Friday, May 8, 2009

യാത്ര

എപ്പോഴാണ് ഞാന്‍ യാത്ര തുടങ്ങിയത്?  നേര്‍ത്ത മൂടലിനപ്പുറം ഓര്‍മ്മകള്‍ കൈകാലിട്ടടിക്കുന്നു.  മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്ന പോലെ ഒരവസ്ഥ. തലയ്ക്കുള്ളില്‍ വല്ലത്തൊരു പെരുപ്പു തോന്നിത്തുടങ്ങിയിരിക്കുന്നു.  അടഞ്ഞിരിക്കുന്ന കണ്‍പോളകളെ പുറം കാഴ്ചയിലേക്കു വലിച്ചു തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. പിന്നെ നിശബ്ദമായി ഇരുള്‍ഗുഹകളിലൂടെ അലയാന്‍ തുടങ്ങി.

ഉറങ്ങാന്‍ ഞാനാഗ്രഹിച്ചിരുന്നില്ലയെങ്കിലും ഉറക്കത്തിനും ഉണര്‍വിനുമിടയിലെ വിളുമ്പില്‍ നിന്ന് ഉറക്കത്തിന്റെ അഗാധതകളിലേക്ക് ഞാന്‍ വീണു പോയി. ഉണരുമ്പോള്‍ പുറത്ത് മഴ പെയ്യുകയായിരുന്നു. മഴനൂലുകള്‍ക്കപ്പുറം പച്ചക്കറികള്‍ വിളയുന്ന വയലുകള്‍. വയലുകള്‍ താണ്ടിയെത്തിയ കാറ്റില്‍ മഴനൂലുകള്‍ ചെരിഞ്ഞു പതിക്കാന്‍ തുടങ്ങി. ആകാശം പിന്നെയും കറുത്തു വന്നു. പടിഞ്ഞാറ് നിന്ന് മഴമേഘങ്ങള്‍ പടക്കുതിരകളെപ്പോലെ പാഞ്ഞുവന്നു കൊണ്ടിരുന്നു. മനസ്സില്‍ ഉന്മാദം കലര്‍ന്നൊരു സന്തോഷം വന്നു നിറയുന്നത് ഞാനറിഞ്ഞു.

സമതലങ്ങളും മലഞ്ചെരിവുകളും കാഴ്ചയിലേക്ക് വന്നും പോയുമിരുന്നു. ചിലപ്പോഴെല്ലാം വെയില്‍ നിറഞ്ഞ ഭൂപ്രദേശങ്ങളും പൂപ്പാടങ്ങളും കാണാമായിരുന്നു. എപ്പോഴോ കുറെ മഞ്ഞശലഭങ്ങള്‍ എനിക്കു  കുറുകെ പറന്നു പോയി. അവര്‍ പോയ വഴിയിലുടനീളം മഞ്ഞനിറമുള്ള പൊടിയും പൊഴിഞ്ഞു വീ‍ണ ഏതാനും മഞ്ഞച്ചിറകുകളും കണ്ടു. അവര്‍ പോയ വഴിയെ പോകാന്‍ എനിക്കാഗ്രഹം തോന്നി. ഒരു പക്ഷെ ഞാനെത്തിപ്പെടുന്നത് ശലഭങ്ങളുടെ ലോകത്തായിരിക്കും. അനേകമനേകം ശലഭങ്ങള്‍ ഒരുമിച്ചു താമസിക്കുന്നയിടം. കുഞ്ഞുങ്ങളെ വഴി തെറ്റിച്ച് കൊണ്ടുപോകുന്ന ഭീകരന്‍ ശലഭവും അവിടെ ഉണ്ടാകും.  ഓര്‍മ്മയില്‍ ഒരു കുട്ടിക്കാലം തെളിഞ്ഞു തെളിഞ്ഞു വന്നു. ദീര്‍ഘമായി ഒന്നു ശ്വസിച്ച് ഞാന്‍ കണ്ണുകളടച്ചു. ഓര്‍മ്മകള്‍ ചില്ലുകുപ്പിയിലടച്ച പരല്‍മീനുകളെപ്പോല്‍ നെഞ്ചില്‍ പിടഞ്ഞു.

മിന്നലുകള്‍ ഭൂമിയിലേക്കു പാഞ്ഞിറങ്ങുന്നതും നോക്കി വെറുതേ ഞാനിരുന്നു. തീക്ഷണമായൊരു മിന്നലും കാതടപ്പിക്കുന്നൊരു മുഴക്കവും ഒരുമിച്ചായിരുന്നു. ഇടിയും മിന്നലും ഒരുമിച്ചു വന്നാല്‍ അപകടമാണെന്ന് അമ്മൂമ്മ പറയാറുള്ളത് ഞാനോര്‍ത്തു. പെട്ടെന്ന് ഒരു കരച്ചില്‍ കേട്ട പോലെ. അമ്മയുടെ ശബ്ദമാണോ അത്. നെഞ്ചിലൂടെ ഒരു വിറയല്‍ കടന്നു പോകുന്നത് ഞാനറിഞ്ഞു.

