Wednesday, April 3, 2013

ശലഭ ജന്മം

മഴമരങ്ങളുടെ തണലിലേയ്ക്ക് വണ്ടിയൊതുക്കിയിട്ട് അവൾ നിശബ്ദമിരുന്നു. അകലെ കടൽ ചക്രവാളങ്ങളിൽ ഒന്നു ചേർന്ന് വെള്ളിരേഖയായ്  തിളങ്ങി. താഴെ പച്ചപ്പു നിറഞ്ഞ ഭൂപ്രദേശങ്ങൾ കടലോളം നീണ്ടു കിടന്നു. മരണം സുനിശ്ചിതമാണെന്നും അതിലേയ്ക്ക് ഇനി ദൂരമില്ലെന്നും അറിഞ്ഞ നിമിഷം അലമുറകളില്ലാതെ അവള്തരണം ചെയ്തു. സഹാനുഭൂതിയോടെ നോക്കുന്ന ഡോക്ടറുടെ കണ്ണുകള്‍ക്കു മുന്നില്നിന്ന് ഇറങ്ങി നടക്കുമ്പോൾ  ജന്മ ചക്രങ്ങളുടെ ആവര്‍ത്തനം അവളെ അമ്പരപ്പിച്ചു.  

കാറ്റിൽ തണുപ്പു നിറഞ്ഞു. അകലെ കടലിൽ വെളിച്ചത്തിന്റെ വെള്ളിരേഖകൾ മാഞ്ഞു. വീശിയടിക്കുന്ന കാറ്റിൽ കരിയില കണക്കെ ഒരു പക്ഷി ചിറകടിച്ചു തളർന്നു. കണ്ടുപോയെങ്കിലും കാണാതിരിക്കാൻ കണ്ണുകളിറുക്കിയടച്ചു. പിന്നെ വീണ്ടും കണ്ണുതുറന്ന് അതിന്റെ ഇണയെ തിരഞ്ഞു. ഇല്ല , ഇതൊരു ഒറ്റമൈനയാണ്. ഒറ്റമൈനയെ കണ്ടാൽ സങ്കടപ്പെടുമെന്ന പഴമൊഴി സങ്കടം നിറഞ്ഞിരുന്ന എന്നെ വീണ്ടും സങ്കടത്തിലാഴ്ത്തി. നീയെന്തിന് എനിക്കു കുറുകെ ഒറ്റയ്ക്കു പറന്നു?


പകലുകളിൽ വിജനവും നിശബ്ദവുമായിരുന്ന വീട് ആദ്യമായ് അവളിൽ ആശ്വാസം ഉളവാക്കി. അതിരുകള്അടര്‍ന്നു തുടങ്ങിയ, പഴകിയ  ചിത്രങ്ങളില്അവള്അമ്മയെ തേടി. തണുത്ത് മരവിച്ച് വിരലുകൾ വിറയ്ക്കുന്നത് അവൾ അറിഞ്ഞു.   

 “അമ്മേ, നിന്നില്നിന്നെന്നിലേയ്ക്ക് എത്ര ദൂരമായിരുന്നു?  “
കടലാസു താളുകളില്‍ കണ്ണീരൊഴുകി പടരുന്നതറിയാതെ ആല്‍ബത്തില്മുഖം ചേര്‍ത്തു വച്ച് അവള്കരഞ്ഞു.  സങ്കടം നിറഞ്ഞൊരു ഒരു കാറ്റ്  അവളെ ചുറ്റിത്തിരിഞ്ഞു.

