Saturday, October 31, 2009

മഴത്തളിരുകള്‍

കാറ്റ് പൊടിപറത്തി കളിക്കുന്ന വേനല്‍ക്കാലം. കരിമ്പനകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന ഒറ്റയടിപ്പാതകളില്‍ വെയില്‍ കത്തിനിന്നു. എവിടെയും പൊടി നിറഞ്ഞ തരിശു നിലങ്ങള്‍ മാത്രം. വരാന്തയുടെ തൂണുകളില്‍ ചാരി പൊള്ളുന്ന വെയില്‍ നോക്കിയിരുന്ന് കണ്ണുകള്‍ നീറി. ഉഷ്ണക്കാറ്റ് വീ‍ശുന്ന ഈ ഭൂമി എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. നടക്കുമ്പോള്‍ പാദങ്ങളില്‍ ഇളംചൂടുള്ള പൊടി വന്നു മൂടും. ശ്വാസകോശങ്ങളിലേക്ക് ഉരുകിയ മെഴുകിന്റെ മണമുള്ള ചൂട് കാറ്റ് വന്നു നിറയും. എന്‍റെ ഗ്രാമത്തിലെ വേനല്‍ ഒരിക്കലും ഇത്ര തീക്ഷണമായിരുന്നില്ല. മലഞ്ചെരിവുകളിലൂടെ കരിയില പറത്തി വരുന്ന കാറ്റില്‍ സുഖമുള്ള തണുപ്പ് കലര്ന്ന്, ഇല കൊഴിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ മര്‍മ്മരങ്ങളില്ലാതെ അത് വീശിപ്പോകും. ഓര്‍മ്മകള്‍ തുറന്നിട്ട തടവറകളാണ്. ഞാനാകട്ടെ അതില്‍ നിന്ന് പുറത്തു വരാത്ത ഒരു വിഡ്ഡിയും.

അകലെ ഒറ്റയടിപ്പാതയിലൂടെ കരിമ്പനയോലയില്‍ മെടഞ്ഞെടുത്ത കുട്ടകളും തലയിലേറ്റി തമിഴത്തികള്‍ നടന്നെത്തിത്തുടങ്ങി. വരണ്ട ചുണ്ടുകളും കരുവാളിച്ച മുഖവുമായി കിതച്ചുകൊണ്ട് അവര്‍ വരാന്തയില്‍ എനിക്കു മുന്നില്‍ പൂക്കളുടെ കുട്ട ഇറക്കി വച്ചു. പിന്നെ മുഷിഞ്ഞ തോര്‍ത്ത് അങ്ങോട്ടുമിങ്ങോട്ടും വീശി വിയര്‍പ്പാറ്റി. വര്‍ഷങ്ങള്‍ക്കു ശേഷം കുപ്പിവളകളുടെ കിലുക്കം ഞാന്‍ വീണ്ടും കേള്‍ക്കുന്നത് അവരുടെ കൈകളില്‍ നിന്നാണ്. എവിടെയോ ഓര്‍മ്മകളുടെ വര്‍ണ്ണവളപ്പൊട്ടുകള്‍ പിന്നെയും കിലുങ്ങി. ബാല്യത്തിന്‍റെ താളില്‍ ഞാന്‍ ഉപേക്ഷിച്ച വളപ്പൊട്ടുകളുടെ ചെപ്പെവിടെ?

പൂക്കൂടകളില്‍ നിന്നും മരിക്കൊഴുന്തിന്റെ മുല്ലമൊട്ടിന്റെ എല്ലാം സുഗന്ധം മെല്ലെ പടരാന്‍ തുടങ്ങി. എനിക്കു വേണ്ടി രണ്ടു മുഴം മുല്ലപ്പൂവും ഒരു പിടി കൊഴുന്തും എടുത്തുവച്ചു. പിന്നെ വേനലിന്റെ അതികഠിനമായ ചൂടിനെ ശപിച്ചു കൊണ്ട് വീണ്ടും കുട്ട തലയിലേറ്റി യാത്ര തുടര്‍ന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ മഴയുണ്ടാകും, അതിന്റെ സൂചനയാണത്രേ പൊള്ളുന്ന ഈ ദിവസങ്ങള്‍. മഴ തുടങ്ങിയാല്‍ ഒരാഴ്ചയെങ്കിലും നിര്‍ത്താതെ പെയ്യും. മഴക്കാലമെങ്കില്‍ പെരുമഴക്കാലം. വേനലെങ്കിലോ എല്ലാം ചുട്ടെരിക്കുന്ന കൊടും വേനല്‍.

