മലയിറങ്ങി താഴ്വരയിലേയ്ക്കൂ പോകൂന്ന കാറ്റ് ശബ്ദമുണ്ടാക്കിക്കൊണ്ട് കാറിനുള്ളിലൂടെ കടന്നു പോയി. ഉരുളന്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന മൂടല്‍മഞ്ഞു മൂടിയ മലമ്പാത അവസാനമില്ലാതെ തുടരുകയാണോ? കണ്ണുകളെ വീണ്ടും താഴ്വരകളിലെ കാടുകളിലേയ്ക്കഴിച്ചു വിട്ടു. കാടിനെ മൂടി നിന്ന കുളിര് വെയിലില്‍ അഴിഞ്ഞു തുടങ്ങി.
മലമ്പാത ഇവിടെ അവസാനിക്കുകയാണ്. ഇനി വനമാണ്. അടിക്കാടുകള്‍ തഴച്ചു വളരുന്ന നിത്യഹരിത വനം. മഴയുടെ തുടിപ്പ് മണ്ണിലും ഇലകളിലും നിറഞ്ഞു നില്‍ക്കുന്നു. വഴികള്‍ക്കിരുവശവും കാട്ടുകൊങ്ങിണികളും കലമ്പട്ടകളും ഇടതുര്‍ന്നു പൂത്തുനില്‍ക്കുന്നു. പുല്ലില്‍ നിന്നും പൂക്കളില്‍ നിന്നും പ്രസരിക്കുന്ന കാടിന്റെ സൌരഭ്യം!
കാറ്റ് കയറാത്ത മുറി പോലെ കാട് നിശ്ചലമായിരുന്നു. ഉള്‍ക്കാടുകളിലേയ്ക്കു കടക്കുന്തോറും തണുപ്പ് കൂടി വന്നു. ഇലകളടിഞ്ഞു മൃദുലമായ ഈ വനഭൂമികളില്‍ ഒരിക്കലും വെയില്‍ വീഴാറില്ല്ല്ലെന്നു തോന്നുന്നു. വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ ഒരു മഴ ചോര്‍ന്നൊലിച്ചു. മഴമേഘങ്ങള്‍ വരുന്നതും പോകൂന്നതും എത്ര വേഗത്തിലാണ്!
വയലറ്റു പൂക്കളുതിര്‍ത്ത് നില്‍ക്കുന്ന മണിമരുതുകള്‍ക്കപ്പുറം മുളങ്കാടുകളാണ്. മഞ്ഞയില്‍ കറുപ്പ് തൂവലുകളുള്ള ഒരു പക്ഷി മുളങ്കാടുകള്‍ക്കുള്ളില്‍ ചിറകുമിനുക്കിയിരിക്കുന്നു.
കാലംതോറും കാട്ടിലെവിടെയെങ്കിലും മുളങ്കാടുകള്‍ പൂക്കും. വളര്‍ന്ന്, പടര്‍ന്ന്, പൂവിട്ട്, മുളയരി വിതറി ഒടുവില്‍ നിശബ്ദം പട്ടു പോകുന്ന മുളങ്കാടുകള്‍.... പിന്നെ പതിറ്റാണ്ടുകളോളം അവിടെ മുള തളിര്‍ക്കില്ല. മുള പൂക്കുന്നത് കാടിന്റെ മക്കള്‍ക്ക് ആഘോഷമാണ്. മുളങ്കാടുകളിലെ ഭൂമി, ഉണങ്ങി സ്വര്‍ണ വര്‍ണ്ണമാര്‍ന്ന ഇലകള്‍ കൊണ്ട് നിറഞ്ഞിരിക്കും. ഇലകള്‍ തൂത്തു വൃത്തിയാക്കി മുളഞ്ചോടുകള്‍ അവര്‍ ഒരുക്കിയിടുന്നു. പൊഴിഞ്ഞു വീഴുന്ന മുളയരികള്‍ മുളങ്കുറ്റികളില്‍ നിറച്ച് സൂക്ഷിക്കുന്നു. ഇനിയൊരു മുളങ്കാട് പൂക്കും വരേയ്ക്കും ഇതാണവരുടെ ഭക്ഷണം.
