Friday, December 5, 2008

കാട്‌ കത്തുന്ന മണം

അകലെ കാട്‌ കത്തുകയാണ്‌. നക്ഷത്രങ്ങളില്ലാത്ത ആകാശത്തേക്ക്‌ തീജ്വാലകളും തീപ്പൊരികളും ഉയര്‍ന്നു പൊങ്ങുന്നു. പകല്‍ വെളിച്ചത്തിലെ ഓര്‍മ്മയില്‍ നിന്നും ആ സ്ഥലം മനസ്സിലാക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നി. പിന്നെ ജനാലകളടയ്ക്കാതെ‍ ഞാനത് നോക്കി നിന്നു.

തീനാളങ്ങള്‍ മഞ്ഞയും ചുവപ്പും നിറത്തില്‍ ഒരു നേര്‍രേഖയില്‍ നൃത്തം ചെയ്യുന്നു. ഉള്‍ക്കാടുകളിലെ ഈ ഉയരങ്ങളില്‍ നിന്ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന് ഞാനോര്‍ത്തു. കാട്‌ കത്തുന്ന മണം കാറ്റില്‍ പറന്നു വന്നു. നാളെ ആകാശം കറുത്ത പുക മേഘങ്ങള്‍ കൊണ്ട്‌ നിറയും. പിന്നെ പുകമണം നിറഞ്ഞൊരു മഴപെയ്യും. വേനലിലെ ആദ്യ മഴയിലെ ഇറവെള്ളം പോലെ ഈ മഴയ്ക്കും നിറ വിത്യാസമുണ്ടാകും. നിരത്തിവച്ച പാത്രങ്ങളില്‍ ഇറവെള്ളം പിടിച്ചു വയ്ക്കുന്ന എന്‍റെ ബാല്യം ഒരു നിമിഷം ഓടിപ്പാഞ്ഞെത്തും.

ഓര്‍മ്മകള്‍ക്കു മേല്‍ മറവിയുടെ പുതപ്പു വലിച്ചിട്ടു കിടന്നുറങ്ങാന്‍ ഞാനേറെ ആഗ്രഹിച്ചു. പക്ഷെ കാട്‌ കത്തുന്ന കാഴ്ച്ച എന്നെ പിടിച്ചു നിര്‍ത്തുന്നു. വീശിപ്പടരുന്ന കാറ്റില്‍ തീനാളങ്ങള്‍ നേര്‍രേഖയില്‍ നിന്ന് മാറി കത്താന്‍ തുടങ്ങി. ഒരര്‍ദ്ധ വൃത്തം ചമച്ച് കാട്ടുതീ അതിന്‍റെ നൃത്തം തുടര്‍ന്നു കൊണ്ടിരുന്നു.

തീജ്വാലകള്‍ മുന്നോട്ട് മുന്നോട്ട് പടരുകയാണ്. ഓര്‍മ്മകളില്‍ പുഴ തെളിഞ്ഞു. അതെ വൃക്ഷക്കൂട്ടങ്ങള്‍ക്കപ്പുറം പുല്‍മേടുകളും കുറ്റിക്കാടുകളുമാണ്. അതിനുമപ്പുറം പുഴ. പുല്‍മേടിനെ പകുത്തു കൊണ്ടൊഴുകുന്ന പുഴ കണ്ണെത്തുന്ന അവസാന കാഴ്ചയില്‍ ‍ തിരിഞ്ഞു മറയുന്നത്‌ പകല്‍ വെളിച്ചത്തില്‍ ഞാന്‍ കാണാറുണ്ട്‌. പുഴയോരം വരെ മാത്രമേ ഈ തീ പടരൂ. പിന്നെ അണയുകയേ നിവൃത്തിയുള്ളൂ. എന്തെന്നില്ലാത്ത ഒരാശ്വാസം എന്നില്‍ ഉറവെടുക്കുന്നത്‌ ഞാനറിഞ്ഞു.

കുറ്റിക്കാടുകളിലെ ഉണക്കമരങ്ങള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നുണ്ട്. പച്ചിലകള്‍ ഞെരിഞ്ഞു കത്തുന്ന ശബ്ദത്തിനു വേണ്ടി പിന്നെയും ഞാന്‍ കാതോര്‍ത്തു. ‍ അതെ ഇലകളിലെ പച്ച ഞരമ്പുകളില്‍ തീ പിടിക്കുമ്പോള്‍ കടുകുമണികള്‍ പൊട്ടുന്ന പോലെ ശബ്ദം കേള്‍ക്കാം. ഒപ്പം പച്ചിലകള്‍ കത്തുന്ന കയ്പ്പ് നിറഞ്ഞ ഒരു ഗന്ധവും.

ഈ തീ അണഞ്ഞിട്ടെ ഇനിയെനിക്കുറങ്ങാനാവൂ. പുഴയിലെ തെളിഞ്ഞ വെള്ളത്തില്‍ തീനാളങ്ങള്‍ പാമ്പുകളെപ്പോല്‍ ഇഴയുന്നുണ്ടാവും.‍ ഒരായിരം കടുക് മണികള്‍ ഒരുമിച്ച് പൊട്ടിത്തെറിക്കുന്ന ശബ്ദം പിന്നെയും കേട്ട് കൊണ്ടിരുന്നു. മരങ്ങളില്‍ നിന്ന് അസ്വസ്ഥമായ ചിറകടികളോടെ വവ്വാലുകള്‍ പറന്നകലുകയും വീണ്ടുമവിടേക്കു തിരിച്ച് വരുന്നതും എനിക്ക് കാണാം. നാളെ മഴ പെയ്യുമ്പോള്‍ ഇവയെന്തു ചെയ്യും?

മഴക്കാല രാത്രികളില്‍ മരം പെയ്യുന്ന ശബ്ദം കേട്ട് നടക്കുമ്പോള്‍ വെളുത്ത കുഞ്ഞുപൂക്കള്‍ വിരിയുന്ന തണല്‍ മരങ്ങളില്‍ ചിറകിലെ നനവ് കുടഞ്ഞു കളയുന്ന വവ്വാലുകള്‍ സ്ഥിരം കാഴ്ച്ചകളിലൊന്നായിരുന്നു. മഴയില്‍ കുതിര്‍ന്ന് തിളങ്ങുന്ന വഴികളിലൂടെയുള്ള നടത്തം... കാലങ്ങള്‍ക്ക് പിന്നില്‍ നിന്ന് മലയിറങ്ങി വരുന്ന തണുത്ത കാറ്റിന് ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമായിരുന്നു. മഴയില്‍ കുതിര്‍ന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം. അന്നെന്‍റെ പുസ്തകത്താളുകളില്‍ മയില്‍പ്പീലിക്കു പകരം ഇലഞ്ഞിപ്പൂക്കളായിരുന്നു. ആ വഴികളിലിന്നും തണലും സുഗന്ധവും ഇലഞ്ഞി മരങ്ങള്‍ തന്നെ. കാലത്തെ തിരിച്ചു പിടിക്കാനെന്ന വണ്ണം ഞാന്‍ കണ്ണുകളടച്ചു.

ഇപ്പോള്‍ കാട്‌ നിശബ്ദമാണ്‌. അത് കത്തിയമര്‍ന്നു കഴിഞ്ഞു. വീശിയടിക്കുന്ന കാറ്റില്‍ ചെറിയ തീ നാളങ്ങള്‍ അവിടിവിടെ ഉയരുന്നെങ്കിലും ഒന്നിനും പടരാന്‍ ശക്തിയില്ല. എനിക്ക്‌ ഉറങ്ങാന്‍ സമയമായിരിക്കുന്നു. നാളത്തെ പുകമണമുള്ള മഴയെ സ്വപ്നം കണ്ട് ഞാനുറങ്ങാന്‍ പോകുന്നു. കാട്ടുതീ അണഞ്ഞിരുന്നു. എന്നിട്ടും കാടിനെ കത്തിച്ച കനലുകള്‍ അണയാന്‍ മടിച്ച് തിളങ്ങിക്കൊണ്ടിരുന്നു.

Saturday, October 25, 2008

ആത്മാവുകളെ വിളിച്ച് വരുത്തുന്നവര്‍

അന്ന്‌ ആകാശം ഇരുണ്ട്‌ കിടന്നു. ഹോസ്റ്റലിന്‍റെ ഇടനാഴികളിലൂടെ കടലിന്‍റെ തണുപ്പും മണവും കലര്‍ന്നൊരു കാറ്റ്‌ ചുറ്റിത്തിരിഞ്ഞു. ഇടനാഴിയുടെ കിഴക്കുവശം കായലിലേക്കും പടിഞ്ഞാറുവശം കടലിലേക്കും തുറന്നു കിടക്കുന്നു. തീരത്ത് പാകിയിരിക്കുന്ന കരിങ്കല്ലില്‍ വന്നിടിച്ച് തിരമാലകള്‍ ചിതറിപ്പോകുന്നുണ്ടായിരുന്നു. അവിടെ നിശബ്ദമായ രാത്രി എന്നൊന്നുണ്ടായിരുന്നില്ല. കാറ്റിന്‍റെ ഭയാനകമായ ചൂളം വിളി, അല്ലെങ്കില്‍ കരിങ്കല്ലുകളില്‍ ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകളുടെ ആരവം. കൂര്‍ത്ത കരിങ്കല്ലുകള്‍ മിനുസമായിട്ടും, ഒരു മനുഷ്യനും കയറാന്‍ പറ്റാതെ വഴുക്കുന്നവയായിട്ടും തിരമാലകള്‍ ഈ മിനുസപ്പെടുത്തല്‍ അവസാനിപ്പിച്ചില്ല. ഇന്ന്‌ കാറ്റും തിരമാലയും മത്സരിക്കുകയാണ്‌.

മുറിയിലെ ഇരുളിലേയ്ക്ക് കണ്ണും തുറന്ന് കിടക്കുമ്പോള്‍ എനിക്കു മുന്നില്‍ കുറെ കുഞ്ഞു കണികകള്‍ നൃത്തം ചെയ്യുന്നതായി തോന്നി. ഒരിക്കല്‍ കൂടി കണ്‍പോളകള്‍ അടച്ച് തുറന്ന് ഞാന്‍ ഉറങ്ങുകയല്ല എന്ന് ഉറപ്പ് വരുത്തി. ഇല്ല അവ എന്‍റെ മുന്നില്‍ നൃത്തം ചെയ്യുന്നു, നിറഭേദങ്ങളോടെ. ഇരുളിന്‍റെ നിശ്ശബ്ദതയിലേയ്ക്ക് കണ്ണ് തുറന്ന് കാതോര്‍ത്ത് കിടക്കുന്ന നാളുകളിലെല്ലാം ഈ അനുഭവം ഉണ്ടാവാറുണ്ട്‌.


വാര്‍ഡന്‍ ഒരു റൌണ്ട്‌ കഴിഞ്ഞ്‌ പോയിരിക്കുന്നു. ഇനി ഒരു തവണ കൂടി അവര്‍ വന്നുപോകും. രാത്രി വളര്‍ന്നു കൊണ്ടിരുന്നു. ഞാന്‍ കാതോര്‍ത്ത് കിടന്നു. ഒരിക്കല്‍ കൂടി അവരുടെ ചിലമ്പിച്ച ശബ്ദം ആ ഇടനാഴികളിലെ കാറ്റിനൊപ്പം ഉയര്‍ന്നു കേട്ടു. എല്ലാ ജനാലകളിലെയും വെളിച്ചം അണഞ്ഞു. കഴിഞ്ഞു , ഇനി അവര്‍ വരില്ല. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന്‌ പുറത്തിറങ്ങി. കനത്ത ഇരുളിനെ വകഞ്ഞു മാറ്റി കാറ്റിലൂടെ തുഴഞ്ഞെത്തുന്ന രൂപങ്ങളെ നോക്കി ഞാന്‍ നിശ്ചലം നിന്നു. പിന്നെ കടലിലേക്കു തുറക്കുന്ന ജാലകങ്ങള്‍ ഉള്ള ഇടനാഴിയിലെ അവസാന മുറിയിലേക്ക്‌ ഇരുട്ടിലൂടെ മുഖമില്ലാത്തവരായ് ഞങ്ങള്‍ നടന്നു പോയി. അകത്തു കയറി കടലിന്‍റെ ഇരമ്പലിനെ പുറത്താക്കി വാതില്‍ അടച്ചു.