“അസുഖ ബാധിതയാണെന്നറിഞ്ഞപ്പോള്‍   അമ്മേ, എത്ര പെട്ടെന്നാണ് നീ മാറിയത്. നാട്ടിലേയ്ക്കു നീ തിരികെ പോകുമ്പോള്‍ ഒരു കുഞ്ഞു മനസ്സ് എത്ര നൊമ്പരപ്പെട്ടു.  ഏറെ ശാഠ്യം പിടിച്ച് നീ പോയതെന്തിനായിരുന്നു? എന്നിട്ടും ആശ്വസിച്ചു, എല്ലാം മാറി അമ്മ തിരികെ വരും . “

മുറ്റത്തെ പനിനീർ ചാമ്പയിൽ നിന്നൊരു പൂവു കൂടി ഉതിർന്നു വീണു.  മനസ്സു തുറന്ന് എണ്ണിപ്പറഞ്ഞ് അവൾ കരഞ്ഞു... “എന്നെ കാണാതെ, അച്ഛനെ കാണാതെ .... അമ്മേ,  നിനക്കെങ്ങനെ സാധിച്ചു?   നീ പോയപ്പോള്‍ ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു പോയ്. മുടി ചീകാനോ, ഉടുപ്പിന്റെ വള്ളി കെട്ടാനോ  ഒന്നും ഞാൻ പഠിച്ചിരുന്നില്ല. ഒന്നും പഠിപ്പിക്കാതെ പോയ നിന്നോട് ഞാൻ ഓരോ രാത്രിയിലും ദേഷ്യപ്പെട്ടു.

നിന്നെ കാണാന്‍ ഇത്രയും ദൂരത്തു നിന്ന് ഞാനും അച്ഛനും എത്തിയപ്പോൾ.... എന്റെ വിളി കേള്‍ക്കാതിരിക്കാന്‍ നിനക്കെങ്ങനെ സാധിച്ചു. എന്റെ മുഖം കാണാതിരിക്കാന്‍ മാത്രം ആ‍ മനസ്സ് കഠിനമാക്കാന്‍ കഴിഞ്ഞതെങ്ങനെ? വാതിലിലിടിച്ചു കരഞ്ഞു കരഞ്ഞു തളര്‍ന്നു വീണ എന്നെയുമെടുത്ത് കണ്ണു നിറഞ്ഞ് ഇറങ്ങിപ്പോന്ന അച്ഛനെ എനിക്ക് ഇന്നും ഓർമ്മയുണ്ട്. തുറന്നു കിടന്ന ചില്ലു ജാലകങ്ങള്‍ക്കപ്പുറത്തു നിന്ന് നീയെന്നെ കണ്ടിരുന്നൊ? നിന്റെ മനസ്സും മറ്റൊരു കടലായിരമ്പിയിരുന്നൊ?

ഒരു രാത്രി , എല്ലാവരും നിന്നെ കാണാന്‍ എന്നെ വിളിച്ചു. ഞാന്‍ വന്നില്ല. ഞാന്‍ വിളിച്ചാലുണരാത്ത അമ്മയെ എനിക്കു കാണണ്ട എന്നു പറഞ്ഞ് വന്നവരെ തിരിച്ചയച്ചു.
ഞാൻ കരഞ്ഞില്ല. കാരണം നീ ഇവിടെ നിന്ന് പോയ നാൾ മുതൽ ഏതോ അഗാധ ഗർത്തത്തിലെ ഇരുട്ടിൽ എന്തിനെയും ഭയപ്പെട്ട് ഭയപ്പെട്ട് ഒരു നിസംഗത. സങ്കടങ്ങൾ ഉറഞ്ഞുകൂടുന്ന ഒരു ഫ്രീസർ ആയിപ്പോയി പിന്നെ മനസ്സ്.


വർഷങ്ങൾക്കു ശേഷം ഞാനറിഞ്ഞു നിന്റെ സഹനത്തിന്റെ കഥകൾ. ചികിത്സയും വേദനയും കൊണ്ട് നീ പിടഞ്ഞ ദിവസങ്ങൾ. നൊമ്പരത്തിന്റെ കൊടുങ്കാറ്റ് കരളിലടക്കി അമ്മാ, നീ എന്നെ മാറ്റി നിര്‍ത്തിയത് മരണത്തിന്റെ ഭീകരവും ദൈന്യവുമായ അവസ്ഥ കണ്ട് ഞാന്‍ തളരാതിരിക്കാനായിരുന്നെന്ന് പിന്നീട് അച്ഛന്‍ പറഞ്ഞു. 