മുളങ്കാടിനപ്പുറത്ത് നിന്ന് പുല്‍മേടുകളുടെ തുടക്കമാണ്. ഇവയോട് ചേര്‍ന്നാണ് കാടിന്റെ മക്കളുടെ കുടിലുകള്‍. ഈറയും മുളന്തണ്ടുകളും കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകള്‍. മുളയരി കഞ്ഞിയും മുളകു ചുട്ട ചമ്മന്തിയും. വൈകുന്നേരങ്ങളില്‍ മുളയരി പൊടിച്ചുണ്ടാക്കിയ പലഹാരം. കാടിന്റെ മനസ്സറിഞ്ഞ് ജീവിക്കുന്നവര്‍. മനസ്സില്‍ നേരുമാത്രമുള്ളവര്‍.
ഇവരെ ആര്‍ക്കാണ് നാടിന്റെ മക്കളാക്കേണ്ടത്? നാടിന്റെ തിന്മയും മത്സരവും ആര്‍ക്കാണ് ഇവരില്‍ നിറയ്ക്കേണ്ടത്. കാട് നല്‍കുന്ന അഭയം, സുരക്ഷിതത്വം ഇതെല്ലാം നിങ്ങളവര്‍ക്കു നല്‍കുമോ?
സഞ്ചരിക്കാന്‍ ശീതളിമയാര്‍ന്ന ഉള്‍ക്കാടുകള്‍ ഇവിടില്ല. മുളങ്കുറ്റികളില്‍ നിറച്ച ധാന്യമില്ല. സര്‍വ്വരും ഒന്നുപോലെ ആഘോഷിക്കുന്ന ആചാരങ്ങളോ ആഘോഷങ്ങളോ ഇല്ല. ഇവിടെ നിങ്ങള്‍ക്കായ് ആരും ഒന്നും കരുതി വച്ചിട്ടില്ല. നാട് ഒരിയ്ക്കല്‍മാത്രം പൂത്ത് പട്ടു പോകുന്ന മുളങ്കാടുകളാണ്. അവിടം പിന്നീട് തരിശു നിലമാകും. ഇത് തിരിച്ചറിവുകളുടെ കാലമാണ്. ഇതിന്റെ അവസാനം ലോകം നിങ്ങളിലേയ്ക്കു വരും...
Friday, October 29, 2010
Thursday, May 13, 2010
പഞ്ചഭൂതങ്ങള്‍!
ഓരോ മനുഷ്യരുടെ ഉള്ളിലും ഒരു കടലുണ്ട്. ഒരു കടലുണ്ടാവാന്‍ ഇടം കൊടുക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും ഒരോ തുള്ളികളായ് വന്നു വീണ് പിന്നെയൊഴുകിപ്പടര്‍ന്ന് ഒരു കടലുണ്ടായത് ഞാനറിഞ്ഞിരുന്നില്ല. അന്നു മുതല്‍ ഉള്ളില്‍ ഒരു കടലിനെയൊതുക്കി ജീവിയ്ക്കാന്‍ ഞാന്‍ പഠിച്ചു.
ഓരോ മനുഷ്യരുടെ ഉള്ളിലും ഒരഗ്നിപര്‍വ്വതമുണ്ട്. എന്റെയുള്ളില്‍ അഗ്നിപര്‍വ്വതങ്ങള്‍ക്കിടയില്ല എന്നു ഞാന്‍ പ്രഖ്യാപിച്ചു. വന്നു വീണ തീപ്പൊരികളെ ജാഗ്രതയോടെ മണ്ണിട്ടു മൂടി. മണ്ണുയര്‍ന്ന് മലയായ്. അതിനുള്ളിലണയാതെ കത്തുന്ന തീപ്പൊരികളുണ്ടെന്ന് ഞാനറിഞ്ഞത് ഒരു പൊട്ടിത്തെറിയുടെ നോവറിഞ്ഞപ്പോഴായിരുന്നു. പിന്നെയവ ഒരു സുഷുപ്തിയിലാണ്ടു. അതെ ഉറങ്ങുന്ന ഒരഗ്നിപര്‍വ്വതമുണ്ട് എന്റെയുള്ളില്‍.