ഓടിയെത്തുമ്പോള്‍ അവിടെങ്ങും ആള്‍ക്കാര്‍കൂടിയിരിക്കുന്നു. അമ്മ എവിടെ? അവിടെല്ലാം ഞാന്‍ തിരഞ്ഞു. ഇവിടെ മഴയില്ലല്ലോ. തെളിഞ്ഞ ആകാശവും ശാന്തമായ കാറ്റും. പിന്നെ എങ്ങനെ ഇടിമുഴക്കം കേട്ടു? മിന്നലും കണ്ടതാണല്ലോ. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതും നെഞ്ചിലൊരു കനം വന്നു നിറയുന്നതും ഞാനറിഞ്ഞു..

ഒരിക്കല്‍ക്കൂടി ഞാനാ കരച്ചില്‍  ശബ്ദം കേട്ടു. ഇത്തവണ അത്  അലമുറ തന്നെയായിരുന്നു. അതെ അത് അമ്മയുടെ ശബ്ദം തന്നെ.  ഒരു കാറ്റു പോലെ ഞാനകത്തേക്കു പാഞ്ഞു. എന്റെ മുറിയില്‍ അമ്മ വീണുകിടക്കുന്നു. ആരൊക്കെയോ ചേര്‍ന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.  “എന്റെ മോളെ...” കരഞ്ഞു കൊണ്ട് അമ്മ വീണ്ടും മുന്നോട്ട് കമഴ്ന്നു. നോക്കുമ്പോള്‍ അവിടെ വെള്ള പുതപ്പിച്ച്...... ആകാശം പിളര്‍ന്ന പോലൊരു  മിന്നല്‍ എന്റെയുള്ളിലും. ഇത് ഞാനല്ലെ?  അതെ പതിവു പോലെ ശാന്തമായി ഞാനുറങ്ങുന്നു. അലമുറകള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍ ഉണരാതെ....

21 comments:

  1. "അലമുറകള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍ ഉണരാതെ...."
    ഒഴിവാക്കാനാവാത്ത ആ “ഉറക്കത്തെ” ഓര്‍മ്മപ്പെടുത്താന്‍ തെരഞ്ഞെടുത്ത വഴി കൊള്ളാം.

    ReplyDelete
  2. മരണം നമുക്ക് തീരെ ഇഷ്ടമുള്ള ഒന്നല്ല.മഴയും,മിന്നലും ഒക്കെ അത്ര തന്നെ ഇഷ്ടമാണ് താനും. രണ്ടാമത്തെ ഖണ്ടികയില്‍ മഴയെ ശരിക്കും അനുഭവിച്ചു.അവസാനത്തേതില്‍ മരണവും.

    ഓഫ്‌: (ഇതാണ് മെയിന്‍ )കുറച്ചധികം കാലം ബ്ലോഗുകളില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വന്നതിനാല്‍ സരിജയുടെയും , ശിവയുടെയും വിവാഹം വൈകിയാണറിഞ്ഞത്. എങ്കിലും ഒരു നൂറ് വര്‍ഷങ്ങള്‍ ചുമ്മാ രണ്ടാളും കൂടി അടിച്ച് പൊളിച്ചു ജീവിക്കുക. അതിനു ശേഷമുള്ള ആശംസ നൂറ് കൊല്ലം കഴിഞ്ഞു തരാം (നാം ചിര:ജീവിയാണ്)
    ഇനി പ്രധാനപ്പെട്ട കാര്യം , വിവാഹ വാര്‍ത്ത വൈകിയറിഞ്ഞത് കൊണ്ട് മാത്രം സദ്യ മിസ്സ്‌ ചെയ്യുന്ന ശീലം നമുക്കില്ല എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് പ്രധാനമായും ഈ കമന്റ്റ്

    ReplyDelete
  3. വീണ്ടും തിരിച്ചു വന്നു അല്ലേ... നന്നായി.

    എഴുത്ത് പതിവു പോലെ നന്നായിരിയ്ക്കുന്നു

    ReplyDelete
  4. ഈ ആശയം അറിയാവുന്നതാണ്, പക്ഷേ വരികളിലൂടെ അതിലേക്ക് കൂട്ടി കൊണ്ട് പോയ രീതി മനോഹരം തന്നെ

    ReplyDelete
  5. ആത്മാവിന്റെ സഞ്ചാര ദൃശ്യങ്ങള്‍ വരച്ചത് നന്നായിട്ടുണ്ട്..