കരിമ്പനകള്‍ക്കപ്പുറം കടുംചുവപ്പു നിറത്തില്‍ സൂര്യന്‍ അസ്തമിച്ചു. ചൂട് വല്ലാതെ കൂടിക്കൊണ്ടിരുന്നു. ഇലകളും ചെടികളും അനക്കമറ്റ് നിന്നു. എപ്പോഴോ ആകാശത്തിന്റെ പടിഞ്ഞാറെ ചെരുവില്‍ കൊരുക്കിടി മുഴങ്ങി. കാറ്റാടിപ്പാടങ്ങള്‍ കടന്ന് മഴയുടെ മണമുള്ളൊരു കാറ്റ് വീശിയെത്തി. അകലെ കിഴക്കന്‍ മലകളില്‍ മഴ തുടങ്ങിയിട്ടുണ്ടാവണം. വൈകുന്നേരങ്ങളില്‍ മലമടക്കുകളിലേക്കിറങ്ങി കിടക്കുന്ന മേഘങ്ങള്‍ മഴയില്‍ കുതിര്‍ന്ന് ഒലിച്ചു പോകുമോ? രാത്രി ഏറെ വളര്‍ന്നിട്ടും മഴ പെയ്തില്ല. മേശയില്‍ തല ചായ്ച്ചു വച്ച് തുറന്നിട്ട ജാലകത്തിലൂടെ മഴ വരുന്നതും കാത്ത് ഞാനിരുന്നു. ചിമ്മിനി വിളക്കിന്റെ പ്രകാശം മങ്ങി മങ്ങി വരുന്നതും കണ്ണുകള്‍ക്കു മുന്നില്‍ ഇരുട്ട് പടരുന്നതും ഒരു സ്വപ്നം പോലെ തോന്നി.

മഴയില്‍ കുതിര്‍ന്ന് വീര്‍ത്തു കിടക്കുന്ന മണ്ണില്‍ പാദങ്ങള്‍ അമരുമ്പോഴുള്ള തണുപ്പ്... തരിശു ഭൂമികളിള്‍ ജീവന്റെ പച്ച പൊടിപ്പുകള്‍. വിത്തിനുള്ളില്‍ നിന്ന് മെല്ലെ കണ്ണു തുറന്ന് നോക്കുന്ന മഴത്തളിരുകള്‍. കൈനീട്ടി തൊടാന്‍ തോന്നി.

ജാലകപ്പാളികള്‍ ആഞ്ഞടിക്കുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. മേശപ്പുറത്തിരുന്ന ഒട്ടുമുക്കാലും പുസ്തകങ്ങള്‍ തറയില്‍ ചിതറി കിടക്കുന്നു. പെന്‍സില്‍ മുനയാല്‍ നീ വരച്ചു തന്ന ഞാന്‍ രണ്ടായി മടങ്ങി ഡയറിക്കുള്ളിലിരുന്നത് ഇപ്പോള്‍ കാറ്റിന്റെ കൈകളിലാണ്. പുറത്ത് മഴ തുള്ളികളായ് വീഴാന്‍ തുടങ്ങിയിരിക്കുന്നു. ചിമ്മിനിവിളക്കിന്റെ ചില്ലുകള്‍ പുകമൂടി കാഴ്ച അവ്യക്തമായി. ജാലകങ്ങളടയ്ക്കാതെ കാറ്റിനെ യഥേഷ്ടം മുറിയില്‍ മേയാന്‍ വിട്ട് ഞാനുറങ്ങാന്‍ കിടക്കട്ടെ. അതെ മഴത്തളിരുകളെ കൈനീട്ടി തൊടുന്നതും , തരിശു ഭുമികള്‍ തളിരണിയുന്നതും സ്വപ്നം കണ്ട് ഞാനുറങ്ങുകയാണ് .