ഓരോ മനുഷ്യരിലും ഒരു കാറ്റുണ്ട്. എനിക്കു ചുറ്റുമുള്ളവര്‍ കടപുഴകി വീണപ്പോഴായിരുന്നു എന്നിലെ കൊടുങ്കാറ്റിനെ ഞാന്‍ തിരിച്ചറിഞ്ഞത്. മനസ്സിന്റെ മതിലുകളെ ശക്തമാക്കി ഞാനെന്നില്‍ തന്നെ നിന്നെ തളച്ചു നിര്‍ത്തി. അതെ എന്റെയുള്ളില്‍ ചങ്ങലയ്ക്കിട്ടൊരു കൊടുങ്കാറ്റ് മുരളുന്നുണ്ട്.
ഓരോ മനുഷ്യരും ഓരോ ഭൂമികളാണ്. എന്റെയുള്ളില്‍ ഒരു സമതലം സൃഷ്ടിക്കാന്‍ ഞാനാഗ്രഹിച്ചെങ്കിലും വനസ്ഥലികളും മരുഭൂമികളും അഗാധമായ താഴ്വരകളും ഉയര്‍ന്ന മലനിരകളും പേറുന്ന ഭൂമിയായ് ഞാന്‍ മാറിപ്പോയ്.
ഓരോ മനുഷ്യരിലും ഒരാകാശമുണ്ട്. അതിരുകളില്ലാത്ത ആകാശം. എന്റെ ആകാശം ഇരുണ്ടതാണ് .മറ്റു ചിലപ്പോള്‍ നരച്ചതുമാണ്. എന്തെന്നാല്‍ മഴക്കാലത്തെയും മഞ്ഞുകാലത്തെയും ഞാന്‍ സ്നേഹിക്കുന്നു.
ഓരോ മനുഷ്യരുടെ ഉള്ളിലും ഒരഗ്നിപര്‍വ്വതമുണ്ട്. എന്റെയുള്ളില്‍ അഗ്നിപര്‍വ്വതങ്ങള്‍ക്കിടയില്ല എന്നു ഞാന്‍ പ്രഖ്യാപിച്ചു. വന്നു വീണ തീപ്പൊരികളെ ജാഗ്രതയോടെ മണ്ണിട്ടു മൂടി. മണ്ണുയര്‍ന്ന് മലയായ്. അതിനുള്ളിലണയാതെ കത്തുന്ന തീപ്പൊരികളുണ്ടെന്ന് ഞാനറിഞ്ഞത് ഒരു പൊട്ടിത്തെറിയുടെ നോവറിഞ്ഞപ്പോഴായിരുന്നു. പിന്നെയവ ഒരു സുഷുപ്തിയിലാണ്ടു. അതെ ഉറങ്ങുന്ന ഒരഗ്നിപര്‍വ്വതമുണ്ട് എന്റെയുള്ളില്‍.
ഓരോ മനുഷ്യരിലും ഒരു കാറ്റുണ്ട്. എനിക്കു ചുറ്റുമുള്ളവര്‍ കടപുഴകി വീണപ്പോഴായിരുന്നു എന്നിലെ കൊടുങ്കാറ്റിനെ ഞാന്‍ തിരിച്ചറിഞ്ഞത്. മനസ്സിന്റെ മതിലുകളെ ശക്തമാക്കി ഞാനെന്നില്‍ തന്നെ നിന്നെ തളച്ചു നിര്‍ത്തി. അതെ എന്റെയുള്ളില്‍ ചങ്ങലയ്ക്കിട്ടൊരു കൊടുങ്കാറ്റ് മുരളുന്നുണ്ട്.
ഓരോ മനുഷ്യരും ഓരോ ഭൂമികളാണ്. എന്റെയുള്ളില്‍ ഒരു സമതലം സൃഷ്ടിക്കാന്‍ ഞാനാഗ്രഹിച്ചെങ്കിലും വനസ്ഥലികളും മരുഭൂമികളും അഗാധമായ താഴ്വരകളും ഉയര്‍ന്ന മലനിരകളും പേറുന്ന ഭൂമിയായ് ഞാന്‍ മാറിപ്പോയ്.
