Wednesday, August 31, 2011

മാഞ്ഞതും മറഞ്ഞതും പിന്നെ മായ്ചു കളഞ്ഞതും!

പടിഞ്ഞാറ് കുന്നിന്‍ മുകളില്‍ ചെന്തീക്കനല്‍ പോലെ സൂര്യന്‍ നിന്നു. കുന്നിറങ്ങി താഴേക്ക് ചെല്ലുംതോറും പ്രകാശം കുറഞ്ഞ് കുറഞ്ഞ് വന്നു. രണ്ടു കുന്നുകള്‍ക്കിടയിലൂടെ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെമ്മണ്‍ പാത പ്രകാശത്തിന്റെ അവസാന രേഖ പോലെ തെളിഞ്ഞു കിടന്നു.

വേനല്‍ക്കാലങ്ങളില്‍ നിവര്‍ത്തി വിരിച്ചൊരു നീലപ്പുതപ്പ് കണക്കെ കരിനീലപ്പൂക്കളുമായ് കണലികള്‍ കണ്ണെത്താദൂരം കുന്നിന്‍ ചെരിവുകളില്‍  പടര്‍ന്നു നിന്നിരുന്നു. താഴ്വരകളിലെ പാറമടകളില്‍ കല്ലടിക്കുന്നവര്‍ കണലിയുടെ കമ്പ് മുറിക്കാന്‍ കുന്നു കയറി വന്നു. മുക്കാലിഞ്ചും ഒന്നരയിഞ്ചും ചുറ്റികകള്‍ ഉറപ്പിക്കുന്നത് കനലില്‍ വാട്ടിയ കണലിക്കമ്പിലാണ്.  കരിങ്കല്ലുകളില്‍ ചുറ്റിക മുട്ടുന്ന താളം കുന്നുകളില്‍ തട്ടി പലതായ് പെരുകും. എല്ലാം മറഞ്ഞു പോയിരിക്കുന്നു. കരിങ്കല്ലിന്റെ താളം ഇന്ന് കൂറ്റന്‍ യന്ത്രങ്ങളുടെ ഇരമ്പലിന് വഴിമാറിയിരിക്കുന്നു. കരിങ്കല്ലുകളെ മുക്കാലിഞ്ചും ഒന്നരയിഞ്ചും  പൊടിയും ആക്കി മാറ്റുന്ന യന്ത്രത്തിന്റെ ഇരമ്പല്‍.  വേനല്‍ വെയിലില്‍ മെടഞ്ഞ ഓലയുടെ കീഴില്‍ കല്ലടിച്ചിരുന്നവര്‍ കാലത്തെ അടയാളപ്പെടുത്തുന്ന ഓര്‍മ്മ പോലും അല്ലാതായിരിക്കുന്നു.

മലകള്‍ക്കിടയിലൂടെ മഴക്കാലങ്ങളില്‍ ശബ്ദത്തോടെ ഒഴുകുന്ന അരുവി വരണ്ടു കിടക്കുന്നു.   അരുവിയുടെ ഉറവിടം തെളിനീരുറവയുള്ള  ഒരു ഓലിയില്‍ നിന്നായിരുന്നു. വന്മരങ്ങളും വള്ളിപ്പടര്‍പ്പുകളും കുറ്റിച്ചെടികളും ഓലിയെ മറച്ചു വച്ചിരുന്നു. അടിത്തട്ടിലെ മഞ്ഞ മണല്‍  കാണും വിധത്തില്‍ സ്ഫടികം പോലെ വെള്ളം തെളിഞ്ഞ് നിറഞ്ഞു കിടക്കും. ചുറ്റിനും ഉരുളന്‍ കല്ലുകള്‍ അതിരിട്ടിരിക്കുന്നു. ഓലിയുടെ ഉള്ളില്‍ കിഴക്കുവശത്തായി ഒരു കുഞ്ഞു കിണറുണ്ട്. ഉറവയുടെ ഉറവിടം ഒരാള്‍ താഴ്ചയുള്ള ഈ കിണറാണ്. നല്ല വേനലില്‍ ഈ ഉറവ വറ്റും വരെ ഓലി കവിഞ്ഞ് ഒരു കുഞ്ഞു വെള്ളച്ചാട്ടമായ് ഉരുളന്‍ കല്ലുകളില്‍ തട്ടിച്ചിതറി താഴേയ്ക്കൊഴുകി ഒറ്റയടിപ്പാതയ്ക്കു സമാന്തരമായ് ഒഴുകും. എല്ലാം മാഞ്ഞുപോയിരിക്കുന്നു. തെളിനീരുറവയുടെ ഓലി മണ്ണിനടിയിലേയ്ക്കെവിടെയോ മറഞ്ഞു പോയിരിക്കുന്നു.