വെളിച്ചമില്ലാത്ത മുറിയില്‍ ഇരുള്‍ രൂപങ്ങള്‍ കൃത്യമായ സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചു. ഒരു വലിയ വൃത്തത്തിലകപ്പെട്ടത്‌ പോലെ വട്ടത്തിലായിരുന്നു ഞങ്ങളുടെ ഇരുപ്പ്‌. ശ്വാസമെടുക്കുന്ന ശബ്ദവും നെഞ്ചിടിപ്പും പുറത്തറിയാന്‍ പറ്റുന്ന അത്ര ഭീതിയും ഞങ്ങള്‍ക്കോരോരുത്തര്‍ക്കൊപ്പവും സ്ഥാനം പിടിച്ചിരുന്നു. ഒരു ചീറ്റലോടെ കത്തിത്തെളിഞ്ഞ തീപ്പെട്ടിക്കോലിന്‍റെ പ്രകാശത്തില്‍ എല്ലാവരുടെയും മുഖം കണ്ടു. മെഴുകുതിരിയിലേക്കു പ്രകാശം പകരുമ്പോഴേക്കും എല്ലാവരും ചിട്ടയോടെ അവരവരുടെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. വാച്ചിലെ സൂചികള്‍ അടുത്ത ദിവസത്തിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. സമയമായിരിക്കുന്നു.എല്ലാം കൃത്യമല്ലെ എന്നൊരിക്കല്‍ക്കൂടി നോക്കി.

അടുത്ത്‌ വച്ചിരുന്ന സ്റ്റീല്‍ ഗ്ളാസ്സ്‌ എടുത്തപ്പോഴുണ്ടായ കുഞ്ഞു ശബ്ദം വീണ്ടും മുറിയില്‍ ഭീതി നിറയ്ക്കുന്നത്‌ ഞാനറിഞ്ഞു. അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. കാറ്റും തിരമാലകളും അപ്പോഴും മത്സരം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഞങ്ങളാകുന്ന വൃത്തത്തിനുള്ളില്‍ അക്ഷരമാലകളും അക്കങ്ങളും തീര്‍ത്ത വട്ടത്തിനുള്ളില്‍, ഒരു ഇരുപത്തിയഞ്ചു പൈസാ നാണയത്തിനു മുകളില്‍ മെഴുകുതിരി ജ്വലിച്ചു നിന്നു. അല്‍പ്പം മുന്നോട്ട്‌ നീങ്ങിയിരുന്ന് മെല്ലെ ആ മെഴുകുതിരിയെ ഞാന്‍ ഗ്ളാസ്‌ കൊണ്ട്‌ മൂടി. പ്രകാശം ഒരു കുഞ്ഞു വൃത്തത്തിനുള്ളിലേക്കു ചുരുങ്ങി ചുരുങ്ങി വന്നു. വീ‍ണ്ടും ആ മുറിയെ ഭയത്തിലേക്ക് ആഴ്ത്തിക്കൊണ്ട്‌ ഇരുട്ട് നിറഞ്ഞു. എല്ലാവരും പിന്നെയും ഇരുള്‍‌രൂപങ്ങളായി.

ഗ്ളാസിന്‍റെ മുകളില്‍ തൊട്ടിരിക്കുന്ന ചൂണ്ടുവിരല്‍ പൊള്ളുന്നത്‌ ഞാനറിഞ്ഞു. ആ നീറ്റലിലേക്കു വിരല്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചു കണ്ണുകള്‍ അടച്ചു. മനസ്സിനെ ആത്മാവുകളുടെ ലോകത്തേക്കു കൊണ്ടു പോയി. അനേക കോടി ആത്മാക്കളിലൊരെണ്ണത്തെയെങ്കിലും അവിടേക്കു വിളിച്ചു കൊണ്ടു വരേണ്ടത്‌ അന്നത്തെ എന്‍റെ ദൌത്യമായിരുന്നു. ആത്മാര്‍ത്ഥമായിത്തന്നെ വിളിച്ചു, ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ , വിശ്വാസങ്ങളെ ശരിയെന്നോ തെറ്റെന്നോ തെളിയിക്കാന്‍. തലക്കുള്ളില്‍ ഒരു പെരുപ്പല്ലാതെ ഒന്നും തോന്നിയില്ല. കാറ്റിന്‍റെ ചൂളം വിളി എന്‍റെ തലയ്ക്കുള്ളില്‍ കിടന്നു കറങ്ങിത്തുടങ്ങി. ഇരുട്ടിന്‍റെ ഗുഹകളിലൂടെ അതിവേഗതയില്‍ മനസ്സ് പാഞ്ഞു നടന്നു. ഹോസ്റ്റല്‍ മുറിയും, എനിക്ക് ചുറ്റുമിരിക്കുന്നവരും എല്ലാം ഞാന്‍ മറന്നുപോയി.

കാതടപ്പിക്കുന്ന ശബ്ദവും ഭയങ്കരമായ ഒരു നിലവിളിയൊച്ചയുടെ തുടക്കവും പിന്നെയുള്ള അമര്‍ത്തിപ്പിടിക്കലും കേട്ട്‌ കണ്ണ് തുറക്കുമ്പോഴും തലയ്ക്കുള്ളിലെ പെരുപ്പവസാനിച്ചിരുന്നില്ല. എന്താ സംഭവിച്ചതെന്നൊ സംഭവിക്കുന്നതെന്നോ അറിയാതെ ഞാന്‍ ഇരുള്‍ രൂപങ്ങളെ നോക്കി മിഴിച്ചിരുന്നു. എന്‍റെ വിരല്‍ത്തുമ്പിനു താഴെ ഗ്ലാസില്ല എന്നു ഞാന്‍ മനസ്സിലാക്കി. ആര്‍ക്കും മിണ്ടാന്‍ വയ്യാത്ത അവസ്ഥ. അവര്‍ ശ്വാസം കഴിക്കുന്ന ഒച്ച മാത്രം മുറിയില്‍ നിറഞ്ഞു നിന്നു. നിമിഷങ്ങള്‍ ഒന്നൊന്നായി ഇരുളിലേക്കടര്‍ന്നു വീണു. "എന്താ സംഭവിച്ചത്? ആരാ കരഞ്ഞത്?" അടക്കിപ്പിടിച്ച ആകാംക്ഷയില്‍ എന്‍റെ ശബ്ദം മുറിഞ്ഞു പോകുന്നതറിയാതെ ഞാന്‍ ചോദിച്ചു. കിതപ്പിന്‍റെ ശബ്ദമല്ലാതെ വേറൊരു ശബ്ദവും ആ ഇരുളിലുണ്ടായിരുന്നില്ല. ഉത്തരം കിട്ടാത്ത ദേഷ്യവും , നടന്നതറിയാനുള്ള ആകാംക്ഷയും കാരണം വാര്‍ഡനെ മറന്ന് ഞാന്‍ ലൈറ്റിടാന്‍ എണീറ്റു. മരവിച്ച കാലുകള്‍ നിലത്തമരുമ്പോഴുള്ള പെരുപ്പില്‍ ജീവന്‍ പോകുന്നത് പോലെ തോന്നി.

വെളിച്ചത്തിന്‍റെ ധൈര്യത്തില്‍ ഓരോരുത്തരും തലയുയര്‍ത്തി. ചിലര്‍ ഇരു ചെവികളും അപ്പോഴും മൂടിപ്പിടിച്ചിരുന്നു. ചിലര്‍ അടുത്തിരുന്നവരുടെ കൈത്തണ്ടിലിറുകെപ്പിടിച്ചിരുന്നു. വൃത്തത്തില്‍ വിടവുകള്‍ വീഴ്ത്തി ഓരോരുത്തരായി എഴുന്നേറ്റ് ബെഡ്ഡിലേക്കിരുന്നു. അക്ഷരങ്ങളും അക്കങ്ങളും, യെസ് ഒര്‍ നോ തുണ്ടുകളും , മെഴുകുതിരിയും ഗ്ലാസ്സും മാത്രം തറയില്‍ ബാക്കിയായി.

"ഗ്ളാസ്സ്‌ അനങ്ങാന്‍ തുടങ്ങിയപ്പോള്‍ അടുത്ത മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടിയെടുത്തു“. സൂര്യ പറഞ്ഞു തുടങ്ങി. “ തീപ്പെട്ടിയുരച്ചതും ഗ്ലാസ് മറിഞ്ഞു വീണു, പിന്നെ എന്തോ പൊട്ടുന്ന പോലെ, ചില്ലുടയുന്ന പോലെ ഉച്ചത്തിലുള്ള ശബ്ദം. അപ്പൊ ആരോ ഇവിടെ കരയുകയും ചെയ്തു.“ സൂ‍ര്യ ഓരോരുത്തരെയും മാറി മാറി നോക്കി. “ഇല്ല, ഞാന്‍ കരഞ്ഞില്ല” ഓരോരുത്തരും മത്സരിച്ച് ആണയിട്ടു. “അത് വല്ലാത്തൊരു ഷാര്‍പ് വോയിസ് ആയിരുന്നു, ഒറ്റ സെക്കന്‍റ് മാത്രം”‍ സൂര്യ ചിന്താഭാരത്തോടെ പറഞ്ഞു. ഭീതിയുടെ നിഴലുകള്‍ വീണ്ടും പരക്കുന്നത് ഞാനറിഞ്ഞു. വെറുതേ പറന്നു പോയ ഒരു നോട്ടം പടിഞ്ഞാറേയ്ക്കു തുറക്കുന്ന ചില്ലു ജാലകങ്ങളില്‍ മുട്ടി നിന്നു . ഹൃദയത്തില്‍ ഭയത്തിന്‍റെ വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ട് ചിലന്തിവല പോലെ തകര്‍ന്നിരിക്കുന്ന ചില്ലുപാളികള്‍ ഞാന്‍ കണ്ടു. മെല്ലെ ലൈറ്റണച്ച് പുറത്തു കടന്നു. അവരാരും അതു കണ്ടില്ലല്ലൊ എന്നു ഞാന്‍ ആശ്വസിച്ചു. അല്ലെങ്കില്‍ ഈ രാത്രി ആരും ഉറങ്ങില്ല. ഇരുള്‍ വകഞ്ഞു മാറ്റി എല്ലാവരും അവനവന്‍റെ മുറികളിലേക്ക്‌ നടന്നു.

(പിറ്റേന്ന് എല്ലാവരുമറിഞ്ഞു, ഇടനാ‍ഴിയിലെ അവസാനത്തെ മുറിയുടെ കടലിലേക്കു തുറക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ന്നിരിക്കുന്നത്. ഞങ്ങളൊന്നുമറിയാത്ത പോലെ എന്നാല്‍ ഉള്‍ക്കിടിലത്തോടെ പരസ്പരം നോക്കാതെ നടന്നു. ഉച്ചകഴിഞ്ഞ് വാര്‍ഡന്‍ വന്നു. ആരെയെന്നില്ലാതെ കുറെ ചീത്ത വിളിച്ചു. ചില്ലു മാറാന്‍ വന്നയാള്‍ ഒന്ന് അമര്‍ത്തിത്തൊട്ടപ്പോള്‍ ചില്ലു തുണ്ടുകള്‍ മുറിക്കകത്തേക്കും പുറത്തേക്കും അടര്‍ന്ന് വീണു. “ഇതെങ്ങനെയാ ഇങ്ങനെ പൊട്ടുന്നത്?“ അയാളുടെ ആത്മഗതം. അത് തന്നെയാ ഞങ്ങള്‍ക്കും അറിയേണ്ടത്, ഒപ്പം ആരുടെ നിലവിളിയാണ് ഞങ്ങള്‍ കേട്ടതെന്നും)

Thursday, October 9, 2008

ശാദ്വല ഭൂമികളെ സ്വപ്നം കണ്ടവര്‍

ജാലകങ്ങള്‍ക്കപ്പുറത്ത്‌ പുഴ കടല്‍ വെള്ളം കയറി നിറയാന്‍ തുടങ്ങിയിരിക്കുന്നു. വേലിയേറ്റമാണ്‌. ചിലപ്പോള്‍ തോന്നും ഈ പുഴ പോലെയാണ്‌ എന്‍റെ മോഹങ്ങളെന്ന്‌. തീരങ്ങള്‍ കവിഞ്ഞ്‌ , അതിര്‍ത്തികള്‍ ലംഘിച്ച്‌ നിറഞ്ഞൊഴുകും . പിന്നെ തിരിച്ചറിവു വന്നിട്ടെന്ന പോലെ പുറകോട്ടൊഴുകും. വന്നിടത്തേക്കു തന്നെ മടങ്ങിപ്പോകും.

