Tuesday, July 8, 2008

സ്വപ്നങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍...

എന്‍റെ മുന്നില്‍ എപ്പോഴോ ഒരു പ്രകാശം വന്നു നിന്നു. പിന്നെ അതു പടരാന്‍ തുടങ്ങി. പ്രകാശത്തിനു നടുവില്‍ അതിലും പ്രകാശത്തോടെ ഒരു രൂപം തെളിഞ്ഞു. തീത്തുള്ളി പോലെ തിളങ്ങുന്ന കണ്ണുകളാണ് ആദ്യം കണ്ടത്. ഏതോ ഗുഹക്കുള്ളില്‍ നിന്നെന്ന പോലെ ഒരു സ്വരം എന്നില്‍ വന്നിടിച്ചു "എനിക്കു നിന്നെ ഇഷ്ടമായി" . പേടിച്ചു പുറകോട്ട്‌ മാറുന്ന എന്‍റെ നേര്‍ക്കു തിളങ്ങുന്ന ചിരിയോടെ ആ പ്രകാശം പരത്തുന്ന രൂപം കൈകള്‍ നീട്ടി. ആ വിരലുകള്‍ എന്നെ തൊടുന്നതിനൊരു നിമിഷം മുന്‍പ് ഞാനലറിക്കരഞ്ഞു. ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദത്തെ മറികടന്നാ സ്വരം പാഞ്ഞു പോയി ഒപ്പം പൊന്‍വെയില്‍ പോലുള്ള ആ പ്രകാശവും. വീട്ടില്‍ വിളക്കുകള്‍ തെളിഞ്ഞു. എല്ലാവരുമെത്തുമ്പോള്‍ വിയര്‍ത്തു കുളിച്ച് ഇനിയൊരു കരച്ചിലിനു ത്രാണിയില്ലാതെ ഞാന്‍...

പിന്നീടുള്ള രാത്രികളില്‍ എന്‍റെയുറക്കം അപ്പൂപ്പന്‍റെയും അമ്മൂമ്മടെയും നടുക്കായി. എന്നിട്ടും "അമ്മേ എന്നെ കൊണ്ടുപോകല്ലേന്നു പറ" എന്നുറക്കെ കരഞ്ഞു കൊണ്ട്‌ ഞാനെണീക്കാന്‍ തുടങ്ങി. ആ സ്വപ്നം എന്നെ പിന്തുടരുകയാണ്.

ഓര്‍മ്മകളുമായി മലവെള്ളം കുത്തിയൊലിച്ചു വന്നു. ആ സ്വപ്നത്തിന്‍റെ തുടക്കം അവിടുന്നായിരുന്നു, കാലങ്ങള്‍ പഴക്കമുള്ള ഒരു ഗന്ധര്‍വ്വ പ്രതിഷ്ഠയില്‍ നിന്ന്‌.
......

അതും ഒരു മഴക്കാലമായിരുന്നു. വയലുകളെ വെള്ളക്കണ്ണാടിയാക്കി ആകാശം മുഖം നോക്കുന്ന സമയം. ആദ്യമായായിരുന്നു ഞാനാ ഗ്രാമത്തിലെത്തുന്നത്‌. അവിടെ മഴ അതിര്‍വരമ്പുകളെ മായ്ചു കളഞ്ഞിരുന്നു. അലകളില്ലാത്ത കടല്‍ കാറ്റിന്‍റെ കൈകളില്‍ ചാഞ്ചാടുന്നുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ വരമ്പുകള്‍ക്കിരുവശവും ഞൌണിങ്ങകള്‍ പറ്റിപ്പിടിച്ചിരുന്നു. വരമ്പുകളെ കറുപ്പിച്ച്‌ അവ തിങ്ങി നിറഞ്ഞിരിക്കുന്ന കാഴ്ച്ച മനസ്സില്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.

വെള്ളം നിറഞ്ഞ തെങ്ങിന്‍ തോപ്പുകള്‍, കണ്ണെത്താ ദൂരം കടല്‍ പോലെ പരന്നു കിടക്കുന്ന വയല്‍.... എന്‍റെ വിഷാദങ്ങള്‍ കാറ്റില്‍ പറന്നു പോയി, മഴയിലലിഞ്ഞു പോയി. കുളിച്ചു തോര്‍ത്തിയ മണ്ണിലൂടെ കാഴ്ച്ചയുടെ പ്രളയത്തില്‍ സ്വയം നഷ്ടപ്പെട്ടു ഞാന്‍ നടന്നു.

