Wednesday, March 11, 2015

അന്നമ്മയെന്ന പാട്ടുകാരി

മലമ്പ്രദേശമാണെങ്കിലും നാട്ടുകാർ കലാസ്വാദകരും സഹൃദയരുമായിരുന്നു. റേഡിയോ ഇല്ലാത്ത വീടുകളില്ല. രഞ്ജിനിയും യുവവാണിയും എസ്.എ സ്വാമിയുടെ സ്പാനിഷ് ഗിറ്റാറിൽ വായിച്ച പാട്ടുകളും  പത്തുദിവസം നീളുന്ന നാടകോത്സവവും വയലും വീടും പിന്നെ ഞായറാഴ്ചകളിൽ മാത്രം കേൾക്കൂന്ന ആർട്ട്സ് & സ്പോർട്ട്സ് ക്ലബുകൾ അവതരിപ്പിക്കുന്ന പരിപാടികളും ഒക്കെയായിരുന്നു അന്നത്തെ സംസാര വിഷയങ്ങൾ. ഇതിൽ നിന്നൊക്കെ പ്രചോദനമുൾക്കൊണ്ട് ഉണ്ടാക്കിയ ക്ലബ്ബാണ് തരംഗിണി. ഓണവും വിഷുവും പെരുന്നാളും എന്നുവേണ്ട സർവ്വമാന വിശേഷാവസരങ്ങളിലും തരംഗിണി പ്രോഗ്രാംസ് നടത്തി. ഡാൻസ് പഠിക്കുന്ന പിള്ളേരായിരുന്നു പരിപാടികളിലെ സ്റ്റാർസ്. തിത്തൈ തിത്തൈ തകധിമി തെയ്യം താരോ എന്ന് പിള്ളേരു സ്റ്റേജിൽ കിടന്ന് ചാടുന്നത് നോക്കി ഞാനും അന്നമ്മേം നെടുവീർപ്പിടും. ഞങ്ങൾക്ക് ഡാൻസ് ഭയങ്കര ഇഷ്ടാ പക്ഷെ വീട്ടുകാരുടെ കൺസപ്റ്റിൽ ഡാൻസ് എന്നു പറഞ്ഞാൽ സുന്ദരികൾക്കുള്ളതെന്നായിരുന്നു. കാലം ഞങ്ങളെ സുന്ദരികളാക്കും എന്ന് ചിന്തിക്കാനുള്ള ദീർഘവീക്ഷണം പൂവർ പാരൻസിനുണ്ടായില്ല. ഡാൻസുകാരെ തോല്പിക്കാൻ ഞങ്ങൾ സ്പോർറ്റ്സിൽ ചില്ലറ പരിശ്രമങ്ങളൊക്കെ നടത്തിയെങ്കിലും അതിദയനീയമായ് പരാജയപ്പെട്ട് കരകയറി. ഞങ്ങൾ ഓടിയെത്താൻ കാത്തുനിൽക്കുന്ന മറ്റു സഹമത്സരാർത്ഥികളെയും, അടുത്ത മത്സരം നടത്താൻ ട്രാക്കു ഫ്രീയായി കിട്ടാൻ നോക്കിയിരിക്കുന്ന നടത്തിപ്പുകാരെയും ഫെയ്സ് ചെയ്യാനുള്ള മടികൊണ്ട് ഇടവഴിയിലെ കപ്പത്തോട്ടത്തിലേക്ക് ഓടിരക്ഷപെട്ട് ഞങ്ങൾ ഞങ്ങളുടെ കായികജീവിതത്തിന് വിരാമമിട്ടു.

കാലമിങ്ങനെ മാറിമറിഞ്ഞ് ഓടിക്കൊണ്ടിരുന്നു.  വായനയിലേക്ക് തിരിഞ്ഞതോടെ എന്റെ കലാകായികമോഹങ്ങൾ തീർന്ന്. വായനയാണ് ലോകത്തെ ഏറ്റവും സുന്ദരമായ കല എന്നായി ഞാൻ. അന്നമ്മയ്ക്കാണേൽ പുസ്തകങ്ങൾ അലർജി. അവൾ വർത്തമാനം ഒരു കലയാക്കി.  തോട്ടത്തിലെ ഏതെങ്കിലും മരച്ചുവട്ടിൽ പുസ്തകങ്ങളുമായ് കുത്തിയിരിക്കുന്ന എന്നെത്തേടി അന്നമ്മ വരും. കണ്ണിമാങ്ങയും വറ്റൽമുളകും ഉള്ളീം ഉപ്പും എന്നിങ്ങനെ സഞ്ചരിക്കുന്ന ഒരു പച്ചക്കറിക്കടയാണവൾ . വർത്താനം പറയാൻ വരുന്നതാണ്. പക്ഷെ എന്ത് ചെയ്യാം ഞാൻ വായിച്ച് വായിച്ച് എന്റെ ഭാഷ മൊത്തം കാൽപ്പനികമായ്, അവൾക്ക് കേട്ട് പ്രാന്തായി. അങ്ങനെ അന്നമ്മ ദു:ഖിതയും ഏകാകിയുമായ് മാറി