നിറഞ്ഞു വരുന്ന പുഴയിലൂടെ ഒഴുകിപ്പോകുന്ന കൊച്ചു കൊച്ച്‌ പുല്‍ത്തുരുത്തുകള്‍. അകലെ ഒരു ശീലാന്തി മരം വെള്ളത്തിലേക്ക്‌ ചാഞ്ഞു കിടക്കുന്നു. എവിടെയൊ തടഞ്ഞു നിന്ന ഒരു കൊച്ച്‌ പുല്‍ത്തുരുത്ത്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പുഴയ്ക്കു നടുവില്‍ പുല്‍ത്തുരുത്തുകളുടെ ഒരു ദ്വീപ്‌ സൃഷ്ടിച്ചു. എങ്ങനെയാണാവോ ഇനിയും മണ്ണടര്‍ന്നു പോകാത്ത ഈ പുല്ലിന്‍കട്ടകള്‍ ഒഴുക്കില്‍പ്പെട്ടത്‌? ചിന്തിച്ച്‌ കഴിയും മുന്‍പെ മണല്‍ നിറച്ചു വന്ന ഒരു വഞ്ചി പുല്‍ദ്വീപിനെ ചിതറിച്ചു കൊണ്ട്‌ കടന്നു പോയി. പച്ചപ്പിന്‍റെ കൊച്ചു തുരുത്തുകള്‍ വീണ്ടും അവയുടെ ഏകാന്തയാത്ര തുടര്‍ന്നു. ഇനിയെവിടെയെങ്കിലും വീണ്ടും അവയൊരുമിക്കുമോ?

പുറത്ത്‌ ഉരുകിത്തിളയ്ക്കുന്ന വെയില്‍. ഓര്‍മ്മകള്‍ക്ക്‌ നനഞ്ഞ ഭസ്മത്തിന്‍റെ ഗന്ധമാണ്. എന്ന്‌ മുതലാണ്‌ ഞാന്‍ ഉറക്കത്തില്‍ കരഞ്ഞു തുടങ്ങിയത്‌? ഒത്തിരി ചിരിക്കുന്ന മനസ്സ്‌ ഉറക്കത്തിലെപ്പോഴോ ഉണര്‍ന്നു കരയുന്നു, ഞാനറിയാതെ. ഇന്നത്തെ ഉറക്കത്തിലും ഞാന്‍ കരയുമോ?

ഇന്നലെ പുല്ലാന്തിക്കാടുകളില്‍ വീശുന്ന കാറ്റ്‌ എന്നെ തേടി വന്നു. മടക്കയാത്രയ്ക്കു സമയമായെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍. എങ്ങോട്ടോ ഒഴുകുന്ന ജീവിതത്തെ ഞാന്‍ വെട്ടിയൊരുക്കിയ വഴിയിലേക്ക്‌ തിരിക്കാനുള്ള സമയമാണിത്‌. ഗ്രാമത്തിന്‍റെ ഇടവഴികള്‍ കടന്നു പോരുമ്പോള്‍ മനസ്സ്‌ നിശബ്ദം ഒന്നു തേങ്ങി. ഈ മണ്‍തരികളില്‍ എന്‍റെ ഓര്‍മ്മകള്‍ വീണു കിടക്കുന്നു. എന്‍റെ കണ്ണീരുണങ്ങിക്കിടക്കുന്നു. മനസ്സു പറഞ്ഞു “ഇല്ല, ഇനിയീ വഴികളിലൂടെ ഒരു യാത്രയില്ല. ഇനിയുള്ള എന്‍റെ യാത്രകളിലേക്കുള്ള വഴി ഇതല്ല“.

നഗരത്തിന്‍റെ ഗന്ധം എന്നെ അസ്വസ്ഥയാക്കുന്നു. കണ്ണുകളടച്ച്‌ ചൌരസ്യയുടെ പുല്ലാങ്കുഴലിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചു നോക്കി. ജീവിതം പരിഹാസത്തോടെ എന്നെ നോക്കിച്ചിരിച്ചു. അസ്ഥിരതകളില്‍ സ്ഥിരതയെ തേടുന്ന വിഡ്ഡി വേഷം , അത്‌ ഞാനഴിച്ച്‌ വയ്ക്കുന്നു. സ്വയം പകര്‍ന്നാടാന്‍ ഇനിയൊന്നുമില്ല. കാതില്‍ വല്ലാത്ത ഇരമ്പല്‍... ഇരുളില്‍ നിന്നൊരു വണ്ടി തീക്കണ്ണുകള്‍ തുറന്ന്‌ വച്ച്‌ പാഞ്ഞു വരുന്നു. മരുഭൂവിലിരുന്ന്‌ ശാദ്വല ഭൂമികളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവരാണ്‌ അതിലെ യാത്രക്കാര്‍. എന്‍റെ ഹൃദയത്തിലേക്കു നടന്ന്‌ കയറിയ ചിലര്‍, അവര്‍ക്കായുള്ള എന്‍റെ യാത്രാമൊഴിയാണിത്. എഴുതിയവസാനിപ്പിക്കാന്‍ എവിടെയോ വായിച്ച വാക്കുകള്‍ കടമെടുക്കുന്നു. " മരണം ഒരു തരം ഭ്രാന്താണ്‌, പ്രണയം പോലെ സുഖമുള്ള ഒന്ന്‌"

Wednesday, September 24, 2008

ഇലക്കൂടാരങ്ങള്‍

ചൂളം വിളിച്ചു കൊണ്ട്‌ ഒരു കാറ്റ്‌ മലയിറങ്ങി വന്നു. അപ്പോഴും അകലങ്ങളിലേക്ക് അഴിഞ്ഞു വീഴുന്ന നോട്ടവുമായ് അയാള്‍ കാവലിരിക്കയാണ്. ആ ഒറ്റയടിപ്പാതയുടെ വിദൂരതയില്‍ അവളുടെ രൂപം തെളിയുന്നുവോ? ഇല്ല, അവള്‍ വരില്ല. എങ്കിലും അവസാനമില്ലാത്ത പ്രതീക്ഷകള്‍ പിന്നെയും മുന്നോട്ട് നടത്തുന്നു.

ഇലകൊഴിച്ചു നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍ക്കപ്പുറം മലഞ്ചെരുവില്‍ പാറക്കൂട്ടങ്ങളാണ്‌. അവയ്ക്ക് കുടയായി‍ തഴച്ചു വളരുന്ന ഊതൂണി മരങ്ങള്‍. ഓര്‍മ്മകളുടെ കുടീരം പോലെ അവയിന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ഹൃദയത്തിലെ മുറിവുകള്‍ ഒന്നു വിങ്ങിയോ...? മലയിറങ്ങി വന്ന കാറ്റ് ആര്‍ദ്രമായ് താഴ്വരകളിലെങ്ങും വീശിത്തുടങ്ങി. അടക്കാനാവാത്ത ഒരു വേദനയില്‍ അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

ഇവിടെ ഇല കൊഴിക്കുന്ന മരങ്ങളും, നാരകത്തില്‍ നിന്ന് അടര്‍ന്നു വീഴുന്ന പൂക്കളും എന്നെ കാലത്തിന്‍റെ ഒഴുക്കറിയിക്കുന്നു; അയാളോര്‍ത്തു. ഒരിക്കല്‍ ഈ മലഞ്ചെരിവുകള്‍ കുറ്റിക്കാടുകളായിരുന്നു. കുന്നിക്കുരുവും കാട്ടുചെത്തിയും സമൃദ്ധമായി വളരുന്നയിടം. ഓണക്കാലങ്ങളില്‍ പൂക്കള്‍ തേടിവരുന്ന കുട്ടികളൊഴിച്ചാല്‍ എല്ലായ്പ്പോഴും ഈ മലയോരങ്ങള്‍ വിജനമാണ്. വായനശാലയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങളുമായി നേരെ വരുന്നത് ഇവിടേക്കായിരുന്നു. ഈ കുന്നിന്‍ ചെരിവുകളിലിരുന്ന് റഷ്യയിലെ മഞ്ഞുകാലം വിഭാവനം ചെയ്ത നാളുകള്‍... ഇന്ന് മലഞ്ചെരിവുകളേറെയും തരിശ്ശായിരിക്കുന്നു. ബാക്കിയുള്ളിടത്ത് മുള്ളിന്‍ പൂക്കളും കലമ്പട്ടയും മാത്രം.

വരയും വര്‍ണ്ണങ്ങളും ലഹരിയും നഷ്ടപ്പെടുത്തിയ ഒരു ജീവിതത്തിന്‍റെ ബാക്കിപത്രം. വരച്ചു കൂട്ടിയ ചിത്രങ്ങളും മടുത്തു പോയൊരു മനസ്സുമായി ഗ്രാമത്തില്‍ വണ്ടിയിറങ്ങുമ്പോള്‍ മൂര്‍ച്ചയുള്ള ഒരായുധത്തിനായി സിരകള്‍ ദാഹിച്ചിരുന്നു. അന്ന്‌ എല്ലാം അവസാനിക്കേണ്ടതായിരുന്നു, അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷെ...

ജീവിതത്തിലേക്ക് വീണ്ടും എന്നെ കൈപിടിച്ചുയര്‍ത്തിയത് അവളാണ്. എന്‍റെ കൌമാര സ്വപ്നങ്ങള്‍ക്ക് കളിപ്പറമ്പായ ആ മലയോരങ്ങളിലേക്ക് അവസാനമായി ഒരിക്കല്‍ക്കൂടി നടക്കണമെന്നു തോന്നിയ നിമിഷം. അത് അവളിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ യാത്രയിലെ ദൂരങ്ങള്‍ താണ്ടാന്‍ തനിക്കായില്ല എന്നയാള്‍ വേദനയോടെ തിരിച്ചറിഞ്ഞു. ഊതൂണി മരങ്ങളുടെ പച്ചപ്പില്‍ പുസ്തകത്താളുകളിലേക്ക് മുഖം പൂഴ്ത്തി അവളുണ്ടായിരുന്നു. ആ ഇലക്കൂടുകളില്‍ അവളുടെ സ്വപ്നങ്ങളുടെ തണുപ്പായിരുന്നു. ആത്മാവിലേക്കു വീണുകിട്ടിയ ആ തണുപ്പാണ്‌ ഇന്നും എന്‍റെ ജീവിതം.

കാറ്റിന്‍റെ ശബ്ദം നിറഞ്ഞ പാറക്കെട്ടുകള്‍ക്കിടയില്‍, തണല്‍ വിരിച്ചു നിന്ന ഊതൂണി മരങ്ങള്‍ക്കു താഴെ വിസ്മയം നിറഞ്ഞ കണ്ണുകളോടെ അവള്‍ അയാളെ നോക്കി നിന്നു. കാറ്റ്‌ ഇലകളിലടിച്ച്‌ ശബ്ദമുണ്ടാക്കുമ്പോള്‍ ഓര്‍മ്മകളും ഉള്ളില്‍ കലമ്പുന്നത് അയാളറിഞ്ഞു. മരണം അവളെക്കണ്ട് അയാളില്‍ നിന്ന് ദൂരെ മാറി നിന്നു. അക്ഷരങ്ങള്‍ ആത്മാവിനോട്‌ ചേര്‍ത്തു വച്ചവള്‍ നിറങ്ങള്‍ നെഞ്ചിലേറ്റിയവന്‍റെ വഴികാട്ടിയായി.