മഴ നനഞ്ഞെത്തിയ കാറ്റില്‍ ചെമ്പകപ്പൂവിന്‍റെ ഗന്ധം. കാറ്റു വന്ന വഴി നോക്കി നടന്ന് തുടങ്ങി. എത്തിച്ചേര്‍ന്നത് ചെങ്കല്ലിന്‍റെ പടവുകള്‍ ഇളകിത്തെറിച്ചു നില്‍ക്കുന്ന കുളക്കരയില്‍. അവിടെ പാതി പൂ കുളത്തിനും പിന്നെ പാതി പടവിനുമായി ഉതിര്‍ത്തിടുന്ന ചെമ്പകം. ഇതളുകളില്‍ പാല്‍ നിറവും ഉള്‍പ്പൂവില്‍ മഞ്ഞ നിറവുമായി വസന്തം തീര്‍ത്തു നില്‍ക്കുന്ന പൂമരം. ഈ കാലത്തു ചെമ്പകം പൂക്കുമൊ ആവൊ? കുളത്തിലെ വെള്ളത്തിനു പച്ചിലകള്‍ ഇടിച്ചുപിഴിഞ്ഞ നിറമായിരുന്നു. അരികുകള്‍ പുല്ലു മൂടി കുളത്തിന്‍റെ വിസ്തൃതി കുറഞ്ഞ പോലെ. അടര്‍ന്നു വീണ പൂക്കളില്‍ അപ്പോഴും മഴയുടെ നനവ് ബാക്കിയുണ്ട്. മഴയില്‍ കുതിര്‍ന്ന പൂക്കളെ എന്തിനെന്നറിയാതെ വാരിയെടുത്തു മുഖത്തോട് ചേര്‍ത്തു. ആത്മാവിനെ ത്രസിപ്പിക്കുന്ന ഗന്ധം... തിരികെ കയറുമ്പോള്‍ എന്തൊ വെള്ളത്തില്‍ വീഴുന്ന ശബ്ദം. തിരിഞ്ഞു നോക്കുമ്പോഴേക്കും കുളം അതിനെ ഒളിപ്പിച്ചു കഴിഞ്ഞിരുന്നു. ഓളങ്ങള്‍ ഒന്നുമറിയാത്ത പോലെ തീരം തേടുന്നു.

ചെമ്പകത്തിനു പിന്നിലായി എന്‍റെ പകുതി മാത്രം ഉയരമുള്ള ഇടുങ്ങിയ ഒരു വീട്. ചെമ്പകച്ചോട്ടില്‍ ആരോ വച്ച കളിവീട്? കുമ്മായമടര്‍ന്ന ചുവരുകള്‍ വര്‍ഷങ്ങളുടെ പഴക്കം വിളിച്ചു പറയുന്നു. പായല്‍ പിടിച്ചു കറുത്ത ഓട്‌ യുഗങ്ങളുടെ മഴയും വെയിലും അതിജീവിച്ച പോലെ. മരയഴികള്‍ വിലങ്ങനെ വച്ചടച്ച വാതില്‍. മരയഴികള്‍ക്കപ്പുറത്തെ കനത്ത ഇരുട്ടില്‍ ഒന്നും കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല. എണ്ണയുടെ കനച്ച ഗന്ധം ആ ഇരുട്ടിലെവിടെയൊ തങ്ങി നില്‍ക്കുന്നു.

വീണ്ടുമൊരു മഴ എന്നെ ചുറ്റിപ്പറക്കുന്നു. വാരിപ്പിടിച്ച ചെമ്പകപ്പൂക്കളെ ആ മരയഴിക്കു മുന്നിലിട്ട്‌ മഴക്കു മുന്നില്‍ ഞാനോടാന്‍ തുടങ്ങി. ചെമ്പകപ്പൂക്കളുടെ ഗന്ധം വന്യമാകുന്നതും അതെന്നെ പിന്‍തുടരുന്നതും ആ നിമിഷങ്ങളില്‍ ഞാനറിയുന്നുണ്ടായിരുന്നില്ല.