ഓരോ മനുഷ്യരിലും ഒരാകാശമുണ്ട്. അതിരുകളില്ലാത്ത ആകാശം. എന്റെ ആകാശം ഇരുണ്ടതാണ് .മറ്റു ചിലപ്പോള്‍ നരച്ചതുമാണ്. എന്തെന്നാല്‍ മഴക്കാലത്തെയും മഞ്ഞുകാലത്തെയും ഞാന്‍ സ്നേഹിക്കുന്നു.
Wednesday, February 10, 2010
മലമ്പുള്ളുകള്‍
ഗ്രാമത്തിനുമേല്‍ രാത്രിയുടെ കരിമ്പടം നിവര്‍ന്നു. ഒന്നും ചെയ്യാനില്ലാതെ ഞാന്‍ നിശബ്ദമായിരുന്നു. പിന്നെ ടെറസിലേയ്ക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി. ഇവിടെ എന്റെ കാഴ്ചയുടെ ലോകം അങ്ങകലെ വയലുകള്‍ക്കരെ, കാടിന്റെ അതിര്‍ത്തി വരെ നീണ്ടു കിടന്നു. പകലുകളില്‍ വയലിന്റെ പച്ചക്കടലില്‍ നിന്നൊരു കാറ്റ് എന്നെ ചുറ്റിത്തിരിയാന്‍ തുടങ്ങും. അലയിളകും പോലെ വയലില്‍ ഞാറുലയും. കാട് കടന്നു വരുന്ന കാറ്റിന് പുല്ലിന്റെയും പൂക്കളുടെയും മണമായിരുന്നു. പുതിയ ലോകങ്ങളില്‍ സ്വയം നഷ്ടപ്പെട്ടു ഞാന്‍ നില്‍ക്കും.
ഒരു കാറ്റായിരുന്നെങ്കില്‍... ഒരിക്കലും തിരിച്ചു വീശാത്ത, മുന്നോട്ടു മാത്രം സഞ്ചരിക്കുന്ന ഒരു കാറ്റ്. കാടുകള്‍ക്കും നദികള്‍ക്കും മീതെ ഞാന്‍ സഞ്ചരിക്കും. മരപ്പൊത്തുകളിലും കുന്നിന്മുകളിലെ ഗുഹകളിലും ഞാനുറങ്ങും. നഗരങ്ങളെ ഞാന്‍ വെറുക്കും. അവയില്‍ നിന്നു വഴിമാറി നടക്കും. വസന്തങ്ങള്‍ നൃത്തമാടുന്ന താഴ്വരകളില്‍ ഞാന്‍ വസിയ്ക്കും. ചൂളംകുത്തുന്ന മഞ്ഞുകാറ്റായ് ശിശിരങ്ങളില്‍ ഞാന്‍ പറന്നു നടക്കും. വേനലില്‍, ഒരിയ്ക്കലും ഉറവു വറ്റാത്ത നദീ തടങ്ങളില്‍ ഞാന്‍ തണുപ്പു തേടും. മരങ്ങളോടും കിളികളോടും സംസാരിക്കും. വയലറ്റു പൂക്കളുതിര്‍ക്കുന്ന മണിമരുതുകളുടെ ചില്ലയിലിരുന്ന് ഞാന്‍ മഴ കാണും. മഴമേഘങ്ങളെ മരുഭൂമികള്‍ക്കു മുകളില്‍ വച്ച് പിഴിഞ്ഞെടുക്കും. ശരത്കാലങ്ങളില്‍ അടര്‍ന്നു വീഴുന്ന ഇലകളോടൊപ്പം നൃത്തം ചെയ്യും. തളരുമ്പോള്‍ പൂത്തുകിടക്കുന്ന പുല്ലാന്തിക്കാടുകളില്‍ വിശ്രമിക്കും.