ജീവിതം ഒരിക്കല്‍ക്കൂടി എനിക്കവസരം നല്‍കുകയായിരുന്നു. ജയിക്കണം എന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ഒപ്പം അവളും. ഒടുവില്‍... വിജയങ്ങള്‍ കാണാന്‍ അവളുണ്ടായിരുന്നില്ല. ആത്മാവിലെ മുറിപ്പാടുകളെ തൊട്ടു വരുന്ന ഒരു നിശ്വാസത്തൊടെ അയാള്‍ മന്ത്രിച്ചു “അതെ തെറ്റ് എന്‍റേതാണ്, എനിക്കാണ്‌ തെറ്റിയത്‌. ആ പെണ്മനസ്സ് എന്‍റെ മനസ്സിലാക്കലുകളില്‍ നിന്നെത്രയോ ദൂരെയായിരുന്നു... “

ഇലക്കൂടാരങ്ങളില്‍ ഇരുട്ട്‌ വീഴാന്‍ തുടങ്ങിയ ഒരു സന്ധ്യ. ഏതു ശാപം പിടിച്ച നിമിഷങ്ങളിലാണ്‌ ഞാന്‍ അവളില്‍ ഒരു പ്രണയിനിയെ തേടിയത്‌? അവളുടെ സാന്ത്വനത്തിന്‌ , സ്നേഹത്തിന്‌ പ്രണയം എന്നര്‍ത്ഥം കൊടുത്തത്‌? മങ്ങിയ നാട്ടുവെളിച്ചം പരന്ന ഒറ്റയടിപ്പാതയില്‍ അവള്‍ക്കു പിന്നില്‍ ഞാന്‍ നിശബ്ദനായി നടന്നു. മരങ്ങള്‍ക്കിടയിലൂടെ മിന്നാമിനുങ്ങുകളുടെ പച്ച പ്രകാശം പറന്നു കളിക്കുന്നു. ഒറ്റയടിപ്പാതയുടെ അടുത്ത തിരിവില്‍ അവള്‍ യാത്ര പറയും. ഹൃദയത്തില്‍ ഒരു വ്യഥ നിറയുന്നത്‌ ഞാനറിഞ്ഞു. ഇലകൊഴിഞ്ഞ മരങ്ങള്‍ക്കു മേല്‍ നിലാവുദിച്ചു. അകലെ ഒറ്റയടിപ്പാത ഇരുവഴിയായി പിരിയുന്നു. ഒരു നിമിഷം.... അവളെ ഞാനെന്‍റെ നെഞ്ചോട്‌ ചേര്‍ത്തു. മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാറ്റ്‌ ഓടിയൊളിച്ചു. നിലാവിനുമേല്‍ വീണ്ടും ഇരുട്ട്‌ പരന്നു. എന്നില്‍ നിന്നു കുതറിമാറിയ അവളുടെ നേരെ നോക്കാന്‍ എനിക്ക്‌ ധൈര്യമുണ്ടായിരുന്നില്ല. നിശബ്ദതയുടെ ആ നിമിഷങ്ങളില്‍ ഞാനില്ലാതെയായിരുന്നെങ്കില്‍.... മങ്ങിയ നിലാവിലൂടെ അവള്‍ നടന്നു മറയുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ല ഈ മലയോരങ്ങളില്‍ , ഇലക്കൂടാരങ്ങളില്‍ ഇനി ഞാനൊറ്റയ്ക്കാകുമെന്ന്.

ഒരു പെണ്‍കിളി കൂടുപേക്ഷിച്ചു പറന്നു പോയിരിക്കുന്നു. അതിന്‍റെ ഓരോ ചിറകടിയും എന്‍റെ ഹൃദയത്തില്‍ മുറിവുകളാകുന്നു. നിസ്സഹായതയുടെ, ഒറ്റപ്പെടലിന്‍റെ ആഴങ്ങളിലേക്ക് എന്നെ വലിച്ചെറിഞ്ഞ് നീ പോയതെന്തിന്? ഏതോ നിമിഷത്തില്‍ നിന്നോട് തോന്നിപ്പോയ പ്രണയം, അത് ഇത്രമാത്രം നിന്നെ വേദനിപ്പിച്ചിരുന്നോ? . താഴ്വരയുടെ ഏകാന്തയില്‍ ഇന്നും ഞാന്‍ തനിച്ചാണ്, അവളുടെ ഇലക്കൂടാരത്തിന് കാവലായ്. ഹൃദയത്തില്‍ ഒരു നീറ്റലായ് പറയാന്‍ മറന്ന ഒരു പിടി വാക്കുകള്‍, അത് കേള്‍ക്കാനായെങ്കിലും അവള്‍ വന്നെങ്കില്‍...

Friday, August 22, 2008

നീ കാത്തിരിക്കുകയാണോ?

അഴികളില്ലാത്ത ജനാലയിലൂടെ ഇരുണ്ട് വരുന്ന ആകാശവും , ശീമക്കൊന്നയുടെ ഇലപറത്തുന്ന കാറ്റും കണ്ടിരിക്കുമ്പോള്‍‍ നിന്‍റെ ഓര്‍മ്മകള്‍ എന്നിലേക്കിറങ്ങി വന്നു. കണ്ണടച്ചാല്‍ മുന്നിലൊരു കടലിരമ്പത്തോടെ മഴയെത്തും. കനത്ത തുള്ളികളടര്‍ന്നു വീഴുന്ന ഇടവപ്പാതിയിലെ മഴ. ഈ മഴക്കാലങ്ങള്‍ നിന്‍റെ ഓര്‍മ്മകളെ ഒഴുക്കിക്കൊണ്ടു വരും, വീണ്ടുമെന്നെ വേദനിപ്പിക്കാന്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇങ്ങനെയൊരു മഴക്കാലത്താണ്‌ എന്‍റെ കുടക്കീഴില്‍ നിന്ന്‌ മരണത്തിന്‍റെ കൈകളിലേയ്ക്ക്‌ നീയോടിക്കയറിയത്‌. ഇപ്പൊഴും എന്‍റെ കയ്യില്‍ നിന്‍റെ രക്തത്തിന്‍റെ, നിന്‍റെ ജീവന്‍റെ, ചൂട്‌ എനിക്കു തിരിച്ചറിയാം. ഒരു മഴക്കാലത്തിനും കെടുത്താനാകാതെ എന്നെ പിന്തുടരുന്ന ചൂട്‌.

പ്രഭാതത്തിന്‍റെ കുളിരു മായാത്ത വഴിയില്‍ ഇനി ഞാനുമുണ്ടാകില്ല. നിന്‍റെ ഓര്‍മ്മകളില്‍ ചവിട്ടി നടക്കാന്‍ എനിക്കാകുന്നില്ല. ജനനത്തില്‍ ഒരുമിച്ചവര്‍ മരണത്തില്‍ വേര്‍പിരിയുന്നു.

നാമൊരുമിച്ച്‌ നടന്ന വഴിയോരങ്ങള്‍... ഇളവെയിലും കരിയിലയും വീണു കിടക്കുന്ന ആ പാതകളില്‍ നീയെന്നെ ഒറ്റയ്ക്കാക്കിയല്ലൊ? കടല്‍ത്തിരകള്‍ക്കു മുന്നില്‍ വീഴാതെ കൈകോര്‍ത്ത്‌ പിടിക്കാന്‍ നില്‍ക്കാതെ നീ പോയതെവിടേയ്ക്കാണ്‌. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ക്ക്‌ മുന്നില്‍ നിന്‍റെ ചിത്രം മാഞ്ഞു പോകുന്നു. എന്തെ നീ എന്നെ ഒപ്പം വിളിച്ചില്ല ?

ഇന്നും ആ ദിവസം ആ നിമിഷങ്ങള്‍ എന്‍റെ മനക്കണ്ണിലുണ്ട്‌. മഴയുടെ താഴെ ഒരു കുടക്കീഴില്‍ നമ്മള്‍ കാത്ത്‌ നിന്നത്‌. അത്‌ നിന്നെ തേടി വന്ന മരണത്തെയാണ്‌ എന്ന്‌ തിരിച്ചറിഞ്ഞിരുന്നെങ്കില്‍... ഒരു വിഷമം തൊണ്ടയിലിറുകിപ്പിടിക്കുന്നു. ചാറ്റല്‍ മഴയിലൂടെ നീ അപ്പുറം കടക്കുന്നത്‌, പിന്നെ ആകാശത്തേയ്ക്ക്‌ തെറിക്കുന്നത്. അവ്യക്തമായ കാഴ്ച്ചയിലൂടെ നീ താഴെ റോഡിലേയ്ക്ക്‌. ആരോ തല്ലിത്തകര്‍ക്കുന്നൊരു പൂങ്കുല പോലെ. വാരിയെടുത്ത്‌ എന്‍റെ നെഞ്ചോട്‌ ചേര്‍ത്തപ്പോഴും ഞാനറിഞ്ഞിരുന്നില്ല അതവസാനത്തെ പിടയലാണെന്ന്‌. എന്‍റെ കൈത്തണ്ടില്‍ ആഴ്ന്നിറങ്ങുന്ന നഖം പ്രാണനടര്‍ന്ന്‌ പോകുന്ന നിമിഷങ്ങളൂടെ വേദനയാണെന്ന്‌ ഞാനറിഞ്ഞില്ലല്ലൊ. നിന്‍റെ കണ്ണുകളില്‍ ജീവന്‍റെ യാചനയായിരുന്നൊ?. എന്തോ പറയാന്‍ നീ വല്ലാതെ പണിപ്പെട്ടിരുന്നു. പക്ഷെ പുറത്തു വന്നത്‌ രക്തത്തിന്‍റെ പുഴ മാത്രം. ഒരു പൂവ്‌ ഞെട്ടറ്റു വീഴുമ്പോലെ നീയവസാനിച്ചു. നീയില്ലാത്ത ഈ നിശബ്ദത എന്നെയും നിശബ്ദയാക്കുന്നു.

ഒരു കോശത്തില്‍ നിന്നു യാത്രയാരംഭിച്ച രണ്ടു ജീവനുകള്‍. ഒന്നിതാ മഴ പൊഴിയുന്ന ഈ പാതയില്‍ യാത്രയവസാനിപ്പിച്ചിരിക്കുന്നു. ഒത്തിരി യാത്രകളെ ബാക്കിവച്ച്‌, തുണ വന്ന ജീവനെ തനിച്ചാക്കി, നീ മറ്റൊരു ലോകം തേടി. അവിടെ ഞാനെത്താന്‍ നീ കാത്തിരിക്കുകയാണോ? ഇനിയും നമ്മുടെ യാത്രകള്‍ തുടരാന്‍...

Sunday, July 27, 2008

പ്രണയത്തിന്‍റെ താഴ്വരകള്‍

ധനുമാസത്തിന്‍റെ കുളിരില്‍ ഞാനുറങ്ങാതെ വ്രതമെടുത്ത്‌ ചുവടു വച്ച രാത്രി...
ഒരു തിരുവാതിരക്കുളിരുമായ്‌ ഓര്‍മ്മകളുടെ വേലിയേറ്റം... ഇരുട്ടില്‍ തണുപ്പിന്‍റെ ചുരുളുകള്‍ ഒന്നൊന്നായി നിവരാന്‍ തുടങ്ങി.

വൃക്ഷത്തലപ്പുകളില്‍ ചന്ദ്രകിരണങ്ങള്‍ നൃത്തം വച്ചു തുടങ്ങിയിരിക്കുന്നു. നിലാവിന്‍റെ ഉതിര്‍ന്നു വീഴുന്ന തുണ്ടുകള്‍ പ്രകാശത്തിന്‍റെ കൊച്ചു കൊച്ചു തുരുത്തുകളായി തൊടിയിലെങ്ങും ചിതറിക്കിടക്കുന്നു.

മനസ്സിന്‍റെ വരണ്ട പ്രതലങ്ങളില്‍ നീ മഴയായ്‌ പെയ്തു. പിന്നെ ഉഴുതു മറിച്ച്‌ സ്വപ്നങ്ങളുടെ വിത്തു പാകി. പിന്നെയും പെയ്ത സ്നേഹത്തിന്‍റെ പൊടിമഴയില്‍ ഒരിളം തളിരു നാമ്പെടുത്തു. കാലത്തിന്‍റെ കുതിപ്പില്‍ പടര്‍ന്നു പന്തലിച്ച് ഒരു വന്‍മരമായി അത് മാറിയിരിക്കുന്നു. ഹൃദയത്തിന്‍റെ താഴ്‌വരയില്‍ വസന്തത്തിന്‍റെ വിരലുകള്‍ പൂവിടര്‍ത്തുന്നു.
ഇപ്പോള്‍ എനിക്കു ജീവിതത്തോട്‌ വല്ലാത്ത ഒരിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു. എല്ലാം നിന്നോടൊത്തു മാത്രം....

ദു:ഖങ്ങളില്‍, പുസ്തകത്താളുകളില്‍ എല്ലാം ഞാന്‍ എന്നെ കൊരുത്തിട്ടിരുന്നു. സ്വയം തീര്‍ത്തൊരു തടവറ. അവിടെ നിന്നാണ്‌ ലാഭനഷ്ട്ങ്ങളുടെ കണക്കു നോക്കാതെ നീ എന്നെയെടുത്ത്‌ നിന്‍റെ ഹൃദയത്തില്‍ സൂക്ഷിച്ചത്‌. സ്നേഹിക്കാതിരിക്കാന്‍ വയ്യാത്തൊരവസ്ഥയില്‍ പിന്നെ നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങി.