പറന്നു വരുന്ന മഴ എന്നെ തോല്‍പ്പിക്കുമെന്നറിഞ്ഞിട്ടും എതിരെ വരുന്ന വൃദ്ധനു വഴിയൊഴിഞ്ഞു കൊടുത്ത്‌ വരമ്പില്‍ ഞാനൊതുങ്ങി നിന്നു. എന്നെ കടന്നു പോയ ആ നിമിഷം വായുവിലൊഴുകി വരുന്ന ചെമ്പകമണം അയാള്‍ ആഞ്ഞു ശ്വസിച്ചു. ഭീതിയും ക്രോധവും കലര്‍ന്ന ശബ്ദത്തില്‍ എനിക്കു പിറകില്‍ നിന്നാ ചോദ്യം പാഞ്ഞു വന്നു "കുട്ടി അവിടെപ്പോയല്ലെ?" വയലുകള്‍ക്ക്‌ നടുവില്‍ ഒരു പെണ്‍കുട്ടി പകച്ചു നിന്നു... "പാടില്ലായിരുന്നു, ഗന്ധര്‍വ്വനാണത്‌". കാലത്തിന്‍റെ ചലനം ഒരു നിമിഷം നിലച്ചു. ആകാശം കണ്ണടച്ചു. ഞങ്ങള്‍ക്കിടയില്‍ ഒരു കാറ്റ്‌ പകയോടെ ആഞ്ഞ്‌ വീശി. "കുട്ടി പൊയ്ക്കോളൂ" ചുറ്റും ഇരുണ്ട്‌ വരുന്ന അന്തരീക്ഷം നോക്കി അയാള്‍ പറഞ്ഞു. ഒരു രക്ഷപെടലിന്‍റെ ആശ്വാസത്തില്‍ ഞാനെന്‍റെ ഓട്ടം തുടര്‍ന്നു.

അന്നു രാത്രിയാണ്‌ ചെമ്പകപ്പൂക്കളുടെ വാസനയോടെ ആ സ്വപ്നം എന്നെ തേടി വന്നത്‌. പിന്നീടുള്ള ദിവസങ്ങളില്‍, രാത്രികള്‍ സ്വപ്നം കൊണ്ടും പകലുകള്‍ ഏതോ അദൃശ്യ സാന്നിധ്യം കൊണ്ടും ഭയത്തിന്‍റെ കയങ്ങളില്‍ എന്നെ മുക്കിത്താഴ്ത്തി.

കാലങ്ങള്‍ കടന്നു പോയി. സത്യമോ മിഥ്യയോ എന്നറിയാത്ത ആ സ്വപ്നങ്ങളില്‍ നിന്നൊരു രക്ഷപെടല്‍ എനിക്കു വേണ്ടിയിരുന്നു. പഠനമെന്ന പേരില്‍ ഗ്രാമത്തിന്‍റെ വേരുകളെ വിങ്ങുന്ന മനസ്സോടെ പറിച്ചെറിഞ്ഞ്‌ ഞാന്‍ പോയി. ഞാന്‍ പിഴുതെറിഞ്ഞത്‌ ആ സ്വപ്നത്തിന്‍റെ വേരുറയ്ക്കാത്ത ജീവനെക്കൂടിയായിരുന്നു.

ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലൊരു വേദന... ആ സ്വപ്നത്തിന്‍റെ ഓര്‍മ്മകളെ ഞാനെപ്പോഴോ സ്നേഹിച്ചു തുടങ്ങി. ഇപ്പൊ ആ സ്വപ്നത്തെ തന്നെയും. അതിനെ നഷ്ടപ്പെടുത്തേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍. ഓര്‍മ്മകളുടെ കുളത്തിനെ രക്ഷിക്കാന്‍ മറവിയുടെ പായലിനെ ദിവസവും വകഞ്ഞു മാറ്റി ഞാന്‍ മടുത്തു. എനിക്കാ സ്വപ്നം തിരിച്ചെടുക്കണം. ഇനിയൊരു തിരിച്ചുപോക്കുണ്ടാവുമെന്നു കരുതിയിരുന്നില്ല. ഒരു പിന്‍വിളി എന്‍റെ കാതില്‍ വന്നു വീഴുന്നു. പോയെ മതിയാവൂ...

40 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സത്യമോ മിഥ്യയോ എന്തുമാകട്ടെ , എന്നെ വേട്ടയാടുന്ന ഈ സ്വപ്നം, ഇതാവര്‍ത്തിക്കാതിരുന്നെങ്കില്‍...

അതിപ്പോള്‍ സ്വപ്നത്തിനോട് പറയാന്‍ പറ്റുമൊ ഇഷ്ടാ ഹിഹി..
കൊള്ളാം ഒരു സ്വപ്നലോകത്ത് ഞാനും എത്തി..