Friday, May 8, 2009

യാത്ര

എപ്പോഴാണ് ഞാന്‍ യാത്ര തുടങ്ങിയത്?  നേര്‍ത്ത മൂടലിനപ്പുറം ഓര്‍മ്മകള്‍ കൈകാലിട്ടടിക്കുന്നു.  മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്ന പോലെ ഒരവസ്ഥ. തലയ്ക്കുള്ളില്‍ വല്ലത്തൊരു പെരുപ്പു തോന്നിത്തുടങ്ങിയിരിക്കുന്നു.  അടഞ്ഞിരിക്കുന്ന കണ്‍പോളകളെ പുറം കാഴ്ചയിലേക്കു വലിച്ചു തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. പിന്നെ നിശബ്ദമായി ഇരുള്‍ഗുഹകളിലൂടെ അലയാന്‍ തുടങ്ങി.

ഉറങ്ങാന്‍ ഞാനാഗ്രഹിച്ചിരുന്നില്ലയെങ്കിലും ഉറക്കത്തിനും ഉണര്‍വിനുമിടയിലെ വിളുമ്പില്‍ നിന്ന് ഉറക്കത്തിന്റെ അഗാധതകളിലേക്ക് ഞാന്‍ വീണു പോയി. ഉണരുമ്പോള്‍ പുറത്ത് മഴ പെയ്യുകയായിരുന്നു. മഴനൂലുകള്‍ക്കപ്പുറം പച്ചക്കറികള്‍ വിളയുന്ന വയലുകള്‍. വയലുകള്‍ താണ്ടിയെത്തിയ കാറ്റില്‍ മഴനൂലുകള്‍ ചെരിഞ്ഞു പതിക്കാന്‍ തുടങ്ങി. ആകാശം പിന്നെയും കറുത്തു വന്നു. പടിഞ്ഞാറ് നിന്ന് മഴമേഘങ്ങള്‍ പടക്കുതിരകളെപ്പോലെ പാഞ്ഞുവന്നു കൊണ്ടിരുന്നു. മനസ്സില്‍ ഉന്മാദം കലര്‍ന്നൊരു സന്തോഷം വന്നു നിറയുന്നത് ഞാനറിഞ്ഞു.

സമതലങ്ങളും മലഞ്ചെരിവുകളും കാഴ്ചയിലേക്ക് വന്നും പോയുമിരുന്നു. ചിലപ്പോഴെല്ലാം വെയില്‍ നിറഞ്ഞ ഭൂപ്രദേശങ്ങളും പൂപ്പാടങ്ങളും കാണാമായിരുന്നു. എപ്പോഴോ കുറെ മഞ്ഞശലഭങ്ങള്‍ എനിക്കു  കുറുകെ പറന്നു പോയി. അവര്‍ പോയ വഴിയിലുടനീളം മഞ്ഞനിറമുള്ള പൊടിയും പൊഴിഞ്ഞു വീ‍ണ ഏതാനും മഞ്ഞച്ചിറകുകളും കണ്ടു. അവര്‍ പോയ വഴിയെ പോകാന്‍ എനിക്കാഗ്രഹം തോന്നി. ഒരു പക്ഷെ ഞാനെത്തിപ്പെടുന്നത് ശലഭങ്ങളുടെ ലോകത്തായിരിക്കും. അനേകമനേകം ശലഭങ്ങള്‍ ഒരുമിച്ചു താമസിക്കുന്നയിടം. കുഞ്ഞുങ്ങളെ വഴി തെറ്റിച്ച് കൊണ്ടുപോകുന്ന ഭീകരന്‍ ശലഭവും അവിടെ ഉണ്ടാകും.  ഓര്‍മ്മയില്‍ ഒരു കുട്ടിക്കാലം തെളിഞ്ഞു തെളിഞ്ഞു വന്നു. ദീര്‍ഘമായി ഒന്നു ശ്വസിച്ച് ഞാന്‍ കണ്ണുകളടച്ചു. ഓര്‍മ്മകള്‍ ചില്ലുകുപ്പിയിലടച്ച പരല്‍മീനുകളെപ്പോല്‍ നെഞ്ചില്‍ പിടഞ്ഞു.

മിന്നലുകള്‍ ഭൂമിയിലേക്കു പാഞ്ഞിറങ്ങുന്നതും നോക്കി വെറുതേ ഞാനിരുന്നു. തീക്ഷണമായൊരു മിന്നലും കാതടപ്പിക്കുന്നൊരു മുഴക്കവും ഒരുമിച്ചായിരുന്നു. ഇടിയും മിന്നലും ഒരുമിച്ചു വന്നാല്‍ അപകടമാണെന്ന് അമ്മൂമ്മ പറയാറുള്ളത് ഞാനോര്‍ത്തു. പെട്ടെന്ന് ഒരു കരച്ചില്‍ കേട്ട പോലെ. അമ്മയുടെ ശബ്ദമാണോ അത്. നെഞ്ചിലൂടെ ഒരു വിറയല്‍ കടന്നു പോകുന്നത് ഞാനറിഞ്ഞു.