ഞാന്‍ കാതോര്‍ക്കുന്നു എന്‍റെ മുറ്റത്തൊരു കാലൊച്ച കേട്ടുവോ? ഇല്ല, എന്‍റെയുള്ളിലെ സ്വപ്നങ്ങള്‍ ഓടിക്കളിക്കുന്ന ശബ്ദം മാത്രമാണത്‌. രാത്രിയേറെ വളര്‍ന്നിരിക്കുന്നു. താഴ്‌വരകളില്‍ മഞ്ഞിറങ്ങിത്തുടങ്ങി. ഞാന്‍ തിരിച്ചു പോകുന്നു മുറ്റത്തെ തിരുവാതിര ചുവടുകളിലേക്ക്‌. ഇടക്ക്‌ തോന്നും ഉമ്മറപ്പടിയില്‍ കുസൃതി കലര്‍ന്നൊരു നോട്ടവുമായ്‌ നീയുണ്ടെന്ന്‌. അടുത്ത തിരുവാതിര.... നമ്മളൊരുമിക്കുന്ന എന്‍റെ പൂത്തിരുവാതിര. അന്നീ ഉമ്മറപ്പടിയില്‍ നീയുണ്ടാകും , എന്‍റെ വ്രതങ്ങളുടെ പുണ്യമായ്‌. എനിക്ക് ഇനിയും തിരുവാതിരകള്‍ നോല്‍ക്കണം, ജന്മാന്തരങ്ങളിലും നാമൊരുമിക്കാന്‍...

അടുത്ത തിരുവാതിരയിലേക്ക് എന്‍റെ സ്വപ്നങ്ങളെ പറത്തിവിട്ടു കൊണ്ട് ഓര്‍മ്മകളുടെ ചിറകുകള്‍ ഞാനൊതുക്കി വയ്ക്കുന്നു...

Tuesday, July 8, 2008

സ്വപ്നങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍...

എന്‍റെ മുന്നില്‍ എപ്പോഴോ ഒരു പ്രകാശം വന്നു നിന്നു. പിന്നെ അതു പടരാന്‍ തുടങ്ങി. പ്രകാശത്തിനു നടുവില്‍ അതിലും പ്രകാശത്തോടെ ഒരു രൂപം തെളിഞ്ഞു. തീത്തുള്ളി പോലെ തിളങ്ങുന്ന കണ്ണുകളാണ് ആദ്യം കണ്ടത്. ഏതോ ഗുഹക്കുള്ളില്‍ നിന്നെന്ന പോലെ ഒരു സ്വരം എന്നില്‍ വന്നിടിച്ചു "എനിക്കു നിന്നെ ഇഷ്ടമായി" . പേടിച്ചു പുറകോട്ട്‌ മാറുന്ന എന്‍റെ നേര്‍ക്കു തിളങ്ങുന്ന ചിരിയോടെ ആ പ്രകാശം പരത്തുന്ന രൂപം കൈകള്‍ നീട്ടി. ആ വിരലുകള്‍ എന്നെ തൊടുന്നതിനൊരു നിമിഷം മുന്‍പ് ഞാനലറിക്കരഞ്ഞു. ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദത്തെ മറികടന്നാ സ്വരം പാഞ്ഞു പോയി ഒപ്പം പൊന്‍വെയില്‍ പോലുള്ള ആ പ്രകാശവും. വീട്ടില്‍ വിളക്കുകള്‍ തെളിഞ്ഞു. എല്ലാവരുമെത്തുമ്പോള്‍ വിയര്‍ത്തു കുളിച്ച് ഇനിയൊരു കരച്ചിലിനു ത്രാണിയില്ലാതെ ഞാന്‍...

പിന്നീടുള്ള രാത്രികളില്‍ എന്‍റെയുറക്കം അപ്പൂപ്പന്‍റെയും അമ്മൂമ്മടെയും നടുക്കായി. എന്നിട്ടും "അമ്മേ എന്നെ കൊണ്ടുപോകല്ലേന്നു പറ" എന്നുറക്കെ കരഞ്ഞു കൊണ്ട്‌ ഞാനെണീക്കാന്‍ തുടങ്ങി. ആ സ്വപ്നം എന്നെ പിന്തുടരുകയാണ്.

ഓര്‍മ്മകളുമായി മലവെള്ളം കുത്തിയൊലിച്ചു വന്നു. ആ സ്വപ്നത്തിന്‍റെ തുടക്കം അവിടുന്നായിരുന്നു, കാലങ്ങള്‍ പഴക്കമുള്ള ഒരു ഗന്ധര്‍വ്വ പ്രതിഷ്ഠയില്‍ നിന്ന്‌.
......

അതും ഒരു മഴക്കാലമായിരുന്നു. വയലുകളെ വെള്ളക്കണ്ണാടിയാക്കി ആകാശം മുഖം നോക്കുന്ന സമയം. ആദ്യമായായിരുന്നു ഞാനാ ഗ്രാമത്തിലെത്തുന്നത്‌. അവിടെ മഴ അതിര്‍വരമ്പുകളെ മായ്ചു കളഞ്ഞിരുന്നു. അലകളില്ലാത്ത കടല്‍ കാറ്റിന്‍റെ കൈകളില്‍ ചാഞ്ചാടുന്നുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ വരമ്പുകള്‍ക്കിരുവശവും ഞൌണിങ്ങകള്‍ പറ്റിപ്പിടിച്ചിരുന്നു. വരമ്പുകളെ കറുപ്പിച്ച്‌ അവ തിങ്ങി നിറഞ്ഞിരിക്കുന്ന കാഴ്ച്ച മനസ്സില്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.

വെള്ളം നിറഞ്ഞ തെങ്ങിന്‍ തോപ്പുകള്‍, കണ്ണെത്താ ദൂരം കടല്‍ പോലെ പരന്നു കിടക്കുന്ന വയല്‍.... എന്‍റെ വിഷാദങ്ങള്‍ കാറ്റില്‍ പറന്നു പോയി, മഴയിലലിഞ്ഞു പോയി. കുളിച്ചു തോര്‍ത്തിയ മണ്ണിലൂടെ കാഴ്ച്ചയുടെ പ്രളയത്തില്‍ സ്വയം നഷ്ടപ്പെട്ടു ഞാന്‍ നടന്നു.

മഴ നനഞ്ഞെത്തിയ കാറ്റില്‍ ചെമ്പകപ്പൂവിന്‍റെ ഗന്ധം. കാറ്റു വന്ന വഴി നോക്കി നടന്ന് തുടങ്ങി. എത്തിച്ചേര്‍ന്നത് ചെങ്കല്ലിന്‍റെ പടവുകള്‍ ഇളകിത്തെറിച്ചു നില്‍ക്കുന്ന കുളക്കരയില്‍. അവിടെ പാതി പൂ കുളത്തിനും പിന്നെ പാതി പടവിനുമായി ഉതിര്‍ത്തിടുന്ന ചെമ്പകം. ഇതളുകളില്‍ പാല്‍ നിറവും ഉള്‍പ്പൂവില്‍ മഞ്ഞ നിറവുമായി വസന്തം തീര്‍ത്തു നില്‍ക്കുന്ന പൂമരം. ഈ കാലത്തു ചെമ്പകം പൂക്കുമൊ ആവൊ? കുളത്തിലെ വെള്ളത്തിനു പച്ചിലകള്‍ ഇടിച്ചുപിഴിഞ്ഞ നിറമായിരുന്നു. അരികുകള്‍ പുല്ലു മൂടി കുളത്തിന്‍റെ വിസ്തൃതി കുറഞ്ഞ പോലെ. അടര്‍ന്നു വീണ പൂക്കളില്‍ അപ്പോഴും മഴയുടെ നനവ് ബാക്കിയുണ്ട്. മഴയില്‍ കുതിര്‍ന്ന പൂക്കളെ എന്തിനെന്നറിയാതെ വാരിയെടുത്തു മുഖത്തോട് ചേര്‍ത്തു. ആത്മാവിനെ ത്രസിപ്പിക്കുന്ന ഗന്ധം... തിരികെ കയറുമ്പോള്‍ എന്തൊ വെള്ളത്തില്‍ വീഴുന്ന ശബ്ദം. തിരിഞ്ഞു നോക്കുമ്പോഴേക്കും കുളം അതിനെ ഒളിപ്പിച്ചു കഴിഞ്ഞിരുന്നു. ഓളങ്ങള്‍ ഒന്നുമറിയാത്ത പോലെ തീരം തേടുന്നു.

ചെമ്പകത്തിനു പിന്നിലായി എന്‍റെ പകുതി മാത്രം ഉയരമുള്ള ഇടുങ്ങിയ ഒരു വീട്. ചെമ്പകച്ചോട്ടില്‍ ആരോ വച്ച കളിവീട്? കുമ്മായമടര്‍ന്ന ചുവരുകള്‍ വര്‍ഷങ്ങളുടെ പഴക്കം വിളിച്ചു പറയുന്നു. പായല്‍ പിടിച്ചു കറുത്ത ഓട്‌ യുഗങ്ങളുടെ മഴയും വെയിലും അതിജീവിച്ച പോലെ. മരയഴികള്‍ വിലങ്ങനെ വച്ചടച്ച വാതില്‍. മരയഴികള്‍ക്കപ്പുറത്തെ കനത്ത ഇരുട്ടില്‍ ഒന്നും കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല. എണ്ണയുടെ കനച്ച ഗന്ധം ആ ഇരുട്ടിലെവിടെയൊ തങ്ങി നില്‍ക്കുന്നു.

വീണ്ടുമൊരു മഴ എന്നെ ചുറ്റിപ്പറക്കുന്നു. വാരിപ്പിടിച്ച ചെമ്പകപ്പൂക്കളെ ആ മരയഴിക്കു മുന്നിലിട്ട്‌ മഴക്കു മുന്നില്‍ ഞാനോടാന്‍ തുടങ്ങി. ചെമ്പകപ്പൂക്കളുടെ ഗന്ധം വന്യമാകുന്നതും അതെന്നെ പിന്‍തുടരുന്നതും ആ നിമിഷങ്ങളില്‍ ഞാനറിയുന്നുണ്ടായിരുന്നില്ല.

പറന്നു വരുന്ന മഴ എന്നെ തോല്‍പ്പിക്കുമെന്നറിഞ്ഞിട്ടും എതിരെ വരുന്ന വൃദ്ധനു വഴിയൊഴിഞ്ഞു കൊടുത്ത്‌ വരമ്പില്‍ ഞാനൊതുങ്ങി നിന്നു. എന്നെ കടന്നു പോയ ആ നിമിഷം വായുവിലൊഴുകി വരുന്ന ചെമ്പകമണം അയാള്‍ ആഞ്ഞു ശ്വസിച്ചു. ഭീതിയും ക്രോധവും കലര്‍ന്ന ശബ്ദത്തില്‍ എനിക്കു പിറകില്‍ നിന്നാ ചോദ്യം പാഞ്ഞു വന്നു "കുട്ടി അവിടെപ്പോയല്ലെ?" വയലുകള്‍ക്ക്‌ നടുവില്‍ ഒരു പെണ്‍കുട്ടി പകച്ചു നിന്നു... "പാടില്ലായിരുന്നു, ഗന്ധര്‍വ്വനാണത്‌". കാലത്തിന്‍റെ ചലനം ഒരു നിമിഷം നിലച്ചു. ആകാശം കണ്ണടച്ചു. ഞങ്ങള്‍ക്കിടയില്‍ ഒരു കാറ്റ്‌ പകയോടെ ആഞ്ഞ്‌ വീശി. "കുട്ടി പൊയ്ക്കോളൂ" ചുറ്റും ഇരുണ്ട്‌ വരുന്ന അന്തരീക്ഷം നോക്കി അയാള്‍ പറഞ്ഞു. ഒരു രക്ഷപെടലിന്‍റെ ആശ്വാസത്തില്‍ ഞാനെന്‍റെ ഓട്ടം തുടര്‍ന്നു.

അന്നു രാത്രിയാണ്‌ ചെമ്പകപ്പൂക്കളുടെ വാസനയോടെ ആ സ്വപ്നം എന്നെ തേടി വന്നത്‌. പിന്നീടുള്ള ദിവസങ്ങളില്‍, രാത്രികള്‍ സ്വപ്നം കൊണ്ടും പകലുകള്‍ ഏതോ അദൃശ്യ സാന്നിധ്യം കൊണ്ടും ഭയത്തിന്‍റെ കയങ്ങളില്‍ എന്നെ മുക്കിത്താഴ്ത്തി.