ഗോപക്‌ യു ആര്‍ said...

enchanting....
.embarassing
very good work..

G.manu said...

ഭാവസാന്ദ്രമായ എഴുത്ത്.
മഴപോലെ ഒലിച്ചിറങ്ങുന്ന വാക്കുകള്‍

ബ്ലോഗിലെ രണ്ടാം തലമുറയിലെ പെണ്ണെഴുത്തില്‍ നിനക്ക് ഒന്നാം സ്ഥാനം ഉറപ്പ്

കീപ്പിറ്റപ്പ്....

(പിന്നെ എല്ലാത്തിലും ഇങ്ങനെ മഴ കൊണ്ടുവന്ന് ക്ലീഷേ ആക്കല്ലേ. ഇപ്പൊ തന്നെ പെങ്കിടാങ്ങളെ പേടിച്ചാ കാലവര്‍ഷം മുങ്ങിയേന്നു കേള്‍ക്കുന്നു. :) )

കാവലാന്‍ said...

കൊള്ളാം.

സ്നിഗ്ധമായ എഴുത്ത്..
വായിച്ചുകഴിഞ്ഞും മനസ്സിലാണ്‍ടു കിടക്കുന്ന അതിലെ ചിത്രങ്ങള്‍...
വീണ്ടുമൊരാവര്‍ത്തി വായിക്കാന്‍ തോന്നുന്ന ശൈലി.
ഭംഗിയായി എഴുതിയിരിക്കുന്നു.
തുടരുക ഭാവുകങ്ങള്‍.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

അത്ക്കന്‍ said...

സ്വപ്നം,സ്വപ്നമായി തന്നെ കാണുക.
നെല്ലും പതിരും തിരിച്ചറിയാന്‍ മനസ്സിനെ പാകപ്പെടുത്തുക.

നിലാവര്‍ നിസ said...

സുന്ദര സ്വപ്നങ്ങളെ താലോലിക്കുക
ബാക്കിയെല്ലാം ഉപബോധമനസ്സിന്റെ കളിയല്ലേ..
പിന്നെ എന്തിനാ ഈ പേടി?

ശ്രീ said...

സ്വപ്നമായാലും അല്ലെങ്കിലും എഴുത്ത് വളരെ നന്നായിരിയ്ക്കുന്നു.

പുടയൂര്‍ said...

എന്തൊക്കെയോ ഓര്‍മ്മകള്‍ ഒന്നിച്ച് മനസിലൂടെ കടന്നു പോയി.അതിനു മുന്‍പ് 2 കാര്യം. ഗ്രാമ ഭംഗി ഗംഭീരമായി അവതരിപ്പിച്ചു. പിന്നെ മഞ്ഞുകാലത്തില്‍ മഴ ഒരു ക്ലീഷെ ആയിക്കൊണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ മനുവിനോട് യോജിക്കതെ വയ്യ. മഴപോസ്റ്റുകള്‍ മോശമെന്നല്ല പറഞ്ഞത്. പക്ഷേ ആവര്‍ത്തനം അതിന്റെ മാറ്റ് കുറയ്ക്കും.
പിന്നെ സ്വപ്നം. അത് പലപ്പോഴും അങ്ങിനെയാ... ചില സ്വപ്നങ്ങള്‍ യാധാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കും: മറ്റുചിലത് യധാര്‍ത്ഥമായി പിന്നീട് പരിണമിക്കും. സ്വപ്ങ്ങള്‍ പലതും പറയും നമ്മളോട് പറയും. ചില സ്വപ്നങ്ങള്‍ സൂചനയായി വരും. എന്തായാലും സ്വപ്നങ്ങളെ അവഗണിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം സ്വാനുഭവം. സ്വപ്നങ്ങള്‍ എനിക്ക് ഒരുപാട് തവണ വഴികാട്ടിയായിട്ടുണ്ട്. സ്വപ്നത്തില്‍ കണ്ട അതേ അവസ്ഥ ജീവിതത്തില്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. അതൊക്കെ മറ്റൊരു വശം. വിശ്വസിക്കുന്നവരുണ്ടാകാം ഇല്ലാത്തവരുണ്ടാകാം. അതു മറ്റുവശം.

Hari said...

എന്ന് സ്വന്തം ജാനകിക്കുട്ടി...

ശിവ said...

ചെമ്പകപ്പൂക്കളുടെ മണമുള്ള മഴയുടെ കുളിരുള്ള ഈ വരികള്‍ ഏറെ ഇഷ്ടമായി....