    ReplyDelete
  6. നൊമ്പരപ്പെടുത്തുന്നു

    ReplyDelete
  7. ഒരു പക്ഷെ ഞാനെത്തിപ്പെടുന്നത് ശലഭങ്ങളുടെ ലോകത്തായിരിക്കും
    നമ്മള്‍ അങ്ങനെയാണ് കാടുകയറി പോകും

    ReplyDelete
  8. good...............i like it very much

    ReplyDelete
  9. good i like it very much......maranam ath oru yathra thanneyanu.......engennillatha yathra.......

    ReplyDelete
  10. മനസ്സിനെ ഒരുപാടൊരുപാട് മേയാൻ വിട്ട് എന്തിനാണെന്നെ അസ്വസ്ഥനാക്കുന്നത്? അതെ..ഈ അക്ഷരക്കൂട്ടങ്ങൽ മഞ്ഞായും മഴയായും എന്നെ തരളിതമാക്കിയപ്പോൾ ഒരുവേള കാറ്റായും കടലായും എന്റെ മനസ്സിനെ ഉലച്ച് കളയുന്നു.

    ശക്തമായ കഥ. നല്ല അവതരണം..

    ReplyDelete
  11. :) മഴ, പച്ചപ്പ്, വിതുമ്പല്‍, മരണം പതിവ് പാപ്പി ക്രാഫ്റ്റ്. സ്വന്തം ശരീരം വെള്ള പുതപ്പിച്ച് കിടക്കുന്നത് കാണേണ്ടി വരുന്ന രംഗം കൊള്ളം. പത്മരാജനെ ഒരിക്കല്‍ കൂടി ഓര്‍ത്ത് പോകുന്നു. അപരനിലെ അപരനാകേണ്ടി വരുന്ന നായകന്‍ അപരന്റെ ശരീരം കണ്ട് നില്‍ക്കണ ഒരു അവസ്ഥയുണ്ട്. ഇവിടെ പാപ്പി പറഞ്ഞത് അങ്ങിനെ ഒരു അപരത്വ്ത്തിന്റെ കഥയല്ല എങ്കിലും, വായനയ്ക്കിടയില്‍ എന്തോ അതാ എനിക്ക് ആദ്യം ഓര്‍മ്മ വന്നത്.

    ReplyDelete
  12. ഇതേ ആശയം ഇതിനു മുൻപും വായിച്ചിട്ടുണ്ടെങ്കിലും അവതരണം ഇഷ്ടമായി :)

    ReplyDelete
  13. എന്റെ സരിജേച്ചി...
    ചേച്ചിയുടെ തിരിച്ചുവരവ്..
    എന്തേ വൈകിയെന്നാലോചിക്കുകയായിരുന്നു...

    “ഉറങ്ങാന്‍ ഞാനാഗ്രഹിച്ചിരുന്നില്ലയെങ്കിലും ഉറക്കത്തിനും ഉണര്‍വിനുമിടയിലെ വിളുമ്പില്‍ നിന്ന് ഉറക്കത്തിന്റെ അഗാധതകളിലേക്ക് ഞാന്‍ വീണു പോയി. ”
    നല്ല വരികള്‍...
    ആത്മാവിന്റെ ഈ യാത്ര...
    ശലഭങ്ങളുടെ ലോകത്തെത്താന്‍ കൊതിച്ച മനസും...
    മനോഹരമായിരിക്കുന്നു.. ട്ടൊ...

    ...........
    സരിജേച്ചിക്കും.. ശിവേട്ടനും...
    എന്റെ ആശംസകള്‍ .. ട്ടൊ....

    ReplyDelete
  14. മരണമെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട രീതി കൊള്ളാം. പച്ചക്കറി തോട്ടങ്ങളും വയലും മഴയും ഇടിയും മിന്നലും ബാല്യകാല സ്മരണകളും എല്ലാം മനസ്സിനെ തണുപ്പിച്ച് ശലഭങ്ങളുടെ ലോകത്തേക്ക്‌ മെല്ലെ കൂട്ടിക്കൊണ്ടുപോകുന്നു.

    മരണത്തിനു തൊട്ടുമുമ്പത്തെ വിഭ്രമാത്മകതയും മരണത്തെ പുല്കിയത്തിനു ശേഷമുള്ള "ശീതളാത്മകത" യും എല്ലാം വല്ലാത്തൊരു മാനസീകാവസ്ഥയിലെക്ക് നമ്മെ തള്ളിവിടുന്നുണ്ട്. നല്ല എഴുത്ത്... അഭിനന്ദനങ്ങള്‍..

    ReplyDelete
  15. Oru Vijayan touch ulla ezhuthu aayittundu. Nice.

    ReplyDelete
  16. Welcome back and well comeback..

    ReplyDelete
  17. നന്നായിട്ടുണ്ട് എഴുത്ത്‌..
    ഇഷ്ടായി....

    -പെണ്‍കൊടി

    ReplyDelete
  18. Ella yaathrakalkkum...!

    Manoharam, Ashamsakal...!!!

    ReplyDelete