രാപ്പക്ഷികളുടെ ശബ്ദം എന്നെ കാറ്റല്ലാതാക്കി. ചിറകുകള്‍ തളര്‍ന്ന് ഞാനിതാ ഈ ടെറസ്സില്‍ ആകാശം നോക്കി കിടക്കുന്നു. ആകാശത്ത് നക്ഷത്രങ്ങളുടെ എണ്ണം പെരുകുന്ന പോലെ. ഒരു ചെറിയ തീഗോളം ആകാശത്തു കൂടി പാഞ്ഞു പോയി. കാതോര്‍ത്താല്‍ കാലങ്ങള്‍ക്കു പിന്നില്‍ നിന്ന് വല്യപ്പൂപ്പന്റെ ശബ്ദം കേള്‍ക്കാം. “അതേ ഒരു നക്ഷത്രം അടര്‍ന്നു വീണതാ. നോക്കിയിരുന്നൊ അത് താഴെ വന്നു വീഴും. രാത്രികളില്‍ നല്ല തിളങ്ങി കിടക്കും” വെള്ളത്താടിയ്ക്കും വെള്ളമുടിയ്ക്കും ഇടയില്‍ നിന്നൊരു പൊട്ടിച്ചിരി മുഴങ്ങും. എത്രയോ രാത്രികള്‍ കണ്ണുമിഴിച്ച് ആകാശം നോക്കിക്കിടന്നു, അടര്‍ന്നു വീഴുന്ന നക്ഷത്രത്തുണ്ടെടുക്കാന്‍. ഇപ്പോള്‍ എനിക്കൊന്നു ചിരിക്കാന്‍ തോന്നുന്നു.
കാറ്റ് കയറാത്ത മുറി പോലെ കാട് നിശ്ചലമായിരുന്നു.എങ്ങും നിശബ്ദത. രാത്രിയേറെ വളര്‍ന്നിരിക്കുന്നു. അകലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും മലമ്പുള്ളിന്റെ കൂവല്‍. കാടിനെ മുഴക്കി വയലു താണ്ടി ആ ശബ്ദം ഹൃദയത്തില്‍ ഭയമായി വന്നു വീണു. ഓരോ കൂവലുകളും ഉച്ചത്തില്‍ നിന്നുച്ചത്തിലേയ്ക്ക് ഉയര്‍ന്നു കൊണ്ടിരുന്നു. കുട്ടിക്കാലത്തിന്റെ കുഞ്ഞുമനസ്സ് ഞെട്ടിയുണര്‍ന്നു. ചിറകിനടിച്ച് കാലുകള്‍ തളര്‍ത്തി പറന്നു പോകുന്ന പക്ഷി. പിടഞ്ഞെണീറ്റ് പടികള്‍ ഓടിയിറങ്ങുമ്പോള്‍ വീണ്ടും കാലങ്ങള്‍ക്കു പിന്നില്‍ നിന്ന് എനിക്ക് കാവല്‍ നില്‍ക്കുന്ന ശബ്ദം,“പേടിയ്ക്കണ്ട കുട്ടി, ഇത്തിരി ഉപ്പുകല്ല്ലെടുത്ത് അടുപ്പിലിട്ടാല്‍ മതി. പുള്ള് പറപറക്കും.“
ഒരു കാറ്റായിരുന്നെങ്കില്‍... ഒരിക്കലും തിരിച്ചു വീശാത്ത, മുന്നോട്ടു മാത്രം സഞ്ചരിക്കുന്ന ഒരു കാറ്റ്. കാടുകള്‍ക്കും നദികള്‍ക്കും മീതെ ഞാന്‍ സഞ്ചരിക്കും. മരപ്പൊത്തുകളിലും കുന്നിന്മുകളിലെ ഗുഹകളിലും ഞാനുറങ്ങും. നഗരങ്ങളെ ഞാന്‍ വെറുക്കും. അവയില്‍ നിന്നു വഴിമാറി നടക്കും. വസന്തങ്ങള്‍ നൃത്തമാടുന്ന താഴ്വരകളില്‍ ഞാന്‍ വസിയ്ക്കും. ചൂളംകുത്തുന്ന മഞ്ഞുകാറ്റായ് ശിശിരങ്ങളില്‍ ഞാന്‍ പറന്നു നടക്കും. വേനലില്‍, ഒരിയ്ക്കലും ഉറവു വറ്റാത്ത നദീ തടങ്ങളില്‍ ഞാന്‍ തണുപ്പു തേടും. മരങ്ങളോടും കിളികളോടും സംസാരിക്കും. വയലറ്റു പൂക്കളുതിര്‍ക്കുന്ന മണിമരുതുകളുടെ ചില്ലയിലിരുന്ന് ഞാന്‍ മഴ കാണും. മഴമേഘങ്ങളെ മരുഭൂമികള്‍ക്കു മുകളില്‍ വച്ച് പിഴിഞ്ഞെടുക്കും. ശരത്കാലങ്ങളില്‍ അടര്‍ന്നു വീഴുന്ന ഇലകളോടൊപ്പം നൃത്തം ചെയ്യും. തളരുമ്പോള്‍ പൂത്തുകിടക്കുന്ന പുല്ലാന്തിക്കാടുകളില്‍ വിശ്രമിക്കും.