കാലങ്ങള്‍ കടന്നു പോയി. സത്യമോ മിഥ്യയോ എന്നറിയാത്ത ആ സ്വപ്നങ്ങളില്‍ നിന്നൊരു രക്ഷപെടല്‍ എനിക്കു വേണ്ടിയിരുന്നു. പഠനമെന്ന പേരില്‍ ഗ്രാമത്തിന്‍റെ വേരുകളെ വിങ്ങുന്ന മനസ്സോടെ പറിച്ചെറിഞ്ഞ്‌ ഞാന്‍ പോയി. ഞാന്‍ പിഴുതെറിഞ്ഞത്‌ ആ സ്വപ്നത്തിന്‍റെ വേരുറയ്ക്കാത്ത ജീവനെക്കൂടിയായിരുന്നു.

ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലൊരു വേദന... ആ സ്വപ്നത്തിന്‍റെ ഓര്‍മ്മകളെ ഞാനെപ്പോഴോ സ്നേഹിച്ചു തുടങ്ങി. ഇപ്പൊ ആ സ്വപ്നത്തെ തന്നെയും. അതിനെ നഷ്ടപ്പെടുത്തേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍. ഓര്‍മ്മകളുടെ കുളത്തിനെ രക്ഷിക്കാന്‍ മറവിയുടെ പായലിനെ ദിവസവും വകഞ്ഞു മാറ്റി ഞാന്‍ മടുത്തു. എനിക്കാ സ്വപ്നം തിരിച്ചെടുക്കണം. ഇനിയൊരു തിരിച്ചുപോക്കുണ്ടാവുമെന്നു കരുതിയിരുന്നില്ല. ഒരു പിന്‍വിളി എന്‍റെ കാതില്‍ വന്നു വീഴുന്നു. പോയെ മതിയാവൂ...

Sunday, June 22, 2008

അവസാനമായി നിന്നോടു പറയാന്‍


ജീവിതത്തിന്‍റെ പടവുകളില്‍ ഞാന്‍ കിതച്ചു തുടങ്ങിയിരിക്കുന്നു. ഇനിയേറെ ദൂരമില്ല എന്നറിയുമ്പോള്‍ വീണ്ടും അടുത്ത പടവിലേക്ക്‌.... പിന്നിട്ട വഴികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു, തനിയെ ഈ ദൂരമത്രയും....


എനിക്കൊപ്പം നീയെപ്പോഴാണ്‌ നടന്നു തുടങ്ങിയത്‌? നിന്‍റെ ഹൃദയത്തോട്‌ നീയെന്നെ ചേര്‍ത്തു നിര്‍ത്തിയതെപ്പോഴാണ്‌?
നേടലിനും നഷ്ടപ്പെടലിനും ഇടയില്‍ ഞാന്‍ വീണു പിടഞ്ഞ നിമിഷങ്ങള്‍...
മൂടലില്‍ വിളര്‍ത്ത ചന്ദ്രപ്രകാശം ഒറ്റയടിപ്പാതകളില്‍ പരക്കുന്നു. എന്‍റെ വന്യമായ ഏകാന്തയിലേയ്ക്ക്‌ , ഘനീഭവിച്ചുറഞ്ഞ വിഷാദങ്ങളിലേക്ക്‌ എന്തിനു നീ ഇറങ്ങി വന്നു? ഒരു കരച്ചില്‍ ഹൃദയത്തോളമെത്തി നിശബ്ദമാകുന്നു.


നീയറിയുക, എന്‍റെ ആയുസ്സിന്‍റെ പുസ്തകത്തിനു താളുകള്‍ കുറവാണ്‌. താളുകളേറെയും മറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്‍റെ വഴികളില്‍ ആഗ്രഹങ്ങള്‍ കുറവായിരുന്നത്‌ കൊണ്ടാവാം നിരാശകളും കുറവായിരുന്നു . ഈ അവസാന താളുകള്‍ കണ്ണീരില്‍ കഴുകിയെടുക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നിരാശകളില്ലാതെ ഞാനെന്‍റെ ജീവന്‍റെ പുസ്തകം വായിച്ചു തീര്‍ക്കട്ടെ , ഞാനെന്‍റെ വഴികള്‍ നടന്നു തീര്‍ക്കട്ടെ.


നാമൊരുമിച്ച്‌ യാത്ര തുടങ്ങിയാല്‍ പാതി വഴിയില്‍ നീ തനിച്ചാകും. നീയില്ലാത്ത ലോകത്ത്‌ ഞാനും തനിച്ചാകും. നിന്നെ സ്നേഹിച്ചു തീരാത്ത എന്‍റെ ആത്മാവ്‌ വീണ്ടുമൊരു ജന്‍മത്തിനായ്‌ ദാഹിക്കും. ജന്‍മജന്‍മങ്ങളില്‍ നിന്നൊരു മോചനമെന്ന എന്‍റെ സ്വപ്നം വീണുടയും.

നിനക്കിനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്‍റെ ഓര്‍മ്മകളെ ഈ വഴിവക്കില്‍ കുടഞ്ഞു കളയുക. നീ നിന്‍റെ യാത്ര തുടരുക.
ഇതുവരെ കാണാത്ത നമ്മള്‍ ഇനിയൊരിക്കലും കാണാതിരിക്കട്ടെ...
അവസാനമായി നിന്നോടു പറയാന്‍ ഞാന്‍ നെരൂദയുടെ വാക്കുകള്‍ കടമെടുക്കുന്നു.

"എന്നെ ഇനി ഒറ്റയ്ക്ക്‌ വിടൂ
ഞാനില്ലാതെ കഴിയാന്‍ പഠിക്കൂ
ഞാന്‍ കണ്ണടയ്ക്കാന്‍ പോകയാണ്‌.
എനിക്കു അഞ്ചു കാര്യങ്ങള്‍ മതി.
അഞ്ചു പ്രീയപ്പെട്ട വേരുകള്‍...
ഒന്ന്‌, അവസാനമില്ലാത്ത സ്നേഹം.
രണ്ട്‌, കാണാനൊരു ശരത്ക്കാലം;
ഇലകള്‍ പാറി മണ്ണില്‍ വീഴുന്നില്ലെങ്കില്‍
എനിക്കു നിലനില്‍ക്കാനാവില്ല.
മൂന്നാമത്തേത്‌, ഗംഭീരമായ ഹേമന്തം;
എനിക്കു പ്രീയപ്പെട്ട മഴ,
വന്യമായ തണുപ്പില്‍ അഗ്നിയുടെ മൃദുസ്പര്‍ശം.
നാലാമത്‌, തണ്ണിമത്തന്‍ പോലെ
കൊഴുത്തു സുന്ദരമായ ഗ്രീഷ്മകാലം.
അഞ്ചാമതായി...... നിന്‍റെ കണ്ണുകള്‍. "

Wednesday, June 11, 2008

ഞാനൊഴുകുകയാണ്‌....

ഞാനൊഴുകുകയാണ്‌.... പുഴയൊഴുകും പോലെ. തീരങ്ങള്‍ എനിക്കു സ്വന്തമല്ല എങ്കിലും നല്‍കുകയും വാങ്ങുകയും ചെയ്തു പോകുന്നു . നഗരവും ഗ്രാമവും വനഭൂമികളും ഞാന്‍ പിന്നിടുന്നു. അഴുക്കും നന്‍മയും എല്ലാം എന്‍റെ വഴികളില്‍ കാത്തിരിക്കുന്നു. ഞാന്‍ ഒന്നിനോടും ചേരുന്നില്ല എന്നാല്‍ എല്ലാം കടന്നു പോകുന്നു. ഒഴുക്കു മുറിക്കുന്ന വെയിലിലും വേനലിലും ഞാന്‍ ക്ഷമയോടേ കാത്തുകിടന്നു, മഴയും മഴക്കാലവും എന്‍റെ വേഗം കൂട്ടാന്‍.

കൊച്ചുപുല്‍ത്തുരുത്തുകളും ചുള്ളിക്കമ്പുകളും ഒഴുക്കില്‍ എനിക്കൊപ്പം നീങ്ങുന്നു. എന്നാല്‍ അവയൊക്കെ ഏതേതൊ തീരങ്ങളില്‍ അടിഞ്ഞു കൂടുന്നു. അവിടെ തലമുറകളെ സൃഷ്ടിക്കുന്നു...
ഞാന്‍ പിന്നെയും നിശബ്ദമായി ഒഴുകുന്നു. കാരണം എനിക്കു ചേരാന്‍ ഒരു കടലുണ്ട്‌. അവിടെത്തുംവരെ ഞാനൊഴുകേണ്ടിയിരിക്കുന്നു.

വഴിയോരക്കാഴ്ചകളേ, കാഴ്ച്ചക്കാരേ എന്തിനെന്നറിയാതെ നിങ്ങളോടു ഞാന്‍ വീണ്ടും പറയുന്നു , ഞാനൊഴുകുകയാണ്‌, പുഴയൊഴുകും പോലെ...

Wednesday, June 4, 2008

ആലിപ്പഴങ്ങള്‍ അപ്പോഴും പൊഴിയുമായിരിക്കും...

ഇവിടെ ഒരു മഴ പെയ്തു തീരുകയാണ്‌...
വീണ്ടുമൊരു മഴക്കാലത്തിന്‍റെ വരവറിയിച്ചു കൊണ്ട്‌.

വര്‍ഷങ്ങള്‍ക്കു പിറകില്‍ ഒരു മഴക്കാലമുണ്ടായിരുന്നു,
എന്‍റെ ബാല്യത്തെ നനയിച്ച്‌, മഴയെ സ്നേഹിക്കാന്‍ പഠിപ്പിച്ച കാലം.
പിന്നെത്രയോ ഇടവപ്പാതികള്‍ എന്നെ നനച്ച്‌ കടന്നുപോയി.

എങ്കിലും എന്‍റെ മലയോരങ്ങളില്‍ പെയ്തിരുന്ന മഴ...

മലനിരകള്‍ക്കപ്പുറത്ത്‌ നിന്നു മഴ പാറി വരും. കശുമാവിന്‍ തോട്ടങ്ങള്‍ കടന്ന്‌, കാറ്റിലുലയുന്ന പുല്ലാന്തിക്കാടുകള്‍ താണ്ടി, എന്‍റെ മുറ്റത്തെത്തും.
അടക്കാനാവാത്ത ആഹ്ളാദത്തിമിര്‍പ്പില്‍ എടുത്തു ചാടിയ മഴക്കാലങ്ങള്‍, പിന്നെ എന്തൊക്കെയൊ ഉള്ളിലൊതുക്കിപ്പിടിച്ച്‌ നിശബ്ദമിരുന്ന മറ്റൊരു കാലം; അങ്ങനെ എത്രയെത്ര മഴക്കാലങ്ങള്‍.

ആലിപ്പഴം വീഴുന്ന മഴ കാണുമ്പോള്‍ തന്നെ അപ്പൂപ്പന്‌ തിരിച്ചറിയാമായിരുന്നു.
"പാപ്പി ഇന്ന്‌ ആലിപ്പഴം വീഴൂട്ടൊ". ചാട്ടം നിര്‍ത്തി ശ്രദ്‌ധയോടെ ഓരോ മഴത്തുള്ളിയെയും നോക്കിയിരിക്കും. കാപ്പിക്കുരു വറുത്തു പൊടിച്ചുണ്ടാക്കിയ കട്ടന്‍ കാപ്പി കുടിക്കുമ്പോഴും നോട്ടം മുറ്റത്തെ മഴത്തുള്ളികളിലായിരിക്കും.

എപ്പോഴും ആലിപ്പഴം ആദ്യം കാണുന്നത്‌ അപ്പൂപ്പനാവും. "പാപ്പി ദാ അവിടെ".
എടുത്തു ചാടി ആലിപ്പഴമെടുത്ത്‌ തിരികെ കയറുമ്പോള്‍ അപ്പൂപ്പന്‍ തോര്‍ത്ത്‌ തിരയുകയാവും എന്‍റെ തല തുവര്‍ത്താന്‍. ഒരസുഖക്കുട്ടിയല്ലാത്തതിനാല്‍ എനിക്കു മുന്നില്‍ വിശാലമായൊരു ലോകമുണ്ടായിരുന്നു.

മഴ പെയ്ത്‌ തോര്‍ന്ന്‌ പിന്നെ മരം പെയ്ത്‌ തോരാനുള്ള ക്ഷമയില്ലാതെ ഇറങ്ങിയോടും മാഞ്ചോട്ടിലേക്ക്‌. വൃക്ഷത്തലപ്പുകളില്‍ നിന്നൊരു മഴ എന്നെ നനച്ചുകൊണ്ടേയിരിക്കും. കുടയും മാമ്പഴം പെറുക്കാന്‍ കുട്ടയുമായി അപ്പൂപ്പന്‍ പിന്നിലുണ്ടാവും. ഒപ്പം കമുകിന്‍പാള കൊണ്ട്‌ എനിക്കുണ്ടാക്കിത്തന്ന തൊപ്പി കളഞ്ഞതിനുള്ള ചീത്തവിളിയും കേള്‍ക്കുന്നുണ്ടാകും.