അമ്മേ, നിനക്കറിയുമോ നീതോറ്റു പോയി. നിന്നെ കാര്‍ന്നെടുത്ത മരണത്തിന്റെ വേരുകള്‍ എന്നിലും പടര്‍ന്നു കഴിഞ്ഞു. അമ്മേ, നിന്റെ ധൈര്യം, സമചിത്തത ഒന്നും എനിക്ക് കാണിക്കാനാവുന്നില്ലല്ലൊ.

വാക്കുകള്‍ കൂട്ടിപ്പറയാന്‍ പോലും പ്രായമാകാത്ത മോന്‍... അവന്‍ പറയുന്നത് ഇനി ആര്‍ക്കു മനസ്സിലാക്കാനാവും അമ്മേ. അവന്‍ കാലിടറി വീഴുമ്പോള്‍ ആരു താങ്ങുമമ്മേ. നീയെനിക്കു പറഞ്ഞു താ. 

ഞാന്‍ ഒളിച്ചോടുന്നില്ലമ്മേ. അവസാനം വരെ ഞാന്‍ ഇവിടെത്തന്നെ ജീവിയ്ക്കും. മരണത്തിന്റെ ക്രൂരത കണ്ടു തന്നെ എന്റെ മകന്‍ വളരട്ടെ. പണവും പ്രതാപവും എല്ലാം തോറ്റു പോകുന്ന ചിലയവസ്ഥകള്‍ ജീവിതത്തിനുണ്ടെന്ന് അവന്‍ അറിയട്ടെ.

8 comments:

  1. നാം നിസ്സഹായർ മാത്രം ................. ഗ്രേറ്റ്‌ വർക്ക്‌ ....

    ReplyDelete
  2. "പണവും പ്രതാപവും എല്ലാം തോറ്റു പോകുന്ന ചിലയവസ്ഥകള്‍ ജീവിതത്തിനുണ്ടെന്ന് അവന്‍ അറിയട്ടെ" ശരിയാണ് ഒരുപാട് ശരിയാണ് . ഹൃദ്യമായ എഴുത്ത് .. ആകാശദൂതു സിനിമ കണ്ട അനുഭവം..

    ReplyDelete
  3. ഹൃദയ സ്പർശിയായ ഒരു കഥ...നന്നായിരിക്കുന്നു!

    ReplyDelete
  4. വായിക്കാന്‍ തോന്നുന്ന കഥയാണിത്. തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളെ കണ്ടെടുക്കുന്നതാണല്ലോ കഥ. അത്തരം കഥകളില്‍ നുണ കലര്‍ത്തുന്നതാണല്ലോ കഥ. അതുകൊണ്ട് തന്നെ സങ്കടം വരുന്നതൊക്കെയും നുണയാണെന്ന് ഞാനങ്ങ് വിശ്വസിക്കും ബാക്കിയൊക്കെ സത്യവും. അമ്മയും കുഞ്ഞും സത്യമായിരിക്കാം. പക്ഷെ ബാക്കിയൊക്കെ നുണയും.. നല്ല കഥകളെഴുതാന്‍ സാധിക്കട്ടേന്ന് ആശംസിക്കുന്നു . സ്നേഹപൂര്‍വ്വം രാജു ഇരിങ്ങല്‍

    ReplyDelete
    Replies
    1. ചിലപ്പോഴെല്ലാം സത്യങ്ങളുടെ അത്രയും തീവ്രത എഴുത്തിനുണ്ടാവില്ല ഇരിങ്ങൽ... ഇവിടെയും അങ്ങനെ തന്നെയാണ്.

      Delete
  5. yes truth is harder than fiction
    All the Best

    ReplyDelete
  6. സരിജാ.. തീവ്രമായ എഴുത്ത്. ഇനി എഴുതാതിരിക്കരുത്.

    ReplyDelete
  7. liked it..soo heart touching story..

    ReplyDelete