ഓടിയെത്തുമ്പോള്‍ അവിടെങ്ങും ആള്‍ക്കാര്‍കൂടിയിരിക്കുന്നു. അമ്മ എവിടെ? അവിടെല്ലാം ഞാന്‍ തിരഞ്ഞു. ഇവിടെ മഴയില്ലല്ലോ. തെളിഞ്ഞ ആകാശവും ശാന്തമായ കാറ്റും. പിന്നെ എങ്ങനെ ഇടിമുഴക്കം കേട്ടു? മിന്നലും കണ്ടതാണല്ലോ. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതും നെഞ്ചിലൊരു കനം വന്നു നിറയുന്നതും ഞാനറിഞ്ഞു..

ഒരിക്കല്‍ക്കൂടി ഞാനാ കരച്ചില്‍  ശബ്ദം കേട്ടു. ഇത്തവണ അത്  അലമുറ തന്നെയായിരുന്നു. അതെ അത് അമ്മയുടെ ശബ്ദം തന്നെ.  ഒരു കാറ്റു പോലെ ഞാനകത്തേക്കു പാഞ്ഞു. എന്റെ മുറിയില്‍ അമ്മ വീണുകിടക്കുന്നു. ആരൊക്കെയോ ചേര്‍ന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.  “എന്റെ മോളെ...” കരഞ്ഞു കൊണ്ട് അമ്മ വീണ്ടും മുന്നോട്ട് കമഴ്ന്നു. നോക്കുമ്പോള്‍ അവിടെ വെള്ള പുതപ്പിച്ച്...... ആകാശം പിളര്‍ന്ന പോലൊരു  മിന്നല്‍ എന്റെയുള്ളിലും. ഇത് ഞാനല്ലെ?  അതെ പതിവു പോലെ ശാന്തമായി ഞാനുറങ്ങുന്നു. അലമുറകള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍ ഉണരാതെ....

Monday, February 2, 2009

അവന്‍ പറയുന്നത്

വെയിലുരുകുന്ന വേനലിലെ ഒരു ദിവസം... ദൈവം എന്‍റെ ചിറകുകള്‍ അരിഞ്ഞു വീഴ്ത്തി. ആകാശത്തിന്‍റെ ഉയരങ്ങളില്‍ നിന്ന്‌ ചോരയിറ്റു വീഴുന്ന മുറിപ്പാടുകളുമായ്‌ ഞാന്‍ താഴേക്ക്‌ പതിച്ചു. നരക യാതനകളുടെ വരണ്ടു കിടക്കുന്ന ഭൂമിയിലേക്ക്‌ ശബ്ദമില്ലാത്ത ഒരു നിലവിളിയോടെ ഞാന്‍ വന്നു വീണു.  ദൈവം നിസംഗതയോടെ അത് നോക്കി നിന്നു.  

അകലെ ആകാശം പിന്നെയും എന്നെ മോഹിപ്പിക്കുന്നു. എന്‍റെ ജന്‍മം മുഴുവന്‍ ഞാന്‍ പാറി നടന്നയിടം.  ആ ആകാശത്തു നിന്നാണ്‌ ദൈവം എന്നെ അടര്‍ത്തി മാറ്റിയത്‌. ഇനിയൊരിക്കലും പറന്നുയരാനാവാത്ത വിധം എന്‍റെ ചിറകുകള്‍ അരിഞ്ഞു കളഞ്ഞത്‌. ആകാശം ഇനിയെനിക്ക് അന്യമാണ്‌. കഠിന വേദനയുടെ ചീളുകള്‍ ഹൃദയത്തിലേക്കു തറച്ചുകയറിക്കൊണ്ടിരുന്നു. 