അങ്ങനെയിരിക്കേ ഒരു ദിവസം അവളെന്നെ തേടി വന്നു. "എനിക്കൊരു പാട്ടു വേണം, ഓണപ്പരിപാടിയ്ക്ക് പാടാൻ". ങ്ഹേ!! ഞാൻ ഞെട്ടലോടെ പറഞ്ഞു, "നീ അവിവേകമൊന്നും കാട്ടരുത്, ഒത്തിരി ആൾക്കാരൊക്കെ വരുന്നതാ."  "നീയും അവളുമാരെപ്പോലെ തന്നെ" എന്നു പറഞ്ഞ് അന്നമ്മ മുഖം വീർപ്പിച്ച്.  നഷ്ടപ്പെടാൻ പോകുന്ന കണ്ണിമാങ്ങകളെയും ചാമ്പങ്ങകളെയും മുന്നിൽക്കണ്ട് ഞാനെന്റെ ലളിതഗാന പാഠബുക്ക് തുറന്ന്. ആകാശവാണിയിൽ അങ്ങേരു പഠിപ്പിക്കുമ്പോലെ തന്നെ അവളെ പഠിപ്പിയ്ക്കാൻ ശ്രമിച്ച്. "അത്രമേലിന്നും നിലാവിനെ സ്നേഹിച്ചൊരഞ്ചിതൾ പൂവിനും മൗനം" എന്ന് ഞാൻ പാടിക്കൊടുത്തതെത്ര ബോറായിരുന്നെന്ന് അവൾ പാടിക്കഴിഞ്ഞപ്പോ ഞാൻ തിരിച്ചറിഞ്ഞു. അന്നമ്മയിൽ ഒരു പാട്ടുകാരിയുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ് ഞാൻ തരിച്ചിരുന്നു. ഈണവും സ്വരവും ഉണ്ട് പക്ഷെ കാണാതെ പഠിക്കാൻ അവളെക്കൊണ്ട് പറ്റൂല്ല. ആ പേജങ്ങ് കീറിക്കൊടുത്ത് ആ പ്രശ്നം പരിഹരിച്ച്.

ഓണപ്പരിപാടികളൊന്നൊന്നായ് അരങ്ങേറുന്നു. അങ്ങനെ ലളിതഗാന മത്സരത്തിന്റെ ഊഴമെത്തി. ആകെ അഞ്ചാറുപേരേയുള്ളു, മൂന്നാമതായി അന്നമ്മയുടെ പേര് അനൗൺസ് ചെയ്തു.  അന്നമ്മയുടെ ചേച്ചിമാരും വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം അനൗൺസ്മെന്റ് കേട്ട് ഞെട്ടി. അനൗൺസ്മെന്റ് കേട്ടതും സ്റ്റേജിനു പുറകിൽ എനിക്കൊപ്പം നിന്ന അന്നമ്മയുടെ കാറ്റു പോയി. "അയ്യോ ഞാൻ പാടുല്ലായേന്ന്" ഒറ്റക്കരച്ചിൽ. ഒരുവിധത്തിൽ ഉന്തിത്തള്ളി സ്റ്റേജി കയറ്റി. "അയ്യോ കർട്ടൻ പൊക്കല്ലേ" ന്ന് പിന്നേം കരച്ചിൽ. ക്ലബ് നടത്തിപ്പ് ചേട്ടന്മാരൊക്കെ ഈ കാഴ്ച കണ്ട് അന്തംവിട്ട് നിന്ന്. "ശരി, എന്നാൽ കർട്ടൻ ഉയർത്തണില്ല, അല്ലാതെ തന്നെ പാടിക്കോ" ന്ന് അവർ കനിഞ്ഞു. അങ്ങനെ അന്നമ്മ പാടാൻ തുടങ്ങി. രാത്രിയുടെ നിശബ്ദതയിൽ സുന്ദരമായാ ശബ്ദം ജനമനസ്സുകൾക്കിടയിലേക്കിറങ്ങി ചെന്ന്. പാട്ടു പാതിയായതും കർട്ടൻ അവർ പതിയെ ഉയർത്താൻ തുടങ്ങി. ഒപ്പം അന്നമ്മയുടെ ശബ്ദത്തിന്റെ വിറയലും കൂടി. കർട്ടൻ മൊത്തം ഉയർന്നതും ആൾക്കാർ ഒന്നടങ്കം അന്നമ്മ എന്നാർത്ത് വിളിച്ചതും സ്വിച്ചോഫ് ചെയ്തതു പോലെ അവൾ പാട്ടു നിർത്തി. "അന്നമ്മ പാടണം എന്ന് മുന്നിലിരുന്ന ചെക്കന്മാരൊക്കെ ആർത്ത് വിളിച്ചു" അങ്ങനെ ഒരിക്കൽക്കൂടി അന്നമ്മ പാടി. പാടിയെന്നല്ല പാടി കീഴടക്കി ഒരു നാടിനെ. റൂൾസ് തെറ്റിച്ചതു കൊണ്ട് സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും ഓരോരുത്തരും അതിശയപ്പെട്ടു. "എന്റെ കൊച്ചിത്ര നന്നായി പാടുമായിരുന്നോ" എന്ന് മറിയാമ്മ ചേച്ചി അന്തംവിട്ട്. ചേച്ചിമാർക്ക് ശബ്ദമേ ഇല്ലാതായിപ്പോയി.  അന്ന് രാത്രി പൈലോച്ചേട്ടൻ വെള്ളമടിച്ചേച്ച് വന്ന് അന്നമ്മയെ വിളിച്ച്, "കൊച്ചേ, അന്നമ്മേ, നീയാ പാട്ടൊന്നു പാടിക്കേ." അങ്ങനെ ഏവരാലും തിരസ്ക്കരിക്കപ്പെട്ടു കിടന്ന അന്നമ്മ എല്ലാവരുടേയും പാട്ടുപെട്ടിയായ് മാറിയത് പിന്നത്തെ മലയോരചരിത്രം!