കളിവീടും ചെമ്പകപ്പൂക്കളും മഴയും പിന്നെ ഗന്ധര്‍‌വനും ഒക്കെയുള്ള ആ സ്വപ്നം...എന്തു രസമായിരുന്നിരിക്കണം...

അതൊക്കെ ഉപേക്ഷിച്ച് പോകരുതായിരുന്നു...

നഷ്ടമായവ (നഷ്ടപ്പെടുത്തിയവ) അതൊരിക്കലും തിരിച്ചു കിട്ടണമെന്നില്ല...

ആ സ്വപ്നത്തെ അത്രയേറെ ഇഷ്ടപ്പെടുന്നുവെങ്കില്‍ ആ പിന്‍‌വിളിയ്ക്ക് കാതോര്‍ക്കൂ...

എന്നാലും ആ ഗന്ധര്‍‌വന്‍ ആരായിരിക്കാം...

സസ്നേഹം,

ശിവ.

aswathy(achu) said...

sariiiiiiii valare nannayirikkunnu........

Sarija N S said...
This post has been removed by the author.
മുരളിക... said...

ഒരു സ്വപ്നലോകത്ത് ഞാനും എത്തി..
വളരെ നന്നായിരിയ്ക്കുന്നു... :)

My......C..R..A..C..K........Words said...

nannaayirikkunnu...aashamsakal

സുല്‍ |Sul said...

നന്നായിരിക്കുന്നു.

ഒരു ദുസ്വപ്നം കൈവിട്ടുപോയതിന്റെ ദുഖം. നല്ല പ്രമേയം നല്ല അവതരണം.

-സുല്‍

രാഹുല്‍ said...

നന്നായിട്ടുണ്ടു. പിന്നെ മഞ്ഞുകാലം നിറയെ "മഴക്കാലത്തിണ്ടെയ്" സാന്നിദ്ധ്യം.

Avn said...

Hello......
sarija......really really really superb......expecting more...

ഹാരിസ്‌ said...

ഒരു പത്മാരജന്‍ സിനിമയുടെ എഫ്കട്.
പിന്നെ ഗ്രാമഭംഗി ചോര്‍ന്നു പോകാത്തൊരു എഴുത്ത്.
മുത്തശ്ശി കഥകള്‍ പെണ്‍ മനസ്സില്‍ കോറിയിട്ടൊരു സ്വപ്നം...അതിനുമപ്പുറം വീണ്ടുമാ സ്വപ്നത്തിലേക്കുള്ള തിരിച്ചുവരവാഗ്രഹിക്കുന്നു ഇല്ലെ..

ജിഹേഷ് said...

nice post..:)

qw_er_ty

നന്ദകുമാര്‍ said...

... കുളിച്ചു തോര്‍ത്തിയ മണ്ണിലൂടെ കാഴ്ച്ചയുടെ പ്രളയത്തില്‍ സ്വയം നഷ്ടപ്പെട്ടു ഞാന്‍ നടന്നു...
...വീണ്ടുമൊരു മഴ എന്നെ ചുറ്റിപ്പറക്കാന്‍ തുടങ്ങി. വാരിപ്പിടിച്ച ചെമ്പകപ്പൂക്കളെ ആ മരയഴിക്കു മുന്നിലിട്ട്‌ മഴക്കു മുന്നില്‍ ഞാനോടാന്‍ തുടങ്ങി...

ആത്മാവിനെ ത്രസിപ്പിക്കുന്ന ചെമ്പകപ്പൂക്കളുടെ ഗന്ധം പോലെ എഴുത്ത്. നനുത്ത മഴനൂലുകളുടെ സ്പര്‍ശം പോലെ ആര്‍ദ്രമായ വരികള്‍. വായനക്കാരനെക്കൂടി സ്വപ്നത്തിനൊപ്പം സഞ്ചരിപ്പിക്കുന്ന ഒഴുക്കാര്‍ന്ന ശൈലി.
എഴുത്തുകാരി...എവിടെയായിരുന്നു ഇത്രനാളും ഈ ബ്ലോഗുലകത്തില്‍??

ഈ ശൈലിയും നിലവാരവും ഇനിയും ഞങ്ങളോട് കൂടുതല്‍ കൂടുതല്‍ പങ്കുവെയ്ക്കാനാവട്ടെ....ആശംസകള്‍.

ഉപാസന || Upasana said...