ഇലകളുണങ്ങിയ മരോട്ടിമരം കുന്നിനു താഴെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് നിന്നു. മരോട്ടിയ്ക്കകള്‍ തല്ലിപ്പറിക്കുമ്പോള്‍ കീറിപ്പറിഞ്ഞു പറന്നു പാറിയ പച്ചയിലകള്‍ പോലെ എന്റെ ഓര്‍മ്മകള്‍ തുണ്ടു തുണ്ടായ് മുറിഞ്ഞ് പറന്നു പോയ്.


വയലറ്റു നിറമുള്ള കച്ചോലപ്പൂവിന്റെ ഗന്ധം, തേനിന്റെ മണവുമായ് പൂക്കുന്ന പെരുവലം, പറമ്പിന്റെ തെക്കേമൂലയിലെ രാമച്ചപ്പുല്ലിന്റെ കൂട്ടം. തെരുവക്കാടുകള്‍ക്കിടയില്‍ കൂടു വച്ചു മുട്ടയിട്ട കാട്ടുകോഴി, തേക്കിന്‍‌ തൈയുടെ ഇലകള്‍ ചുരുട്ടി ചകിരിയും പഞ്ഞിയും നിറച്ച്  കൂടുണ്ടാക്കിയ  ചുണ്ടങ്ങാപ്പക്ഷികള്‍...  ഇല്ല, ഇന്നിവിടെ മനോഹരമായതൊന്നും അവശേഷിക്കുന്നില്ല. കാറ്റില്‍ ഇലഞ്ഞിപ്പൂമണമില്ല. പനയില്‍ പടര്‍ന്നു കയറിയ ഇഞ്ചവള്ളിയില്ല. കല്ലുവെട്ടാം‌മടയില്‍ കൂടുവച്ച പൊന്മാനില്ല. പാഴ്മരങ്ങളില്‍ മരംകൊത്തി തീര്‍ത്ത കൂട്ടില്‍ താമസിക്കുന്ന പച്ചിലക്കുടുക്കളില്ല. ഞാന്‍ കണ്ടുവളര്‍ന്ന കളിച്ചു വളര്‍ന്ന എന്റെ ലോകം എവിടെയൊ മാഞ്ഞു പോയിരിക്കുന്നു. 

എങ്ങനെയാണ് ഇവയെല്ലാം മാഞ്ഞുപോയത്? എങ്ങോട്ടാണ് ഇവയെല്ലാം മറഞ്ഞു പോയത്? എന്തിനാണ് ഞാന്‍ മാത്രം അവശേഷിക്കുന്നത്?എന്റെ ഓര്‍മ്മകളെ എനിക്കീ മണ്ണില്‍ വീണ്ടും സൃഷ്ടിക്കാനാകുമൊ? സുന്ദരമായ ആ കാലത്തെ തിരികെ കൊണ്ടുവരാന്‍ എനിക്കാവുമൊ?

Tuesday, June 14, 2011

ഋതുഭേദങ്ങളിലൂടെ....


ഗ്രീഷ്മം...

വേനലാണിത്. ടാറിട്ട റോഡുകളില്‍ നിന്ന് തിരമാലകള്‍ പോലെ ചൂടുയരുന്ന വേനല്‍. വെയില്‍ വിതയ്ക്കുന്ന ഉഷ്ണം നഗരത്തെ വിയര്‍പ്പിക്കും. ചാവാലിപ്പട്ടികള്‍ വഴിയോരങ്ങളിലെ പൂഴിമണ്ണില്‍ അണച്ചു കൊണ്ട് കിടക്കും. കുരുവികളും കുഞ്ഞു പക്ഷികളും കൂടുകളിലേയ്ക്കൊതുങ്ങും.