കണ്ണുതുറന്നത് ശ്വാസം മുട്ടിക്കുന്ന പൊടിക്കാറ്റിന്‍റെ ഭീകരതയിലേക്കായിരുന്നു. അകലെ ശരത്കാല ആകാശം ശൂന്യമായ് കിടന്നു.   മരണത്തിന്‍റെ തണുത്ത കൈകളിലേക്കു പോ‍കും മുന്‍പെ ദൈവത്തോട് ചോദിക്കാന്‍ ചില ചോദ്യങ്ങള്‍  ഞാന്‍ ബാക്കിവച്ചിരുന്നു. പൊടിക്കാറ്റു പറക്കുന്ന ഭൂമിയിലേക്ക്, ശൂന്യമായ ആകാ‍ശത്തേക്ക് ഞാനാ ചോദ്യങ്ങളെ അഴിച്ചു വിട്ടു.

എനിക്കൊരു ജന്‍മം തരാന്‍ ഞാന്‍ എന്നെങ്കിലും നിന്നോട് ആവശ്യപ്പെട്ടിരുന്നൊ? നിന്‍റെ സൃഷ്ടികളിലൊന്ന്‌ പാളിപ്പോയെങ്കില്‍ അത്‌ നീയറിയാതെയെന്നോ? കുശവന്‍റെ കയ്യിലെ കളിമണ്ണ്‌ പോലെയായിരുന്നില്ലെ നിനക്ക്‌ ഞാന്‍?  എനിക്കു തെറ്റിയെങ്കില്‍ അത്‌ നിനക്കാണ്‌ തെറ്റിയതെന്ന്‌ എന്തുകൊണ്ട്‌ നീ മനസ്സിലാക്കുന്നില്ല?    അനാദിയായ കാലം തൊട്ട്‌ നീ നടത്തി വന്ന വിനോദത്തിന്‍റെ ബാക്കിപത്രങ്ങളാണ്‌ ഇപ്പോഴും ഇവിടെ അവതരിക്കുന്നത്‌. ജനിപ്പിച്ചാല്‍ മാത്രം പോരാ നോക്കി വളര്‍ത്താനും കഴിയണമായിരുന്നു. ലോകനന്‍മയെന്നും മുജ്ജന്‍മ ഫലമെന്നും പേരുവിളിച്ച് സ്വന്തം സൃഷ്ടിയോട് ഇത്രമാത്രം ക്രൂരത കാണിക്കാന്‍ നിനക്കേ പറ്റൂ, നിനക്ക് മാത്രമെ പറ്റൂ. ഉറങ്ങാന്‍ കഴിയാത്ത ഓരോ രാവുകളിലും, അശാന്തിയുടെ ഓരോ നിമിഷങ്ങളിലും ഞാന്‍ നിന്നോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ആ ചോദ്യങ്ങള്‍ ഉലയിലൂ‍തിപ്പഴുപ്പിച്ച വാള്‍മുനകളായി നിന്‍റെ നെഞ്ചില്‍ തറച്ചു കയറണം. നിനക്കും മുറിവിന്‍റെ വേദനയും പൊള്ളലും മനസ്സിലാകണം. നിന്‍റെയും രാത്രികള്‍ ഉറക്കമില്ലാത്തവയാ‍കണം.  

ബോധമണ്ഡലങ്ങളില്‍ ഇരുള്‍ നിറയുവോളം ഞാനെന്‍റെ ചോദ്യങ്ങളാവര്‍ത്തിച്ചു കൊണ്ടിരുന്നു.  ശൂന്യമായ ആകാശത്ത് കാര്‍മേഘങ്ങള്‍ വന്നു നിറഞ്ഞു. ബോധത്തിന്‍റെ അവസാന കണികയും ചോര്‍ന്നു പോകും മുന്‍പ് മഴ പൊടിക്കാറ്റിനെ തല്ലിക്കെടുത്തുന്നത് എനിക്കു കാണാമായിരുന്നു. മഴയുടെ തണുത്ത മടിത്തട്ടില്‍ ഞാന്‍ വീണുറങ്ങി. 

അവന്‍റെ ശബ്ദമാണ് എന്നെ ആ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത് .  ‍അവന്‍ പറയുന്നു ചിറകുകളില്ലാത്ത എന്നെയാണ്‌ ഇഷ്ടമെന്ന്‌. എന്‍റെ വഴികളില്‍ വസന്തം വരുമെന്നും താഴ്‌വരകള്‍ തളിരണിയുമെന്നും ഉണങ്ങിപ്പോയെന്നു കരുതിയ  വൃക്ഷങ്ങള്‍ പൂമരങ്ങളാകുമെന്നും അവന്‍ പറയുന്നു. ആ വഴികളിലൂടെ നാമൊരുമിച്ച്‌ നടക്കുമെന്നും ദു:ഖങ്ങളെല്ലാം ഞാന്‍ മറക്കുമെന്നും അവന്‍ പറയുന്നു. അവിടെ എനിക്കു പ്രീയപ്പെട്ട മഞ്ഞുകാലവും തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും ഉണ്ടെന്ന്‌ അവന്‍ പറയുന്നു.  