ഗ്രാമത്തിന്റെ നിര്‍മലത ഉള്‍ക്കൊള്ളുന്ന പോസ്റ്റ്.
മഴയുടെ മോഹിപ്പിയ്ക്കുന്ന സാന്നിധ്യം. വെള്ളപ്പൊക്കത്തിന്റെ യൊക്കെ നല്ല വിവരണം.
ഇതൊക്കെ വളരെ പരിചയമായ നാട്ടില്‍ നിന്നായതു കൊണ്ട് ഞാനും എന്റെ നാട്ടിലേയ്ക്ക് പോയി. എന്നെ കൂട്ടിക്കൊണ്ട് പോയി.
നല്ല പോസ്റ്റ്.

ഗന്ധര്‍വന്റെ സാമീപ്യം വരെ ക്ലാസ്സ്..!
അതിന് ശേഷം പെട്ടെന്ന് എഴുത്ത് നിര്‍ത്തിയ പോലെ തോന്നി.
ഗന്ധര്‍വ്വനെ മറ്റെന്തിനോടെങ്കിലും ബന്ധിപ്പിച്ച് എഴുതാവുന്നതേയുള്ളൂ. ഞാനുദ്ദേശിച്ചത് കുറച്ച് കൂടെ ഫാന്റസിയിലേയ്ക്ക്, ഉദ്വേഗത്തിലേയ്ക്ക് വായനക്കരെ കൂട്ടിക്കൊണ്ട് പോകാന്‍ സാധിയ്ക്കുമായിരുന്നു എന്ന് എനിയ്ക്ക് തോന്നി എന്നാണ്.

എന്തായാലും ചെമ്പകവും, ഗന്ധര്‍വനുമൊക്കെ എന്റെയും ഇഷ്ടവിഷയങ്ങള്‍ തന്നെ.
എന്റെ എഴുതിക്കൊണ്ടിരിയ്ക്കുന്ന കഥകളില്‍ ഇവ കടന്നു വരുന്നുമുണ്ട്.

നല്ല പോസ്റ്റ്.
:-)
ഉപാസന

ഓണ്‍ ടോപിക് : പിന്നെ മഴയെപ്പറ്റി ഒന്നില്‍ കൂടുതല്‍ പോസ്റ്റുകള്‍ തുടര്‍ച്ചയായി എഴുതുന്നതില്‍ തെറ്റൊന്നുമില്ലാ എന്നാണ് എന്റെ പക്ഷം.
പക്ഷേ പത്ത് കഥകളില്‍ “മഴ” ഉണ്ടെങ്കില്‍ അത് ആവിഷ്കരിച്ചിരിയ്ക്കുന്നത് പത്ത് തരത്തിലായിരിയ്ക്കണം എന്ന് മാത്രം.
വ്യത്യസ്തതയുണ്ടെങ്കില്‍ പ്രശ്നമൊന്നുമില്ല.

സരിജയുടെ ഒരു പോസ്റ്റേ ഇതിനു മുമ്പ് വായിച്ചിട്ടുള്ളൂ.
അതില്‍ മശയെ വേറൊരു രീതിയിലാണ് കൈകാര്യം ചെയ്തിരിയ്ക്കുന്നത്.
അത് കൊള്ളാം.

രണ്‍ജിത് ചെമ്മാട്. said...

ഒഴുകുന്നു അക്ഷരങ്ങള്‍
ആശംസകള്‍;
നന്ദേട്ടനും.

Sarija N S said...

മിന്നാമിനുങ്ങ്: ആദ്യ കമ്മെന്റിനു നന്ദി.

ഗോപക്: ഒന്നോ രണ്ടോ വാക്കുകളിലൂടെ എനിക്കു തരുന്ന വലിയ അഭിനന്ദനങ്ങള്‍ക്ക് നന്ദി.

മനു മാഷ്: ഇത്രേയൊക്കെയുണ്ടൊ ഞാന്‍? എന്നും പ്രോത്സാഹനവുമായി ഒപ്പമുള്ള മനു മാഷിനു എണ്ടെ നന്ദി വേണ്ടാന്നറിയാം. എന്നാലും...


കാവലാന്‍: നല്ലൊരു വായനക്കാരനും വിമര്‍ശകനുമായ വിനുവിനു നന്ദി

sv: നന്ദി . അതെ വാക്കാണ് സത്യം....


അത്ക്കന്‍: അങ്ങനെ കണ്‍ഫ്യൂഷന്‍ ഒന്നുമില്ലാട്ടൊ. :) നന്ദി....