ഇന്ന്‌ എന്‍റെ അപ്പൂപ്പനും അമ്മൂമ്മയും തനിച്ചാണ്‌, മഴക്കാലത്തും വേനല്‍ക്കാലത്തും എല്ലാക്കാലത്തും . ഒരിക്കല്‍ എല്ലാം അവസാനിപ്പിച്ച്‌ അഴുക്കു മണമുയര്‍ത്തുന്ന നഗരത്തിണ്റ്റെ മഴകളില്‍ നിന്നു എനിക്കു തിരിച്ചു പോകണം. കാണാതെ പോയ എന്‍റെ കമുകിന്‍പാളത്തൊപ്പി അപ്പൂപ്പന്‍ എടുത്തു വച്ചിട്ടുണ്ടാവണം. ആലിപ്പഴങ്ങള്‍ അപ്പോഴും പൊഴിയുമായിരിക്കും...

Saturday, May 17, 2008

'നീ' പ്രശ്നമായി (?)

നന്ദു എന്ന ബ്ളോഗര്‍ സുഹൃത്തിണ്റ്റെ കമണ്റ്റാണ്‌ ഈ പോസ്റ്റിനാധാരം. 'മാധവിക്കുട്ടിക്ക്‌ എഴുതിയത്‌' എന്ന എണ്റ്റെ ആദ്യത്തെ പോസ്റ്റില്‍ മാധവിക്കുട്ടിയെ 'നീ' എന്നു വിശേഷിപ്പിച്ചതിനെക്കുറിച്ചാണ്‌ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്‌. 'നീ' എന്നു എഴുത്തില്‍ ഉപയോഗിച്ചത്‌ എണ്റ്റെ കളിക്കൂട്ടുകാരി ആയതു കൊണ്ടല്ല, ബഹുമാനകുറവുകൊണ്ടുമല്ല. എഴുത്തിണ്റ്റെ സ്വഭാവികമായ ഒഴുക്കില്‍ അതു സംഭവിച്ച്‌ പോയതാണ്‌. മനസ്സിണ്റ്റെ കാല്‍പനിക ഭാവത്തില്‍ നിന്ന്‌ എഴുതിയപ്പോള്‍ പ്രായഭേദത്തെക്കുറിച്ച്‌ ചിന്തിച്ചില്ല. ഒരു രണ്ടാം വായന നടത്താന്‍ തോന്നിയില്ല, സമയവും ഉണ്ടായിരുന്നില്ല. ഒരു മത്സരത്തിനു വേണ്ടി എഴുതിയതാണിത്‌, മറന്നിരിക്കുമ്പോള്‍ ഒന്നാം സമ്മാനവും തേടിയെത്തി. അതൊരു രണ്ടാം വായനക്ക്‌ അവസരമായി, അപ്പോഴും 'നീ' പ്രശ്നമായി തോന്നിയില്ല. പിന്നെ പൊതുവെ കവിതകളിലും ആധികാരിക ഭാവമില്ലാത്ത എഴുത്തുകളിലും ബഹുമാനത്തിനനുസരിച്ച്‌ പദപ്രയോഗം വേണമൊ എന്ന കാര്യത്തില്‍ എനിക്കു ഇപ്പോഴും സംശയമുണ്ട്‌. ഈ വിഷയത്തില്‍ മറ്റ്‌ ബ്ളോഗര്‍മാരുടെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്‌.

Monday, May 12, 2008

നമ്മളിതെത്രനാള്‍.... ?

അനുകൂലിക്കാതെയും പ്രതികൂലിക്കാതെയും നമ്മളിതെത്രനാള്‍.... ?
ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും പിന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും വേണ്ടി നടുറോഡില്‍ കിടക്കേണ്ടി വരുന്ന പാവം യാത്രക്കാര്‍! ദൈനംദിന സാമൂഹ്യ ജീവിതം താറുമാറാക്കാന്‍ മാത്രം ഉപകരിക്കുന്ന ഹര്‍ത്താലുകള്‍! ഇങ്ങനെയുള്ള സാമൂഹ്യ അനീതികള്‍കൊണ്ട്‌ ഇന്ത്യ തിളക്കുകയാണ്‌, തിളങ്ങുകകയല്ല. മതത്തിനും രാഷ്ട്രീയത്തിനും പുറത്തു നിന്നു ചിന്തിക്കുമ്പോള്‍ മാത്രമെ യഥാര്‍ത്ഥ നീതിയെന്തെന്നു മനസ്സിലാക്കാനാകു. ഹര്‍ത്താല്‍ നടത്തിയതുകൊണ്ടു മാത്രം ഈ രാജ്യത്ത്‌ എന്തെങ്കിലും ഒരു കാര്യം ശരിയായിട്ടുണ്ടൊ. ഇല്ല എന്നത്‌ നടത്തുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും ഒരു പോലെ അറിയാവുന്ന സത്യം. അനുകൂലിക്കാതെയും പ്രതികൂലിക്കാതെയും നമ്മളിതെത്രനാള്‍.... ?

Sunday, May 4, 2008

എണ്റ്റെ കൂട്ടുകാരറിയാന്‍

കൊയ്ത്തും മെതിയും ആഘോഷമാക്കിയിരുന്ന ഒരു ഗ്രാമത്തിണ്റ്റെ വിശാലതയില്‍ നിന്നാണു IT എന്ന രണ്ടക്ഷര ലോകത്തേക്ക്‌ ഞാനിറങ്ങി വന്നത്‌. കമ്മ്യുണിസം ആദര്‍ശമാക്കിയ ഒരു കുടുംബത്തില്‍ നിന്നാണ്‌ രാഷ്ട്രീയത്തിനു പുറത്തെ ലോകത്തെക്കുറിച്ചു ഞാന്‍ ആദ്യമായി ചിന്തിച്ചത്‌. ഇറക്കുമതി ചെയ്ത ആദര്‍ശങ്ങളെ മുന്‍ നിര്‍ത്തി ഭക്തിയെ ഈശ്വരനെ ഒക്കെ നിഷേധിക്കുന്ന സഖാക്കള്‍ക്കായി അവരുടെ അമ്മമാര്‍ അമ്പലങ്ങളില്‍ വഴിപാടുകള്‍ നടത്തുന്ന നാടാണ്‌ നമ്മുടേത്‌. എന്തു കൊണ്ടാണ്‌ കമ്മ്യുണിസം ഈശ്വരനെ നിഷേധിക്കുന്നതെന്ന ചോദ്യത്തിനു ഇതു വരെ ഒരു സഖാവും മറുപടി പറഞ്ഞില്ല. ഒരു പക്ഷെ ഉത്തരമറിയാവുന്നവരെ ഇതുവരെ ഞാന്‍ കണ്ടെത്തിയിട്ടുണ്ടാവില്ല. ഉത്തരം കിട്ടും വരെ നമ്മുടെ സംസ്ക്കാരത്തിനനുസരിച്ചൂ ആദര്‍ശങ്ങളെ മാറ്റിയെടുക്കുന്നതില്‍ ചുമതലപ്പെട്ടവര്‍ക്കു സംഭവിച്ച മറവിയാണെന്നു വിചാരിക്കുന്നു.

Friday, May 2, 2008

ചില ചോദ്യങ്ങള്‍

കൊയ്യാനാളില്ലാതെ നെല്ലു നശിക്കുന്ന പാടങ്ങളിലേക്ക്‌ എന്തുകൊണ്ട്‌ നമ്മുടെ ട്രേഡ്‌ യൂണിയന്‍ തൊഴിലാളികള്‍ക്കു ഇറങ്ങിക്കൂടാ? നോക്കു കൂലി വാങ്ങുന്നതിലും അന്തസ്സല്ലെ കൊയ്ത്ത്‌ കൂലി വാങ്ങുന്നത്‌?CITU ,INTUC എന്നിങ്ങനെ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന തൊഴിലാളി സംഘടനകള്‍ വിചാരിച്ചാല്‍ കൊയ്ത്തുകാരുടെ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാനാവില്ലെ?

Tuesday, April 15, 2008

ദു:ഖം

ദു:ഖങ്ങള്‍ ചിറകൊതുക്കിയിരിക്കുന്നു. ആ നിശബ്ദതയില്‍ ഞാന്‍ പറന്നു പാറുന്നു. ചിലപ്പോഴൊക്കെ ദു:ഖം അതിണ്റ്റെ ഭീമാകാരമായ ചിറകുകള്‍ വിടര്‍ത്തും, ആ ചിറകടിയില്‍ ഞാനില്ലാതെയാകും. അരികിലുള്ളവരൊക്കെ മറിഞ്ഞു വീഴും... ആരോ വീണ്ടും തഴുകിത്തലോടി അതിണ്റ്റെ ചിറകുകള്‍ ചുരുക്കിയൊതുക്കുന്നു

Wednesday, April 2, 2008

അപ്പുക്കിളി

ഇതിഹാസത്തിലെ അപ്പുക്കിളിയുടെ തലയിലെ പേനുകള്‍ എണ്റ്റെ ചിന്തകളില്‍പ്പോലും അരിച്ചിറങ്ങി അസ്വസ്ഥതയുണ്ടാക്കുന്നു. ആ കഥാപാത്രത്തെ പലരും മഹത്തരം എന്നു വിശേഷിപ്പിച്ചതു വായിച്ച്‌ വീണ്ടും എണ്റ്റെ ദിവസങ്ങള്‍ കലക്കവെള്ളം കണക്കായി. ഇപ്പോള്‍ ദാ വീണ്ടും...
മനോരമയുടെ സാഹിത്യ കൌതുകം എന്നെ അതിണ്റ്റെ സ്ഥിരം വായനക്കാരിയാക്കി. വിജയനെന്ന കഥാകാരന്‍ ഈ ഭൂമിയില്‍ നിന്നു പോയതിണ്റ്റെ മൂന്നാം വാര്‍ഷികത്തിലും മനോരമ പുതുമകള്‍ തേടിപ്പോയി, ഒരു കുട്ടിയിലൂടെ... എന്തിനാണു കുട്ടി നീയും അപ്പുക്കിളിയുടെ തലയിലെ പേനുകളെ എണ്റ്റെ ചിന്തകളില്‍ അരിച്ചു നടക്കാന്‍ കയറ്റി വിട്ടത്‌? എണ്റ്റെ ഒരു ദിവസം കൂടി കളയാനായ്‌.... മരണാനന്തര വിജയനു മൂന്നു വയസ്സ്‌... തുമ്പിയായി ഏതെങ്കിലും അപ്പുക്കിളിയുടെ കയ്യില്‍ പെട്ടു പോയൊ ആവൊ?

Thursday, March 20, 2008

കൂട്ട്‌...

എനിക്കു ചിറകുകളുണ്ട്‌,
പക്ഷെ പറക്കാന്‍ വിശാലമായൊരാകാശമില്ല
എണ്റ്റെ തൂവലുകള്‍ കൊഴിയും മുന്‍പെ
നിണ്റ്റെ ആകാശത്ത്‌ ഞാനൊന്നു പറന്നോട്ടെ... ഒരിക്കല്‍ മാത്രം?

എനിക്കു സ്വപ്നങ്ങളുണ്ട്‌,
പക്ഷെ നട്ടു വളര്‍ത്താന്‍ ഭൂമിയില്ല
എണ്റ്റെ സ്വപ്നത്തിണ്റ്റെ വിത്തുകള്‍ കെട്ടു പോകും മുന്‍പെ
നിണ്റ്റെ മണ്ണില്‍ അതൊന്നു കിളിര്‍പ്പിച്ചോട്ടെ... ഒരിക്കല്‍ മാത്രം

നിണ്റ്റെ ആകാശവും ഭൂമിയും നീ എനിക്കു തന്നു,
ഇനിയും ഒന്നു കൂടി ഞാന്‍ ചോദിച്ചോട്ടെ...
ഈ ആകാശത്തു പറക്കാന്‍ ഈ മണ്ണില്‍ കിളിര്‍ക്കാന്‍,
എനിക്കൊരു കൂട്ട്‌...