രാപ്പക്ഷികളുടെ ശബ്ദം എന്നെ കാറ്റല്ലാതാക്കി. ചിറകുകള്‍ തളര്‍ന്ന് ഞാനിതാ ഈ ടെറസ്സില്‍ ആകാശം നോക്കി കിടക്കുന്നു. ആകാശത്ത് നക്ഷത്രങ്ങളുടെ എണ്ണം പെരുകുന്ന പോലെ. ഒരു ചെറിയ തീഗോളം ആകാശത്തു കൂടി പാഞ്ഞു പോയി. കാതോര്‍ത്താല്‍ കാലങ്ങള്‍ക്കു പിന്നില്‍ നിന്ന് വല്യപ്പൂപ്പന്റെ ശബ്ദം കേള്‍ക്കാം. “അതേ ഒരു നക്ഷത്രം അടര്‍ന്നു വീണതാ. നോക്കിയിരുന്നൊ അത് താഴെ വന്നു വീഴും. രാത്രികളില്‍ നല്ല തിളങ്ങി കിടക്കും” വെള്ളത്താടിയ്ക്കും വെള്ളമുടിയ്ക്കും ഇടയില്‍ നിന്നൊരു പൊട്ടിച്ചിരി മുഴങ്ങും. എത്രയോ രാത്രികള്‍ കണ്ണുമിഴിച്ച് ആകാശം നോക്കിക്കിടന്നു, അടര്‍ന്നു വീഴുന്ന നക്ഷത്രത്തുണ്ടെടുക്കാന്‍. ഇപ്പോള്‍ എനിക്കൊന്നു ചിരിക്കാന്‍ തോന്നുന്നു.
കാറ്റ് കയറാത്ത മുറി പോലെ കാട് നിശ്ചലമായിരുന്നു.എങ്ങും നിശബ്ദത. രാത്രിയേറെ വളര്‍ന്നിരിക്കുന്നു. അകലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും മലമ്പുള്ളിന്റെ കൂവല്‍. കാടിനെ മുഴക്കി വയലു താണ്ടി ആ ശബ്ദം ഹൃദയത്തില്‍ ഭയമായി വന്നു വീണു. ഓരോ കൂവലുകളും ഉച്ചത്തില്‍ നിന്നുച്ചത്തിലേയ്ക്ക് ഉയര്‍ന്നു കൊണ്ടിരുന്നു. കുട്ടിക്കാലത്തിന്റെ കുഞ്ഞുമനസ്സ് ഞെട്ടിയുണര്‍ന്നു. ചിറകിനടിച്ച് കാലുകള്‍ തളര്‍ത്തി പറന്നു പോകുന്ന പക്ഷി. പിടഞ്ഞെണീറ്റ് പടികള്‍ ഓടിയിറങ്ങുമ്പോള്‍ വീണ്ടും കാലങ്ങള്‍ക്കു പിന്നില്‍ നിന്ന് എനിക്ക് കാവല്‍ നില്‍ക്കുന്ന ശബ്ദം,“പേടിയ്ക്കണ്ട കുട്ടി, ഇത്തിരി ഉപ്പുകല്ല്ലെടുത്ത് അടുപ്പിലിട്ടാല്‍ മതി. പുള്ള് പറപറക്കും.“
Subscribe to:
Posts (Atom)