വേനലാണിത്. വഴികളിലേക്കു പടര്‍ന്ന് പൂത്തുലഞ്ഞു കിടക്കുന്ന ശീമപ്പുല്ലാന്തിയുടെ മണം കലര്‍ന്ന ചൂടുകാറ്റ് വീശുന്ന വേനല്‍. വഴികളിലെങ്ങും മഞ്ഞമഴ പോലെ വേനല്‍മരങ്ങള്‍ പൂ കൊഴിച്ചു കൊണ്ടിരിക്കും. ഗുല്‍‌മോഹറുകള്‍ തീക്കനല്‍ പോലെ പൂത്തുനില്‍ക്കും.ഇലകളില്ലാതെ, മഞ്ഞമരങ്ങളായ് കണിക്കൊന്നകള്‍ പൂക്കും.ആകാശം വെളുത്ത മേഘങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കും.

വര്‍ഷം...
വര്‍ഷമാണിത്. വേനലില്‍ വരണ്ട് വിണ്ടു കീറിയ മുറിവുകളിലേയ്ക്ക് മഴ മരുന്നായ് പെയ്തിറങ്ങുന്ന വര്‍ഷകാലം. മണ്ണിലാണ്ടുകിടന്ന വിത്തുകള്‍ നനഞ്ഞുണരും.  പുഴകള്‍ കലങ്ങി മറിഞ്ഞ് നിറഞ്ഞൊഴുകും.

വര്‍ഷമാണിത്. തുമ്പിക്കൈവണ്ണത്തില്‍ തുള്ളിയ്ക്കൊരു കുടം മഴപെയ്യുന്ന വര്‍ഷകാലം. വെള്ളം ഉയര്‍ന്നുയര്‍ന്ന് വയലും കരയും പുഴയും  ഒന്നാകും. മീനുകള്‍ പുഴയുടെ വഴിയറിയാതെ വെള്ളത്തിന്റെ പുറകെ വയലുകളിലേയ്ക്കും കരകളിലേയ്ക്കും പായും. രാത്രികളില്‍ ചിമ്മിനി വിളക്കുകളും തൂക്കി ഊത്ത പിടിയ്ക്കാനിറങ്ങുന്നവരുടെ പുറത്തെ ചാക്കുകളില്‍ നിന്നും മഴക്കാലം ആഘോഷിക്കാനെത്തിയ പച്ചത്തവളകളുടെ വിളി മുഴങ്ങും.

ശരത്...
 മഴയൊതുങ്ങി നരച്ച ആകാശം നാട്ടുവെളിച്ചമായ് വഴികളില്‍ പടരുന്ന ശരത്ക്കാലം. ഞാറ്റടികളെ ഉഴുതു മറിച്ച്  കൂട്ടം കൂട്ടമായ് ആമകള്‍ വന്നെത്തും. ഞാറ്റടി ചാലുകളെ പിന്തുടര്‍ന്നെത്തുന്നവര്‍ ആമകളെ  പിടിച്ച് വട്ടയിലകളിലും കാട്ടു ചേമ്പിന്റെ ഇലകളിലും പൊതിഞ്ഞു കൊണ്ടു പോകും. പുറന്തോടിനുള്ളിലേയ്ക്ക് വലിഞ്ഞ് സുരക്ഷിതരെന്നു വിശ്വസിച്ച് ആമകള്‍ സ്വസ്ഥരായിരിക്കും. തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കു വലിച്ചെറിയപ്പെടുമ്പോള്‍ സുരക്ഷിതത്വം എന്നത് ഒരു മിഥ്യയാണെന്ന് അവര്‍ക്കു ബോധ്യപ്പെടും.

ഇടവഴികളിലെങ്ങും പൂക്കളുടെ ഗന്ധം നിറയും. കയ്യാലകളില്‍ മുക്കുറ്റികള്‍ പൂത്തുനില്‍ക്കും. ചാണകം മെഴുകിയ മുറ്റങ്ങളില്‍ പൂക്കളങ്ങള്‍ നിറയും. പറമ്പുകളുടെ അതിരുകളിലെങ്ങും അത്തച്ചെടികള്‍ നീലപ്പൂവിടര്‍ത്തും. വീണ്ടച്ചെടികളുടെ മൊട്ടുകള്‍ തേടി നാട്ടിന്‍‌പുറങ്ങളിലെ കുട്ടികള്‍ മലകയറും. മലഞ്ചെരിവുകള്‍ക്കു കൊങ്ങിണിപ്പൂക്കളുടെ മണമായിരിക്കും.