ഒരിക്കല്‍ക്കൂടി ഞാന്‍ ആകാശത്തേക്കു നോക്കി. അവിടെ വെള്ള മേഘങ്ങള്‍ക്കിടയില്‍ നിന്ന് ദൈവം പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

Tuesday, January 13, 2009

മരണത്തിന്‍റെ ഗന്ധമുള്ള കാറ്റ്

ഉച്ചതിരിഞ്ഞ നേരം. ഉരുകിത്തിളച്ച വെയിലിനു മേല്‍ കാറ്റു പടര്‍ന്നു. കരിയിലകളെ പറപ്പിച്ചു കൊണ്ട്‌, ഇലപൊഴിച്ചു നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ഒരു കാറ്റ്‌ ചുറ്റിത്തിരിഞ്ഞു. വല്ലാത്തൊരസ്വസ്ഥത മനസ്സില്‍ പടരുന്നത്‌ വകവയ്ക്കാതെ ഞാന്‍ അടുത്ത മലയും കയറാന്‍ തുടങ്ങി.

മലഞ്ചെരുവിലൂടെ നടക്കാനിറങ്ങുമ്പോള്‍ മനസ്സില്‍ ബാല്യത്തിന്‍റെ തിമിര്‍പ്പ്‌ ഒട്ടുമില്ലായിരുന്നു. കണ്ണെത്തുന്ന ദൂരത്തെല്ലാം റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ കുന്നുകളും താഴ്‌വരകളുമാണ്‌. കുറ്റിക്കാടുകളില്‍ മൈലോമ്പിയും ഞാറപ്പഴങ്ങളും പരതി നടന്ന ബാല്യം. കുന്നിക്കുരു ഉണ്ടാവുന്ന വള്ളിച്ചെടിയും, മഞ്ചാടിയുണ്ടാകുന്ന മരവും വലിയ കായ്കള്‍ ശബ്ദത്തോടെ പൊട്ടിച്ചിതറി പറന്നു വരുന്ന അപ്പൂപ്പന്‍താടികളും എല്ലാം ഓര്‍മ്മകളുടെ മഴയായ്‌ പെയ്ത്‌ എന്‍റെ മനസ്സിനെ ആര്‍ദ്രമാക്കി. പേഴിന്‍റെ അടര്‍ന്നു വീഴുന്ന കായ്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം ഇന്നും തിരിച്ചറിയാം. ഇലവു മരം പൂത്തൂലഞ്ഞ്‌ പൂവു കൊഴിച്ച്‌ കാലങ്ങള്‍ പോയതറിയാതെ കണ്ണടച്ചു നില്‍ക്കുന്നു.

എല്ലാം അവിടെ മനോഹരമായിരുന്നു. എങ്കിലും ഒരറിയാ വ്യഥ എന്നില്‍ തിങ്ങി വളരുന്ന പോലെ. മനസ്സിന്‍റെ അസ്വസ്ഥത കൂടിക്കൂടി വന്നു. പാമ്പിന്‍പത്തി പോലുള്ള കായ്‌കള്‍ വീണു കിടക്കുന്ന മഹാഗണിയുടെ ചുവട്ടില്‍ ഞാനിരുന്നു.

 മുന്നില്‍ ഇനിയും ഒരു മലയാണ്‌. റബ്ബര്‍മരങ്ങളുടെ നീണ്ടുപോകുന്ന നിര. അവയ്ക്കിടയില്‍ നിറയെ ശിഖരങ്ങളുമായ്‌ ചാഞ്ഞുകിടക്കുന്നൊരു കശുമാവ്‌... ഓര്‍മ്മകളില്‍ മരണത്തിന്‍റെ ഗന്ധമുള്ളൊരു കാറ്റ് വീശി. ഹൃദയത്തിലൊരു നടുക്കത്തോടെ ഞാന്‍ ആ സ്ഥലം തിരിച്ചറിഞ്ഞു. മലഞ്ചെരിവുകളില്‍ കരിയിലകള്‍ പറത്തുന്ന കാറ്റിന്‌ ശക്തി കൂടുന്നത്‌ ഞാനറിഞ്ഞു.