Friday, March 14, 2008

എന്‍റെ അക്ഷരങ്ങള്‍

എന്‍റെ അക്ഷരങ്ങള്‍ കടല്‍ പോലെയാകണം:
ആഴങ്ങളില്‍ അത്ഭുതങ്ങള്‍ ഒളിപ്പിക്കുന്ന അപാരമായ ശാന്തതയുടെ ആഴക്കടലും പിന്നെ തിരകള്‍ ശബ്ദം വച്ച്‌ ഓടിക്കളിക്കുന്ന തീരക്കടലും;
അങ്ങനെയാകണം എന്‍റെ  അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം .
എന്‍റെ  അക്ഷരങ്ങള്‍ കാറ്റു പോലെയാകണം:
വന്‍മരങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റായും പിന്നെ അരുമയായ്‌ തഴുകി കടന്നു പോകുന്ന വയല്‍ക്കാറ്റായും; അങ്ങനെയാകണം എന്‍റെ  അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം .
എന്‍റെ  അക്ഷരങ്ങള്‍ മഴ പോലെയാകണം:
ഒരു ചാറ്റല്‍ മഴപോലെ പെയ്തു തുടങ്ങി പിന്നെ തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേല പോലെയും; അങ്ങനെയാകണം എന്‍റെ  അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം .
എന്‍റെ  അക്ഷരങ്ങള്‍ മഞ്ഞു പോലെയാകണം:
കട്ടികൂടുന്തോറും ധവളിമയേറുന്ന, പിന്നെ ഒരു വെയിലില്‍ ഇല്ലാതെയാകുന്ന...
അതെ അങ്ങനെയാകണം എന്‍റെ  ലോകവും.

Tuesday, March 11, 2008

പ്രണയം

മഴയായ്‌ വന്ന്‌
എന്നെ കുതിര്‍ത്തു നീ കടന്നു പോയ്‌...
മഴയുടെ തണുപ്പില്‍ സ്വയമലിഞ്ഞ്‌
പിന്നെയും നിന്‍ വരവിനായ്‌ കാത്തിരുന്നു ഞാന്‍.

പിന്നെ കാറ്റായ്‌ വന്നു നീ
എന്നെ തോര്‍ത്തിയുണക്കി കടന്നു പോയ്‌...
കാറ്റിന്‍ കുളിര്‍മ്മയുമാത്മാവിലേറ്റി ഞാന്
‍പിന്നെയും നിന്‍ വരവിനായ്‌ കാത്തിരുന്നു.

പിന്നെ നീ വന്നതെന്തിന്‌,
എന്നെയെരിക്കുന്ന വേനലായ്‌ വീണ്ടും?
ജീവധമനികള്‍ വറ്റി, ഹൃദയമുണങ്ങി
ഞാനിതാ തിരിച്ചു പോകുന്നു
ജീവനുറങ്ങുന്ന മണ്ണിലേക്ക്‌

നിശബ്ദം ഞാനിവിടെയുറങ്ങുന്നു
നിണ്റ്റെ ഓര്‍മ്മകള്‍ വിരിച്ച മൃദു ശയ്യയില്‍.

മാധവിക്കുട്ടിക്ക്‌ എഴുതിയത്‌

പ്രിയപ്പെട്ട എഴുത്തുകാരിക്ക്,
ഇടനാഴികളില്‍ പടര്‍ന്ന ഇരുട്ടില്‍ നിന്നൊരു കാറ്റ് എന്നെ കടന്നു പോയി,
നീര്‍മാതളപ്പൂക്കളുടെ മണമില്ലാതെ ... നിലാവിലും നേര്‍ത്ത നിലാവായി എന്റെ ജാലകങ്ങള്‍ക്കപ്പുറം നീര്‍മാതളപ്പൂക്കളുടെ ധവളിമയില്ല.
എങ്കിലും...
അക്ഷരങ്ങളെ അനുഭവങ്ങളാക്കിത്തീര്‍ക്കുന്ന എഴുത്തുകാരി; നിന്റെ വരികള്‍ എനിക്കെല്ലാം തരുന്നു.
പച്ചയും ചുവപ്പും പുറം താളുകളുള്ള പുസ്‌തകം എന്നിലെപ്പോഴോ നീര്‍മാതളത്തിന്റെ സൌന്ദരയ്യവും സുഗന്ധവും നിറച്ചിരുന്നു.
നിനക്കു നന്ദി!
ലളിതവും സുന്ദരവുമായ പദങ്ങള്‍ കൊണ്ട് നീ സൃഷ്‌ടിച്ച മനോഹാരിത
ഹൃദയത്തിന്റെ ആഴങ്ങളില്‍ അജ്‌ഞാതമായ ഒരു വ്യഥയുണര്‍ത്തി. എന്റെ ഗ്രാമത്തിന്റെ നിറവില്‍ തിരുവാതിരക്കുളിരില്‍ കുളിര്‍ന്നു വിറയ്‌ക്കുന്ന പൂക്കളുമായി ഒരു നീര്‍മാതളമുണ്ടായിരുന്നില്ല. ഒരിക്കലും കാണാതെ, ആ സുഗന്ധം അറിയാതെ ഞാന്‍ നീര്‍മാതളത്തെ സ്‌നേഹിച്ചു, നിന്റെ സുഗന്ധം പരത്തുന്ന അക്ഷരങ്ങളിലൂടെ...
ഉറക്കം വരാതെ കിടക്കുന്ന രാത്രികളില്‍, ജാലകങ്ങള്‍ക്കപ്പുറം നിലാവില്‍ കുതിര്‍ന്നു നില്ക്കുന്ന ഒരു നീര്‍മാതളമുണ്ടായിരുന്നെങ്കില്‍ എന്നെത്ര ആശിച്ചു! പെയ്‌തു തിമിര്‍ത്ത മഴയ്‌ക്കു പുറകെ കാറ്റു കടന്നു വന്നു. ചിതറിയോടുന്ന കാറ്റില്‍ എന്റെ ജാലകങ്ങള്‍ക്കപ്പുറത്തെ പുളിമരം വെള്ളം കുടഞ്ഞു കളഞ്ഞു. വികൃതിപ്പയ്യന്റെ തല തോര്‍ത്തികൊടുക്കുന്ന അമ്മയെപ്പോലെ കാറ്റു പിന്നെയും പുളിമരത്തെ ചുറ്റിപ്പറന്നു...

ഗ്രാമത്തിന്റെ ആര്‍ദ്രത പിന്നിലവശേഷിപ്പിച്ച്, നഗരത്തിന്റെ തിരക്കേറിയതും യാന്ത്രികവുമായ ഒഴുക്കില്‍ ഞാനൊരില മാത്രമായി. അപ്പോഴും വായനയും പുസ്‌തകങ്ങളും കൂട്ടുണ്ടായിരുന്നു. ‘എന്റെ കഥയും’ ‘നഷ്‌ടപ്പെട്ട നീലാംബരി‘യും എല്ലാം ഹൃദയത്തിന്റെ വിങ്ങലുകളായി.
നിന്റെ പ്രണയത്തിന്റെ കുത്തൊഴുക്കില്‍ പലപ്പോഴും ഞാനൊലിച്ചു പോയിരുന്നു. അക്ഷരങ്ങളിലെ നിന്റെ പ്രണയവും യൌവനവും അതെല്ലാം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. പക്ഷേ നിന്നെ വിവാദത്തിന്റെ വേനലിലെത്തിച്ചതും ഇതു തന്നെ. ഹൈന്ദവതയുടെ പടിയിറങ്ങി നീ പോകുമ്പോള്‍ വിവാദങ്ങളുടെ തിരമാല നിന്നെ പിന്തുടരുന്നതു കണ്ട് ഞാന്‍ നിശബ്‌ദമിരുന്നു. മതത്തിന്റെ സുരക്ഷിതത്വത്തിനപ്പുറം മറ്റെന്തോ തേടിയാണ് നിന്റെ യാത്രയെന്ന് ചിന്തിക്കാന്‍ തോന്നിയത്, ഒടുവില്‍ ശരിയായി. ഏതോ മനസിന്റെ തണലു തേടിയുള്ള ഈ യാത്ര നിന്നെ എത്തിച്ചത് ഉരുകുന്ന വേനലിലേക്കായിരുന്നോ?
നേരില്‍ കാണുമ്പോള്‍ ചോദിക്കാന്‍ ഒത്തിരി ചോദ്യങ്ങള്‍ മനസിലുണ്ട്. നിന്റെ ചിലമ്പിച്ച സ്വരത്തില്‍ അതിനുത്തരങ്ങള്‍ കേള്‍ക്കാന്‍ ഒരിക്കല്‍ ഞാനെത്തും; എത്താന്‍ ആഗ്രഹിക്കുന്നു.
ഏതോ ആഴ്‌ചപതിപ്പിന്റെ അകംതാളില്‍ നിന്റെ കവിത, നിന്റെ മനസിന്റെ കീറിപ്പറിഞ്ഞ തുണ്ട് ഞാന്‍ കണ്ടു. കാലത്തിന്റെ വേഗതയില്‍ വരിതെറ്റാതെ മനസില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓര്‍മയില്‍ തങ്ങി നിന്ന വാക്കുകള്‍:
“എന്റെ പ്രണയചിന്ത പോലുംനിനക്കിന്ന് പാപസ്‌മരണയായോ”
മാപ്പ്, പദവിന്യാസം തെറ്റിച്ചെങ്കില്‍....എങ്കിലും കണ്ണീരിന്റെ നനവുള്ള അതിന്റെ അര്‍ഥം മേല്‍പ്പറഞ്ഞ വരികള്‍ പോലെ ആയിരുന്നു. നിന്റെ കവിത എന്നിലൊരു മുറിപ്പാടു തീര്‍ത്തു.
‘പുലിക്കുട്ടിയെന്നു വിചാരിച്ച് സ്‌നേഹിച്ചയാള്‍ ഒരു പൂച്ച പോലും ആയിരുന്നില്ല’ എന്ന നിന്റെ പ്രഖ്യാപനം എനിക്കിഷ്‌ടപ്പെട്ടു. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ എവിടെ നിന്നോ ഒരു ചിരി പറന്നു വരും.
‘അര്‍ദ്‌ധ രാത്രിയിലൊക്കെ വിളിച്ച് കവിത ചൊല്ലിത്തന്നാല്‍ ആര്‍ക്കാ ഇഷ്‌ടം തോന്നാതിരിക്ക്യാ?’ നിഷ്‌കളങ്കമായ നിന്റെ ചോദ്യം എന്നില്‍ ചിരിയും പ്രണയത്തിന്റെ ചൂടുമുണര്‍ത്തി. പക്ഷേ... എവിടെയൊക്കെയോ നിനക്കു തെറ്റിയിരുന്നോ? ചില മാറ്റങ്ങള്‍ നിനക്കു വേണ്ടെന്നു വയ്‌ക്കാമായിരുന്നു. എങ്കിലും ഞാനാശ്വസിക്കുന്നു, വേഷവും മതവും മാറിയതു പോലെ നീ അക്ഷരങ്ങളും എഴുത്തും മാറ്റിയില്ലല്ലോ!
നിനക്കെഴുതാന്‍ ഒത്തിരിയുണ്ട് മനസില്‍ ഇനിയും. പക്ഷെ എനിക്കെന്റെ തിരക്കിലേക്കു മടങ്ങണം. എല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുന്നു, ഒരിക്കല്‍ നിന്നോടു ചോദിക്കാന്‍.
കമ്പ്യൂട്ടറിനു മുന്നിലെ ദിവസം മുഴുവന്‍ നീളുന്ന തപസു തുടങ്ങാന്‍ സമയമായി.ഒരു മത്‌സരം പോലെ നിനക്കെഴുതേണ്ടി വന്നതില്‍ ദു:ഖമുണ്ട്. ഇതൊരു തുറന്ന അവസരമായതു കൊണ്ട് പാഴാക്കിയില്ല എന്നു മാത്രം.
പുതിയ എഴുത്തുകാരെയൊക്കെ വായിക്കുമ്പോള്‍ ഒരടുപ്പം തോന്നുന്നില്ല. കാരണം നിങ്ങളുടെയൊക്കെ തലമുറ പ്രതിഷ്‌ഠിച്ച ഉയരങ്ങളിലെത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.
എഴുത്തിന്റെ ലോകത്തു നീ നട്ട നീര്‍മാതളം കാലങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും സുഗന്ധം പരത്തുന്നു. ഏറെയെഴുതിയ നിന്റെ കൈവിരലുകള്‍ക്ക് ഇനിയുമേറെ എഴുതാന്‍ കഴിഞ്ഞെങ്കില്‍......
സ്‌നേഹപൂര്‍വ്വം
സരിജ