ഹേമന്തം...
പൂവുകള്‍ കൊഴിഞ്ഞ് പൂക്കുലകള്‍ ബാക്കിയാകും. വീണ്ടയും അത്തപ്പൂച്ചെടിയും കരിയാന്‍ തുടങ്ങും. കലമ്പട്ടകള്‍ പൂവില്ലാത്ത കുറ്റിച്ചെടികളാകും. വന്മരങ്ങള്‍ ഇലകൊഴിയ്ക്കും. പകല്‍ വെയിലില്‍ മലഞ്ചെരിവുകളില്‍ ഇല പറത്തുന്ന കാറ്റ് ചുറ്റിത്തിരിയും. രാത്രികള്‍ തണുപ്പില്‍ വെറുങ്ങലിച്ചു നില്‍ക്കും.

ശിശിരം...
ഇരുട്ടിന്റെ താഴ്വരകളില്‍ മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ നൃത്തം ചെയ്യുന്ന ശിശിരം. പ്രഭാതങ്ങളില്‍ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് മൂടല്‍മഞ്ഞ് കനത്തു നില്‍ക്കും. ഇലപൊഴിച്ചു നില്‍ക്കുന്ന മരച്ചില്ലകള്‍ ആകാശത്തേയ്ക്കു ചൂണ്ടുന്ന മെലിഞ്ഞ കൈവിരലുകള്‍ പോലെ തോന്നും. മഞ്ഞിന്റെ വെളുപ്പില്‍ മരങ്ങളും മനുഷ്യരും കറുത്ത രൂപങ്ങളാകും. മരവിച്ച വൃക്ഷത്തലപ്പുകള്‍ ഇരുണ്ട ഭൂഖണ്ഡങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് നിശ്ചലം നില്‍ക്കും. നിറമില്ലാത്ത ശിശിരം! എനിക്കേറ്റവും പ്രീയപ്പെട്ട മഞ്ഞുകാലം.

വസന്തം...

ഉത്സവങ്ങളുടെ, ആഘോഷങ്ങളുടെ വസന്തം. ശിശിരം തല്ലിക്കൊഴിച്ച ഇലകള്‍ക്കു പകരം ഇളംതളിരുകള്‍ മുളയിടും. എങ്ങും ജീവന്റെ പച്ചപ്പ് തുടിച്ചു നില്‍ക്കും. വഴിയോരങ്ങളില്‍ കച്ചവടക്കാര്‍ പഴക്കൂടകളുമായ് യാത്രികരെ കാത്തു നില്‍ക്കും.

 വേനല്‍ വന്നതും വെയിലുരുകുന്നതും ഞാനറിയാതെ പോയി. മഞ്ഞമരങ്ങള്‍ പൂത്തതും പുല്ലാന്തിപ്പൂമണം തണുപ്പില്‍ പടര്‍ന്നതും ഞാനറിയാതെ പോയി. മഴ പെയ്തു നിറഞ്ഞതും ഗന്ധര്‍വ്വന്‍ കാവ് മുങ്ങിപ്പോയതും ചെമ്പകമരം മറിഞ്ഞു വീണതും ഞാനറിയാതെ പോയി.  തണുത്ത് മരവിച്ച  മുറിയില്‍, കീബോര്‍ഡുകളിലെ യാന്ത്രികമായ ലോകത്തില്‍എന്റെ പകലുകള്‍ തീര്‍ന്നു പോകുന്നു.

മഞ്ഞുപെയ്യുന്ന താഴ്വരകളില്‍, ചാറ്റല്‍മഴ വീഴുന്ന പുല്‍‌മേടുകളില്‍,മേഘങ്ങളുറങ്ങുന്ന കുന്നിന്‍ ചെരിവുകളില്‍ ഒരിക്കല്‍ക്കൂടി ...