നിലാവര്‍നിസ: നല്ല പേര് ട്ടൊ. പേടിയോ ? എനിക്കോ ? :)

ശ്രീ: എന്താ വരാത്തെ എന്നുവിചാരിച്ചപ്പോഴെക്കും ഹാജര്‍. നന്ദി ട്ടൊ

അപ്പു: മഴയെ ക്ലീഷെ ആക്കാനൊന്നും ഉദ്ദേശമില്ല. എഴുതുന്നതു പലതും അനുഭവമായത് കൊണ്ട് മഴയെ തള്ളിക്കളയാന്‍ പറ്റണില്ല.


ഹരി: ജാനകിക്കുട്ടിയല്ല ട്ടൊ സരിജയാ

ശിവാ: സ്വപ്നം തിരിച്ചെടുക്കാന്‍ പോണം ന്നു വിചാരിക്കുന്നു. പക്ഷെ കൂട്ടുകാര്‍ക്കൊക്കെ ഒരു പേടി..

അച്ചു: നീയിതൊക്കെ വായിച്ചു തുടങ്ങിയൊ? നിണ്ടെ പൈശാചിക കാലഘട്ടം ഞാന്‍ ഒരുപോസ്റ്റാക്കട്ടെ ഹ ഹ :) പിണങ്ങണ്ട. എന്തായാലും എഴുതും


മുരളിക:നന്ദി. ഈ ജോലിത്തിരക്കിനിടയിലും ;-) ഇവിടെ വന്നഭിപ്രായം പറഞ്ഞതിന്


മൈ ക്രാക്ക്: നന്ദി. :)

സുല്‍: നന്ദി. ഇപ്പൊ തോന്നുന്നു അതൊരു ദു:സ്വപ്നമായിരുന്നില്ല എന്ന്. :)


രാഹുല്‍: നന്ദി.. മഴക്കാലം ന്നു മാറ്റണോ പേര് :)

ആരുന്‍: നന്ദി

ഹാരിസ് : നന്ദി. പക്ഷെ പത്മരാജണ്ടെ ഗന്ധര്‍വ്വനെപ്പൊലല്ലാരുന്നു ഈ ഗന്ധര്‍വ്വന്‍. മനുഷ്യന്‍ പേടിച്ചു പോകും :(

ജിഹേഷ്: നന്ദിട്ടൊ, തൊപ്പിയൊക്കെ വച്ച് ഈവശ്ഴി വന്നതിന്. :)

നന്ദേട്ടനോട് നന്ദി പറയാനൊ.... നെവെര്‍. :) ഒത്തിരി പറയേണ്ടി വരും, അതോണ്ട് വേണ്ടെന്നു വ്യ്ക്കുന്നു.

നന്ദി ഉപാസന. ഇത്രയും ദീര്‍ഘമായ ഒരു വിലയിരുത്തലിന്. ഇനിയും പ്രതീക്ഷിക്കുന്നു

രഞ്ജിത്: നന്ദി വായനയ്ക്കും ആശംസകള്‍ക്കും...

ഒരു സ്നേഹിതന്‍ said...

"സ്വപ്നങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍..."
നല്ല ഒഴുക്കുള്ള എഴുത്ത്, ആ വയലും കുളവും എല്ലാം മനസ്സില്‍ മിന്നി മറഞ്ഞു,
നന്നായിരുന്നു...

കാപ്പിലാന്‍ said...

സത്യം പറയാമല്ലോ ,എന്നെയും ഈ വരികള്‍ ആ ഗന്ധര്‍വന്റെ അടുത്തേക്ക് കൂട്ടി കൊണ്ടുപോയി .ഈ ഗന്ധര്‍വ്വന്‍ ഒരു സത്യമാണ് അല്ലേ ? ഞാന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ല കേട്ട .
എഴുത്ത് കൊള്ളാം ആ ഒഴുക്ക് കൊള്ളാം .ഇങ്ങനെയും ആളുകളെ വിശ്വസിപ്പിക്കാം അല്ലേ സരിജെ.

സ്നേഹതീരം said...

വളരെ നന്നായിരിക്കുന്നു, സരിജയുടെ കഥ.വായിക്കാന്‍ ഇമ്പം തോന്നുന്ന തരത്തില്‍, വളരെ ലളിതമായ, ഒഴുക്കുള്ള ശൈലി. ഞാന്‍ ഇനിയും വരാം, പുതിയ കഥകള്‍ കേള്‍ക്കാന്‍ ..