 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഇതുപോലൊരു വേനല്‍ക്കാറ്റ്‌ വീശുന്ന ദിവസം ഞാനാ മലമുകളില്‍ പോയിരുന്നു. വട്ടയിലയില്‍ മൈലോമ്പിപ്പഴങ്ങളും പൂച്ചപ്പഴങ്ങളും പൊതിഞ്ഞു പിടിച്ച് പിന്നെയും കുറ്റിക്കാടുകളില്‍ കാട്ടുപഴങ്ങള്‍ തിരഞ്ഞു നടന്നു. മലമുകളില്‍ ഒന്നു വട്ടം തിരിയുമ്പോള്‍ ആ കാഴ്ച്ച കണ്ടു. കശുമാവിന്‍റെ കൊമ്പില്‍ നിന്നു താഴേക്ക്‌ എടുത്ത്‌ ചാടുന്ന ഒരു സ്ത്രീ. കണ്ണുവിടര്‍ത്തി നോക്കി നില്‍ക്കുമ്പോള്‍ ഞാനറിഞ്ഞു അവര്‍ നിലത്തെത്തിയിട്ടില്ല. ഒരു തുണ്ടു കയറില്‍  വായുവില്‍ അവര്‍ കുതറി പിടഞ്ഞു. ഞാനലറിക്കരഞ്ഞുവോ? അറിയില്ല. ഓര്‍മ്മ വരുമ്പോള്‍ അപ്പൂപ്പന്‍ എന്നെ എടുത്തിരിക്കുകയാണ്‌ . ആടിയുലഞ്ഞ കശുമാവിന്‍ ചില്ലകള്‍ അനക്കമില്ലാതെ നില്‍ക്കുന്നു. അപ്പൂപ്പന്‍റെ തോളില്‍ നിന്നും മെല്ലെ മുഖമുയര്‍ത്തി ചുറ്റും നോക്കുമ്പോള്‍ അകലെ അലമുറകള്‍ക്കും ആള്‍ക്കൂട്ടത്തിനുമിടയിലൂടെ ഞാനാ കാലുകള്‍ കണ്ടു. അപ്പൂപ്പന്‍റെ വിരലുകള്‍ എന്‍റെ കുഞ്ഞുകണ്ണുകളെ മൂടിപ്പിടിച്ചു.

അതെ, ഞാന്‍ എത്തി നില്‍ക്കുന്നത്‌ അതേ മലഞ്ചെരുവിലാണ്‌. ബാല്യത്തിന്‍റെ മനസ്സ് അലറിക്കരഞ്ഞു. കശുമാവിന്‍ ചില്ലകളില്‍ മരണത്തിന്‍റെ ഗന്ധമുള്ള കാറ്റ് പിടഞ്ഞുണര്‍ന്നു. ഒരിക്കല്‍ക്കൂടി ഉറക്കെ കരയാന്‍ , ആ ഇരുപ്പില്‍ നിന്നെണീറ്റോടാന്‍, ഒന്നിനും വയ്യാതെ ഞാന്‍...  കാറ്റിനു ശബ്ദം കൂടുന്നതും കരിയിലകള്‍ പറന്നരികിലെത്തുന്നതും കണ്ട്‌ മുഖം പൊത്തിയിരുന്നു .

ആ‍ നിമിഷങ്ങളില്‍  റബ്ബര്‍മരങ്ങള്‍ക്കിടയിലൂ‍ടെ അപ്പൂപ്പന്‍റെ  വിളിയൊച്ച മലഞ്ചെരിവുകളിലെങ്ങും  മുഴങ്ങി. എന്‍റെ കൈകാലുകള്‍ക്ക്‌ ജീവന്‍ വച്ചു. കരിയിലകള്‍ക്കു മുകളില്‍ മറ്റൊരു കാറ്റായ്‌ ഞാനും പറന്നു, അപ്പൂപ്പന്‍റെ കൈകളിലേക്ക്‌. എത്ര വളര്‍ന്നാലും എന്‍റെ അഭയവും ആശ്വാസവും കുഴമ്പു മണക്കുന്ന ആ കൈകളാണെന്ന തിരിച്ചറിവിലേക്ക്.