Sekhar said...

Excellent heart-touching post. Just beautiful :)

Rare Rose said...

സരിജാ..,..ഒരു ലിങ്ക് വഴിയാണീ മഞ്ഞുകാലത്തിലെത്തിയത്....പക്ഷെ ചെമ്പകത്തിന്റെ മാസ്മര സുഗന്ധം പൊതിയുന്ന ഒരു സ്വപ്നലോകത്തിലേക്കണെന്റെ വരവെന്ന് ഞാനറിഞ്ഞതേയില്ല...വായിച്ചു കഴിഞ്ഞപ്പോള്‍ എന്താ പറയേണ്ടതെന്നറിയില്ല....ഒരുപാടിഷ്ടായിട്ടോ.....‍ആ സ്വപ്നം ഇപ്പോള്‍ ഞാനുമിഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു...:)

Sarija N S said...

നന്ദി സ്നേഹതീരമെ സ്നേഹിതാ ഈ വഴി വന്നതിനും ഒരു നിമിഷം ഇവിടെ നിന്നതിനും.

കാപ്പിലാന്‍: നന്ദി . പിന്നെ വിശ്വാസം അവിശ്വാസം -അതൊക്കെ തികച്ചും വ്യക്തിപരം. അനുഭവത്തെ അക്ഷരങ്ങളാക്കി അത്രമാത്രം.

ശേഖര്‍ : നന്ദി :)

അപൂര്‍വ്വ റോസ്: നന്ദി. ആ സ്വപ്നം ഞാന്‍ അങ്ങു തന്നേക്കട്ടെ? പേടിയൊന്നുമില്ലല്ലോ?

ദ്രൗപദി said...

സരിജാ..
മനോഹരം...
വരുവാനേറെ വൈകിയതില്‍
വിഷമം തോന്നി...

ഗോപക്‌ യു ആര്‍ said...

ചെറിയ പേടി തോന്നി...
good narration...

ഗൗരിനാഥന്‍ said...

ഞാനും ഓര്‍ക്കുന്നു ഗന്ധര്‍വന്‍ എന്നും പറഞ്ഞ് പേടിപ്പിക്കുന്ന എന്റെ അച്ചമ്മയെ.. എങ്കിലും ആ കലഘട്ടം വളരെ രസകരം ആയീരൂന്നു..നന്ദി വീണ്ടും കുട്ടിക്കാലത്തേക്ക് ഒരു യാത്ര കൊണ്ട് പൊയതിനു..നന്നായി എഴുതിയിട്ടുണ്ടു ട്ടൊ...

അരുണ്‍ രാജ R. D said...

"കുട്ടി അവിടെപ്പോയല്ലെ?" വയലുകള്‍ക്ക്‌ നടുവില്‍ ഒരു പെണ്‍കുട്ടി പകച്ചു നിന്നു... "പാടില്ലായിരുന്നു, ഗന്ധര്‍വ്വനാണത്‌".

Like a Poem. Like a romantic Mist.Apt to the real Winter...Great


Arun Raja

അരുണ്‍ രാജ R. D said...

Visit my blog too

..വീണ.. said...

ഇഷ്‌ടപ്പെട്ടു :)

ആമി said...

എന്റെ ഇന്നലെകളിലെക്ക് ഞാനും ഒന്നു തിരിച്ചു പോയി
നല്ല എഴുത്ത്...

കിഴക്കന്‍ said...

mazhayodu oru prathyeka ishtamullathu pole thonnunnu....
nannayittundu...
muzhuvan vaayichilla...
samayam ullappo nokkanam...

pinne coment nu nanni kttoo

മിന്നാമിനുങ്ങ്‌ said...

ഗ്രാമഭംഗി നിറഞ്ഞുനില്‍ക്കുന്ന
നാട്ടിന്‍പുറത്തിന്റെ സൌന്ദര്യം
വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു.
സ്വപ്നങ്ങളുടെ കുത്തൊഴുക്കില്‍
ഒലിച്ചുവരുന്ന ഓര്‍മ്മയുടെ മഴനൂലുകള്‍
വല്ലൊരു വായനാനുഭവം പകരുന്നു.

--മിന്നാമിനുങ്ങ്

സ്മിജ said...

എല്ലാരും പറേണു നല്ലതാന്ന്. ക്കും ഷ്ടായി..

Post a Comment